ലങ്കയില്‍ നിന്ന് മടങ്ങിയെത്തിയ ഹനുമാന്റെ അവിശ്വസനീയമായ സാഹസകൃത്യങ്ങളെ രാമന്‍ വിസ്മയത്തോടെ വീണ്ടും ഓര്‍ത്തെടുത്തു. നൂറ് യോജന വിസ്തൃതമായ സമുദ്രം ചാടിക്കടന്നത്, നിരവധി രാക്ഷസരെ വധിച്ചത്, നഗരത്തിന് തീവെച്ചത്, അങ്ങിനെ മറ്റാര്‍ക്കും സാദ്ധ്യമല്ലാത്ത കാര്യങ്ങളാണ് തന്റെ വിശ്വസ്തദൂതന്‍ ചെയ്തത്. ഹനുമാന്‍ ലങ്കയില്‍ പോയി സീതാദേവിയെ കണ്ടതിനേയും അങ്ങിനെ സൂര്യവംശത്തെയും രാമ, ലക്ഷ്മണ, സുഗ്രീവന്മാരെയെല്ലാം സഹായിച്ചതും രാമന്‍ പ്രത്യേകം എടുത്തുപറഞ്ഞ് അവന്റെ വിശ്വസ്തതയേയും ധൈര്യത്തേയും പ്രശംസിച്ചു. വാനരക്കൂട്ടത്തോടെ മുതലകള്‍ നിറഞ്ഞ സമുദ്രത്തിന് മറുകരകടക്കാനും അവിടെച്ചെന്ന് രാവണനേയും അവന്റെ സൈന്യത്തേയും നേരിടാനുമുള്ള പദ്ധതിയെപ്പറ്റിയും അങ്ങിനെ സീതയെ വീണ്ടും കാണുവാനുമുള്ള മഹത്തായ ദൗത്യത്തെക്കുറിച്ചും രാമന്‍ ചിന്താമഗ്‌നനായി.
സുഗ്രീവന്‍, രാമനെ ആശ്വസിപ്പിച്ച്, തന്റെ കൂടെയുള്ള അതിശക്തരായ വാനരന്മാര്‍ അജയ്യരാണെന്നും ഏത് പ്രതിബന്ധവും മറികടക്കാന്‍ അവരെല്ലാം തയ്യാറാണെന്നും ഉറപ്പിച്ചു പറഞ്ഞു. സമുദ്രം കടക്കാന്‍ രാമന്റെ അമ്പുകള്‍ ഉപയോഗിച്ച് വഴി തുറക്കുകയോ ഒരു കോട്ട നിര്‍മ്മിക്കുകയോ ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചു. ലങ്കയില്‍ എത്തിയാല്‍പ്പിന്നെ രാവണനെ തോല്പിക്കാമെന്ന ആത്മവിശ്വാസത്തോടെ സുഗ്രീവന്‍ നിന്നു. രാമന്‍ ഹനുമാനോട് ലങ്കയുടെ വിശദമായ വിവരണം നല്കുവാന്‍ ആവശ്യപ്പെട്ടു. അതിന്റെ കോട്ടകള്‍, കിടങ്ങുകള്‍, പ്രതിരോധങ്ങള്‍ എല്ലാം വിശദമാക്കാന്‍ ആവശ്യപ്പെട്ടു.
ത്രികൂട പര്‍വ്വതത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ലങ്ക, ഏഴുന്നൂറ് യോജന വിസ്തൃതമായ സുവര്‍ണ്ണനഗരമാണ്, ഏഴ് നിലയുള്ള ഗോപുരങ്ങള്‍, ആഴമേറിയ കിടങ്ങുകളോടു കൂടിയ ഏഴ് മതിലുകള്‍, യന്ത്രവത്കൃത പാലങ്ങള്‍, തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന ആയിരക്കണക്കിന് രാക്ഷസരും യോദ്ധാക്കളും ഉണ്ടെന്ന് ഹനുമാന്‍ വിവരിച്ചു. ആഡംബര കൊട്ടാരങ്ങള്‍, സുവര്‍ണ്ണ ഭോജനശാലകള്‍, നാടകശാലകള്‍, ധ്യാനസ്ഥലങ്ങള്‍ എന്നിവയും ഹനുമാന്‍ അവിടെ കണ്ടു. വായുദേവന്റെ സഹായത്തോടെ നഗരത്തില്‍ ചുറ്റിനടന്ന ഹനുമാന്‍, രാമന്റെ മോതിരം സീതയുടെ ചൂഡാരത്‌നവുമായി കൈമാറി ദൂതന്റെ ചുമതല നിര്‍വ്വഹിച്ചു. എന്നാല്‍, രാവണന്റെ തോട്ടം നശിപ്പിച്ചതും, മകന്‍ അക്ഷകുമാരനെ വധിച്ചതും, രാക്ഷസസേനയെ കനത്ത നാശത്തിന് വിധേയമാക്കിയതും തെറ്റായിപ്പോയോ എന്നു ഹനുമാന്‍ സംശയിച്ചു. രാവണന്‍ ഹനുമാന്റെ വാലിന് തീവെപ്പിച്ചെങ്കിലും, ഹനുമാന്‍ രക്ഷപ്പെട്ട് നഗരത്തിന്റെ വിശാലമായ പ്രദേശം കത്തിച്ച് ശത്രുവിന്റെ ശക്തി കുറച്ചതായി രാമനെ അറിയിച്ചു. യമനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയെങ്കിലും രാക്ഷസരെ തോല്പിക്കാനുള്ള യുദ്ധം ഉടനെ ആരംഭിക്കാന്‍ രാമനെ ആഹ്വാനം ചെയ്തു.
രാമന്റെ തയ്യാറെടുപ്പുകള്‍
ഹനുമാന്റെ വിവരണത്തില്‍ പ്രചോദിതനായ രാമന്‍ ശ്രദ്ധാപൂര്‍വ്വം വിശദമായിത്തന്നെ ഒരു യുദ്ധതന്ത്രം രൂപപ്പെടുത്തി. തന്റെ വലത് കണ്ണിന്റെ തുടിപ്പ് പോലുള്ള ശുഭലക്ഷണങ്ങള്‍ രാമന്‍ പ്രത്യേകം ശ്രദ്ധിച്ചു. മര്‍ക്കടവീരനായ നീലനെ യോദ്ധാക്കള്‍ക്കായുള്ള ദൗത്യങ്ങള്‍ എന്തൊക്കെയെന്ന് വിഭജിച്ചുനല്‍കാന്‍ നിയോഗിച്ചു. രാമന്‍ സ്വയം പടയെ നയിക്കാന്‍ തീരുമാനിച്ചു. ലക്ഷ്മണന്‍ അംഗദന്റെ തോളില്‍ക്കയറി പ്രമുഖ വാനരസേനാപതികളോടൊപ്പം യാത്ര തിരിച്ചു. വാനരന്മാര്‍ ഉത്സാഹത്തോടെ പഴങ്ങളും പാനീയങ്ങളും ശേഖരിച്ചു കൂടെ നടന്നു. അവര്‍ സന്ധ്യയോടെ മഹേന്ദ്രപര്‍വ്വതത്തില്‍ എത്തി, സന്ധ്യാസമയത്ത് ബലികര്‍മ്മങ്ങള്‍ നടത്തി, സമുദ്രദേവനായ വരുണനോട് കടലിനെ കടക്കാനുള്ള മാര്‍ഗ്ഗം ആരാഞ്ഞു. ഉയര്‍ന്ന തിരമാലകള്‍, മുതലകള്‍, മറ്റ് ക്രൂരജീവികള്‍ എന്നിവ നിറഞ്ഞ സമുദ്രത്തിന്റെ ഭയപ്പെടുത്തുന്ന കാഴ്ചയെ അതിജീവിച്ച് സംഘം മുന്നോട്ട് നീങ്ങി. എങ്കിലും അവരില്‍ സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. രാമന്‍ പോലും ഒരു നിമിഷം ലൗകീകമായ ഭയപ്പാടില്‍ പങ്കുചേര്‍ന്നു.
രാവണന്റെ തയ്യാറെടുപ്പുകള്‍
ലങ്കയില്‍, ഹനുമാന്‍ ചെയ്ത ആക്രമണത്തിന്റെയും നാശനഷ്ടങ്ങളുടെയും പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ രാവണന്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഒരു കുരങ്ങന്‍ വന്ന് തന്റെ നഗരത്തിന്റെ അപ്രാപ്യമായ കവാടങ്ങള്‍ ഭേദിച്ച്, അക്ഷകുമാരനെ കൊന്ന്, വലിയ നഷ്ടങ്ങള്‍ വരുത്തി. അവന്‍ തീര്‍ച്ചയായും നിന്ദിതനാകുന്നു. സീതയെ അതിസുരക്ഷയില്‍ രക്ഷസിമാരുടെ ഇടയില്‍ താമസിപ്പിച്ചിട്ടും ഹനുമാന്‍ അവളുമായി സംസാരിച്ചതെങ്ങിനെയെന്ന് രാവണന്‍ ചോദ്യം ചെയ്തു. മന്ത്രിമാര്‍ വിവിധങ്ങളായ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. ഏകകണ്ഠമായ തീരുമാനങ്ങളെടുക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അവര്‍ പരസ്പരം വാദിച്ചു. രാമനെ നേരിടാനുള്ള രാവണന്റെ തയ്യാറെടുപ്പ് കുറ്റമറ്റതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു. എങ്കിലും കുംഭകര്‍ണ്ണന്‍, നീണ്ട ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന്, രാമന്‍ മനുഷ്യനല്ല, ധര്‍മ്മം സ്ഥാപിക്കാന്‍ വന്ന നാരായണനാണെന്ന് മുന്നറിയിപ്പ് നല്‍കി. രാമനെ എതിര്‍ക്കുന്നത് ലങ്കയുടെ നാശത്തിന് കാരണമാകുമെന്നും രാവണനെ അറിയിച്ചു. അപ്പോള്‍ ഇന്ദ്രജിത് രാമനെ നേരിടാന്‍ താന്‍ ഉടനെ പുറപ്പെടാമെന്ന് പ്രതിജ്ഞ ചെയ്തു.
വിഭീഷണന്‍ രാവണനെ ഉപദേശിക്കുന്നു
രാവണന്റെ ഇളയ സഹോദരന്‍ വിഭീഷണന്‍, ദിവ്യശക്തിയുള്ള രാമനെ എതിര്‍ക്കുന്നതിന്റെ നിഷ്ഫലതയെക്കുറിച്ച് ജ്യേഷ്ഠനെ ഉപദേശിച്ചു. ഇന്ദ്രജിത് ഉള്‍പ്പെടെ ഒരു യോദ്ധാവിനും രാമനെ തോല്പിക്കാന്‍ കഴിയില്ല. ”ഒരുവന്റെ ശത്രുക്കള്‍ നേരേവന്ന് എതിര്‍ക്കുന്നവരല്ല, മറിച്ച് വിശ്വസ്തതയില്ലാതെ മിത്രഭാവത്തില്‍ അഭിനയിക്കുന്ന നിന്നെപ്പോലുള്ളവരാണ്.” രാവണന്‍ വിഭീഷണനെ ഭര്‍സിച്ചു. ഇതുകേട്ട് നാരായണഭക്തനായ വിഭീഷണന്‍, രാമന്റെ പാദങ്ങളെ ശരണം പ്രാപിക്കാന്‍ തീരുമാനിച്ചു. രാവണന്റെ ദേഷ്യത്തിനും ഭീഷണികള്‍ക്കും വഴങ്ങാതെ, നാല് വിശ്വസ്തരുമൊത്ത് വിഭീഷണന്‍ ലങ്ക വിട്ടുപോകാനൊരുങ്ങുമ്പോള്‍ ”എന്റെ സഹോദരനായതുകൊണ്ടു മാത്രമാണ് നിന്നെ വെറുതെ വിടുന്നത്. അല്ലെങ്കില്‍ നീയെന്റെ ചന്ദ്രഹാസത്തിന് ഇരയാവേണ്ടവനാണ്. ഇനി നീ പോയി ശത്രുവായ രാമനെ സേവിച്ചാലും”. രാവണന്‍ അനുജനെ പുച്ഛിച്ചു പറയുമ്പോള്‍ രാമനോടുള്ള വിശ്വസ്തത ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ച്, ജ്യേഷ്ഠനോട് പുനര്‍വിചിന്തനം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് വിഭീഷണന്‍ ലങ്കയില്‍ നിന്നും പോയി.
















