തൃശൂര്‍: ഉരുക്കുപോലെ ദൃഢനിശ്ചയമുള്ള കാര്യകര്‍ത്താവ്. അതായിരുന്നു എ.പി.ഭരത് കുമാര്‍. സംഘ പ്രവര്‍ത്തനത്തില്‍ നിശ്ചയിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതില്‍ ഒരു വീഴ്ചയും വരുത്താതിരുന്ന ഭരത്കുമാറിന്റെ അര നൂറ്റാണ്ടിലേറെ നീണ്ട സംഘടനാ ജീവിതം മാതൃകയാണ്.
മുഖ്യശിക്ഷക് മുതല്‍ വിഭാഗ് കാര്യവാഹ് വരെയുള്ള വിവിധ ചുമതലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഈ നിശ്ചയദാര്‍ഢ്യത്തിന് തരിമ്പും ഇളക്കമുണ്ടായിരുന്നില്ല. ഒത്തുതീര്‍പ്പുകള്‍ എന്നത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. വിട്ടുവീഴ്ചകള്‍ ചെയ്യുക വഴി കിട്ടുന്ന നേട്ടങ്ങള്‍ ഭരത്കുമാര്‍ ആഗ്രഹിച്ചിരുന്നില്ല.
ആദര്‍ശത്തിന്റെ കാര്യത്തില്‍ തരിമ്പും വിട്ടുവീഴ്ചയരുത് എന്ന നിലപാടായിരുന്നു എന്നും ഭരത്കുമാറിനെ നയിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനമാണ് നേരിട്ടത്. രാത്രിയില്‍ തൃശൂര്‍ ജില്ലയിലെ തിരൂരിലുള്ള വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ പോലീസുകാര്‍ ദിവസങ്ങളോളം പോലീസ് സ്റ്റേഷനില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
കൈയിലും കാലിലും ഇരുമ്പ് ചങ്ങലകളിട്ട് പോലീസ് സ്റ്റേഷനിലെ മേശയോട് ചേര്‍ത്ത് ബന്ധിച്ചായിരുന്നു മര്‍ദനം. ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ കൊടുക്കാതെയുള്ള കൊടും മര്‍ദനത്തിനൊടുവില്‍ ബോധരഹിതനായി വീണപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത.് എന്നിട്ടും സംഘത്തിന്റെ നേതാക്കളെക്കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ കുരുക്ഷേത്ര പ്രസിദ്ധീകരണങ്ങളെക്കുറിച്ചോ ഒരു വാക്കുപോലും പോലീസുകാര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചില്ല. ഭാസ്‌കര്‍ റാവു എവിടെ എന്ന് ചോദിച്ചായിരുന്നു ഓരോ അടിയും. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലാണ് കൂടുതലും മര്‍ദനം ഉണ്ടായത്. അടിയന്തരാവസ്ഥക്കാലത്ത് തൃശൂര്‍ താലൂക്ക് കാര്യവാഹ് ആയിരുന്നു ഭരത്കുമാര്‍.
അന്നേറ്റ മര്‍ദനത്തിന്റെ ഗുരുതരമായ ശേഷിപ്പുകളാണ് 72 -ാം വയസ്സില്‍ മരണത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ കവര്‍ന്നെടുത്തത്. അക്കാലം മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
ജില്ലാ കാര്യവാഹ്, വിഭാഗ് കാര്യവാഹ് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് എന്നും അത്താണിയായിരുന്നു അവരുടെ പ്രിയപ്പെട്ട ഭരതേട്ടന്‍. പോലീസ് സ്റ്റേഷന്‍, കോടതി കേസുകളായാലും ആശുപത്രിവാസമായാലും മറ്റെന്ത് പ്രശ്‌നമായാലും ഭരതേട്ടനെ വിളിച്ചാല്‍ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്.
സംഘത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന ഒട്ടേറെ മുന്നേറ്റങ്ങളുടെ നേതൃനിരയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. സ്വദേശി പ്രസ്ഥാനം, ഗീത സ്വാദ്ധ്യായസമിതി, അയോധ്യ പ്രക്ഷോഭം, നിലയ്‌ക്കല്‍ സമരം, ശബരിമല പ്രക്ഷോഭം തുടങ്ങിയ സമരങ്ങളിലെല്ലാം നേതൃപരമായ പങ്ക് വഹിച്ചു. നിരവധി സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും ഭരത്കുമാറിന്റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു.
അയ്യന്തോള്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ സ്ഥാപിച്ചതും വളര്‍ത്തിയെടുത്തതും ഭരത്കുമാറിന്റെ ഇച്ഛാശക്തിയാണ്. പേരാമംഗലം സഞ്ജീവനി പ്രകൃതി ചികിത്സ ആശുപത്രി, തൃശൂര്‍ അദ്വൈത ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയെല്ലാം ഭരത് കുമാറിന്റെ സംഘടനാ മികവിന്റെ ഉദാഹരണങ്ങളാണ്. ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഭരത്കുമാര്‍ അവിടെയും തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സജീവമായിരുന്നു.
ചെറൂളത്ത് പത്മനാഭ മേനോന്റെയും ഇടയത്ത് പാറുക്കുട്ടിയമ്മയുടെയും മകനാണ്. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. സംഘത്തിന്റെ നിരവധി ചുമതലകള്‍ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായി.
തൃശൂര്‍ ജില്ലാ കാര്യവാഹ്, എറണാകുളം വിഭാഗ് കാര്യവാഹ്,സക്ഷമ സംസ്ഥാന പ്രസിഡന്റ്, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി, തൃശൂര്‍ അയ്യന്തോള്‍ സരസ്വതി വിദ്യാനികേതന്‍ സ്ഥാപക സെക്രട്ടറി, കാനാട്ടുകര സേവാ സദനം സെക്രട്ടറി, അദ്വൈത ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക സെക്രട്ടറി, ഇ.എസ്.ഐ എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, പേരാമംഗലം സി.ആര്‍.ആര്‍. വര്‍മ്മ സ്മാരക സഞ്ജീവനി പ്രകൃതി ചികിത്സ ആശുപത്രി പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്തേറ്റ ക്രൂരമായ പോലീസ് മര്‍ദനങ്ങളെ തുടര്‍ന്ന് നിരവധി ശാരീരിക അവശതകള്‍ നേരിട്ടിരുന്നു.
മൃതദേഹം തൃശൂര്‍ പുറനാട്ടുകര പുത്തിശ്ശേരിയിലുള്ള വസതിയില്‍ നിന്ന് രാവിലെ 11 മണിയോടെ അയ്യന്തോള്‍ ഉദയനഗര്‍ സരസ്വതി വിദ്യാനികേതനില്‍ പൊതുദര്‍ശനം നടന്നു. ഉച്ചയ്‌ക്ക് ഒന്നരയോടെ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കാരത്തിനായി കൊണ്ടുപോകും. ഭാര്യ: രമണി. മക്കള്‍: കൃഷ്ണപ്രസാദ്, കൃഷ്ണ കിരണ്‍. മരുമകള്‍: സ്‌നേഹ കിരണ്‍.
















