ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിൽ പൂഞ്ച് സെക്ടറിലാണ് വെടിവയ്‌പ്പുണ്ടായത്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തിയിൽ വെടിയുതിർത്തത്. പാക് സൈന്യത്തിന്റെ പ്രകോപനകരമായ നീക്കത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറിൽ അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പൂഞ്ച് സെക്ടറിൽ പാക് പ്രകോപനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെടിവയ്‌പിന്റെ മറവിൽ അതിർത്തി കടക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി. ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടിയാണോ പാക് പ്രകോപനമെന്ന് സൈന്യം സംശയിക്കുന്നുണ്ട്.
2019 ല്‍ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷികത്തിലാണ് വെടിവയ്‌പ് നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനം ഉണ്ടാവുന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്‌പില്‍ മലയാളി ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നടപടിയുമായി മുന്നോട്ട് പോയത്.
















