ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിൽ (ഓഗസ്റ്റ് 14) മറ്റൊരു വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കൊള്ളക്കാരുടെയും വിഡ്ഢികളുടെയും സഖ്യത്തിന് താൻ ഒരിക്കലും വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.
സ്വാതന്ത്ര്യദിനത്തിലെ ഒരു വലിയ പ്രതിഷേധത്തിന്റെ പ്രഖ്യാപനം ഖാൻ തന്റെ ‘എക്സ്’ അക്കൗണ്ടിലാണ് പങ്കിട്ടത്. “നമ്മുടെ അടുത്ത നിർണായക നിമിഷം ഓഗസ്റ്റ് 14 ആണ്. നമ്മുടെ പൂർവ്വികർ ഈ ഭൂമിയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിപ്പിച്ച ദിവസം. പക്ഷേ നമുക്ക് ഇതുവരെ യഥാർത്ഥ സ്വാതന്ത്ര്യം നേടിയിട്ടില്ല. ഭരണഘടനയും നിയമവാഴ്ചയും പുനഃസ്ഥാപിക്കപ്പെടുന്നതുവരെ, നമുക്ക് സ്വയം ഒരു സ്വതന്ത്ര രാഷ്‌ട്രം എന്ന് വിളിക്കാൻ കഴിയില്ല.” – ഇമ്രാൻ ഖാൻ പറഞ്ഞു.
കൂടാതെ ഈ സ്വാതന്ത്ര്യദിനത്തിൽ നമ്മുടെ രാജ്യത്ത് വ്യാപിക്കുന്ന ഫാസിസത്തിനെതിരെ മുഴുവൻ രാജ്യവും ഒറ്റക്കെട്ടായി നിലകൊള്ളുകയും ശബ്ദമുയർത്തുകയും വേണമെന്നും ഇമ്രാൻ പറഞ്ഞു. അതേ സർക്കാരിനും സൈന്യത്തിനുമെതിരെ തന്റെ അനുയായികൾ ശബ്ദമുയർത്തുന്ന സമയത്താണ് ഖാന്റെ പ്രസ്താവന.
രാഷ്‌ട്രീയ പ്രതികാരത്തിന്റെ ഭാഗമായി ഖാനെ ലക്ഷ്യം വച്ചതായിട്ടാണ് പിടിഐ ഇപ്പോഴും അവകാശപ്പെടുന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) ഓഗസ്റ്റ് 5 ന് ഫ്രീ ഇമ്രാൻ ഖാൻ മൂവ്‌മെന്റ് എന്ന പേരിൽ രാജ്യവ്യാപകമായി ഒരു പ്രതിഷേധം നടത്തി. ഇതിനിടയിൽ പാർട്ടിയുടെ 1,000-ത്തിലധികം നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ അഴിമതി കേസിൽ കോടതി ശിക്ഷിച്ചതിന് ശേഷം 2023 ഓഗസ്റ്റ് 5 ന് ലാഹോറിലെ വസതിയിൽ നിന്നാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം മറ്റ് നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ അദ്ദേഹം ഇപ്പഴും ജയിലിൽ കഴിയുകയാണ്.
















