നിരാശയിൽ മുഴുകിയ സീത, രാമൻ തന്നെ മറന്നുകാണുമെന്ന് വിലപിച്ചിരിക്കുമ്പോൾ മരക്കൊമ്പിലിരുന്ന് ഹനുമാൻ മൃദുസ്വരത്തിൽ രാമന്റെ കഥ വിവരിച്ചു. വനവാസം, സീതാപഹരണം, സുഗ്രീവസഖ്യം, എല്ലാം പറഞ്ഞ് ഒടുവിൽ പതുക്കെ താഴേക്കിറങ്ങി, ദേവിക്ക് മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു, പക്ഷേ സീത, പേടിച്ചു സംശയിച്ച്, മടിച്ചുനിന്നു. ഹനുമാൻ അവളെ സമാശ്വസിപ്പിച്ചു. താൻ വായുവിന്റെ പുത്രനും രാമന്റെ സേവകനുമാണെന്ന് പറഞ്ഞ് അടയാളമായി രാമന്റെ മോതിരം നൽകി. സുഗ്രീവനുമായുണ്ടായ ഉടമ്പടിയും സമുദ്രം കടന്നുള്ള തന്റെ ദൗത്യവും എന്തെന്ന് വിവരിച്ചു. ആനന്ദാശ്രുക്കളോടെ സീത തന്റെ കയ്യിൽ കിട്ടിയമോതിരം ചുംബിച്ചു മാറോടണച്ചു. തന്റെ ചൂഡാരത്നം ഹനുമാന്റെ കയ്യിൽ കൊടുത്ത്, ചിത്രകൂടത്തിൽ വച്ചു രാമൻ തന്നെ ദുഷ്ടനായ ഒരു കാക്കയിൽ (ഇന്ദ്രന്റെ പുത്രൻ ജയന്തനായിരുന്നു അത്) നിന്ന് രക്ഷിച്ച ഒരു സ്വകാര്യ ഓർമ്മയും ഹനുമാനെ അറിയിച്ചു. അങ്ങിനെ ഹനുമൽ ദൂതിന്റെ ആധികാരികത ഉറപ്പിച്ചു.
സീത, തന്റെ ദുരവസ്ഥ രാമനെ അറിയിക്കാൻ ഹനുമാനോട് ആവശ്യപ്പെട്ടു. രാമൻ വാനരസൈന്യവുമായി സമുദ്രം കടന്ന്, ലങ്കയെ നശിപ്പിച്ച്, അവളെ അയോദ്ധ്യയിലേക്ക് കൊണ്ടുപോകുമെന്ന് ഹനുമാൻ ഉറപ്പുനൽകി. വാനരന്മാരുടെ ശക്തിയെക്കുറിച്ച് സീത സംശയിച്ചപ്പോൾ, ഹനുമാൻ ഒരു ഭീമാകാരരൂപത്തിലേക്ക് വളർന്ന്, തന്റെ ശക്തി കാണിച്ചു. സന്തോഷവതിയായ സീത, അവനെ അനുഗ്രഹിച്ച്, സുരക്ഷിതമായ മടക്കയാത്ര ആശംസിച്ചു. ഹനുമാൻ ദേവിയെ മൂന്നുവട്ടം വലംവെച്ച് ബഹുമാനപൂർവ്വം, ചൂഡാരത്നവും സന്ദേശവുമായി പുറപ്പെട്ടു.
ഹനുമാൻ ലങ്കയിലെ പൂന്തോട്ടങ്ങൾ നശിപ്പിക്കുന്നു
ലങ്കയിൽ സീതാദേവിയെ കണ്ടുമുട്ടിയ ശേഷം, ഒരു മരക്കൊമ്പിൽ ഇരുന്ന ഹനുമാൻ, രാമന്റെ രാജദൂതനായി തന്റെ അടുത്ത നടപടികൾ എന്തുവേണമെന്ന് ആലോചിച്ചു. ഒരു യഥാർത്ഥ ദൂതൻ സന്ദേശം എത്തിക്കുക മാത്രമല്ല, തന്റെ സന്നിദ്ധ്യം കൊണ്ട് ശക്തമായ ഒരു സ്വാധീനം അല്ലെങ്കിൽ ആഘാതം തന്നെ ഉണ്ടാക്കണമെന്ന് അവൻ വിചാരിച്ചു. രാക്ഷസരാജാവായ രാവണന്റെ ശ്രദ്ധ നേടാൻ, ഹനുമാൻ നഗരത്തിൽ ബഹളം സൃഷ്ടിക്കാൻ തീരുമാനിച്ചു. ഉദ്ദേശ്യപൂർവ്വം, അവൻ ലങ്കയിലെ തഴച്ചുവളരുന്ന പൂന്തോട്ടങ്ങൾ ഓരോന്നായി ചാടി കുത്തിമറഞ്ഞു നശിപ്പിക്കാൻ തുടങ്ങി, മരശാഖകൾ പിഴുതെറിഞ്ഞും, ശ്രദ്ധാപൂർവ്വം ഒരുക്കിയ പൂന്തോട്ടങ്ങൾ നശിപ്പിച്ചും അവൻ മുന്നേറിയെങ്കിലും സീതയുടെ സാന്നിദ്ധ്യത്താൽ വിശുദ്ധമായ ശിംശപാവൃക്ഷം മാത്രം അവൻ വെറുതെ വിട്ടു. കാട്ടുപഴങ്ങൾ നിറഞ്ഞ കൂറ്റൻ മരങ്ങൾ കൊടുങ്കാറ്റിൽ തകർന്നുവീണു. പക്ഷികൾ ഭയന്ന് കൂട്ടത്തോടെ ആകാശത്തേക്ക് പറന്നു, അന്തരീക്ഷം കലുഷിതമായി. സീതയ്‌ക്ക് കാവൽനിന്ന രാക്ഷസസ്ത്രീകൾ രാത്രിയിലെ കോലാഹലം കേട്ട് ഉണർന്നു. ആ വലിയ മർക്കടന്റെ വിചിത്രരൂപവും ശബ്ദങ്ങളും അവരെ ഭയപ്പെടുത്തി. രാത്രിയിൽ അവളോട് സംസാരിച്ച ഈ രഹസ്യജീവിയെക്കുറിച്ച് അവർ സീതയോട് ചോദിച്ചു, അവന്റെ മാന്ത്രികശക്തി തങ്ങളുടെ ജാലവിദ്യയെപ്പോലും മറികടക്കുന്നതായി അവർ ഭയപ്പെട്ടു.
രാക്ഷസന്മാരുടെ അന്ത്യം
ലങ്കയിലെ ഹനുമാന്റെ ആക്രമണം അവന്റെ അജയ്യമായ ശക്തി പ്രകടമാക്കി. പൂന്തോട്ടങ്ങളുടെ നാശം രാവണന്റെ സൈന്യത്തെ പ്രകോപിപ്പിച്ചു, ഒന്നിനുപിറകെ ഒന്നായി ഏറ്റുമുട്ടലുകൾക്ക് അത് കാരണമായി. സാധാരണ രാക്ഷസയോദ്ധാക്കൾ അവന്റെ അലർച്ചകളിൽ ബോധംകെട്ടുവീണു, അവരുടെ ബാണങ്ങൾ ഹനുമാനിൽ ഏറ്റില്ല. കാവൽക്കാർ രാവണന്റെ അടുത്തേക്ക് ഓടിച്ചെന്ന് ഒരു ഭീമൻ കുരങ്ങ് പൂന്തോട്ടങ്ങൾ, കെട്ടിടങ്ങൾ, ശില്പങ്ങൾ എന്നിവ നശിപ്പിക്കുകയും ചില കാവൽക്കാരെ കൊല്ലുകയും ചെയ്തതായി അറിയിച്ചു. കോപാകുലനായ രാവണൻ, ഒരു ലക്ഷം യോദ്ധാക്കളോട് അവനെ പിടികൂടാൻ ഉത്തരവിട്ടു. സാധാരണ യോദ്ധാക്കൾ പരാജയപ്പെട്ടപ്പോൾ, രാവണൻ അഞ്ച് പ്രമുഖ യോദ്ധാക്കളെ പൊരിണായി അയച്ചു, പക്ഷേ ഹനുമാൻ അവരെ യമന്റെ അടുത്തേക്ക് അയച്ചു. കോപാകുലനായ രാവണൻ, തന്റെ മന്ത്രിമാരുടെ പുത്രന്മാരെയും പ്രത്യേക യുദ്ധസംഘത്തെയും അയച്ചു, പക്ഷേ ഹനുമാൻ, ഒരു ഇരുമ്പ് തൂണ് ചുഴറ്റി അവരെ തൽക്ഷണം വധിച്ചു. വെറും മരക്കടനായ ഒരു ജീവിയില് നിന്നും നേരിട്ട വൻപരാജയത്തിൽ ഞെട്ടലോടെ രാവണൻ, തന്റെ പുത്രൻ അക്ഷകുമാരനെ വിളിച്ചു. ഭയങ്കരനായ ഈ കുരങ്ങനെ താൻ പിടികൂടുമെന്ന് അവൻ പിതാവിന് വാഗ്ദാനം ചെയ്തു. അക്ഷകുമാരൻ അടുത്തെത്തിയപ്പോൾ അമ്പുകൾ കൊണ്ട് ആക്രമിക്കപ്പെട്ടെങ്കിലും ഹനുമാൻ അവന്റെ തലയിൽ കൈകൊണ്ട് ആഞ്ഞു പ്രഹരിച്ച് അവനെ കൊന്നുകളഞ്ഞു. ദുഃഖിതനായ രാവണൻ, തന്റെ മൂത്ത പുത്രൻ ഇന്ദ്രജിത്തിനെ (മേഘനാദൻ) വിളിച്ചു, തന്റെ സഹോദരന്റെ മരണത്തിന് കാരണക്കാരനായ കുരങ്ങിനെ കൊല്ലാൻ ആവശ്യപ്പെട്ടു. ഇന്ദ്രജിത്, ആത്മവിശ്വാസത്തോടെ, ബ്രഹ്മാസ്ത്രം ഉപയോഗിച്ച് ഹനുമാനെ തകർക്കുമെന്ന് വാഗ്ദാനം ചെയ്തു.
ഇന്ദ്രജിത് ഹനുമാനെ നേരിട്ടു, ഇരുവരും അസംഖ്യം അസ്ത്രങ്ങൾ പരസ്പരം പ്രയോഗിച്ചു. അവർ പരസ്പരം എതിരാളിയുടെ ശക്തിയെ അഭിനന്ദിക്കുകയും ചെയ്തു. ഹനുമാൻ ഇന്ദ്രജിത്തിന്റെ രഥം നശിപ്പിച്ച് രഥസാരഥിയെ കൊന്നു. എന്നാൽ ഇന്ദ്രജിത് ബ്രഹ്മാസ്ത്രം പ്രയോഗിച്ചപ്പോൾ, ബ്രഹ്മാവിനോടുള്ള ബഹുമാനത്താൽ ഹനുമാൻ തന്നെ കീഴടക്കാൻ ആ ദിവ്യാസ്ത്രത്തെ അനുവദിച്ചു. അപ്പോൾ ഹനുമാൻ ബോധംകെട്ട് വീണു, ഹനുമാൻ കയറുകൊണ്ട് ബന്ധിക്കപ്പെട്ടെങ്കിലും, ദേവന്മാരുടെ അനുഗ്രഹവും രാമനോടുള്ള ഭക്തിയും കൊണ്ട് ആ കയറുകളെയെല്ലാം നിഷ്ഫലമായി. കീഴടങ്ങിയതുപോലെ നടിച്ച്, രാവണന്റെ സഭയിലേക്ക് തന്നെ കൊണ്ടുപോകാൻ ഹനുമാൻ രാക്ഷസന്മാരെ അനുവദിച്ചു. അവിടെ, രാവണൻ, തന്റെ മന്ത്രി പ്രഹസ്തനിലൂടെ, ഹനുമാൻ എന്തിനാണ് നഗരത്തിൽ ഇത്രയ്‌ക്ക് നാശം വിതച്ചതെന്ന് ആരാഞ്ഞു. രാജസഭയിൽ വച്ച് ഹനുമാൻ രാമനെ ധ്യാനിച്ച്, താൻ രാമന്റെ ദൂതനാണെന്നും, രാവണൻ അപഹരിച്ച സീതയെ കണ്ടെത്താൻ അയക്കപ്പെട്ടവനാണെന്നും സധീരം പ്രഖ്യാപിച്ചു. പൂന്തോട്ടങ്ങൾ നശിപ്പിച്ചത് കുരങ്ങിന്റെ സ്വാഭാവികമായ കുസൃതിപ്രവൃത്തിയും, രക്ഷസറെ കൊന്നത് ആത്മരക്ഷയ്‌ക്കാണെന്നും ഹനുമാൻ ന്യായീകരിച്ചു. സാക്ഷാൽ മഹാവിഷ്ണുവിന്റെ അനുഗ്രഹത്താൽ ആർക്കും തന്നെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് ഹനുമാൻ അവകാശപ്പെട്ടു. തുടർന്ന് ഹനുമാൻ രാവണന് ഹിതോപദേശം നൽകി. കാമം, ക്രോധം, മോഹം എന്നിവ ഉപേക്ഷിക്കാനും, ആത്മാവിനെ തിരിച്ചറിയാനും, മോക്ഷത്തിനായി രാമന്റെ നാമം ജപിക്കാനും ആവശ്യപ്പെട്ടു. മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കുന്നത് ഗുരുതരമായ പാപമാണെന്ന് മുന്നറിയിപ്പ് നൽകി, പക്ഷേ രാവണൻ, ആ നല്ലവാക്കുകൾ ശ്രദ്ധിക്കാതെ, കോപാകുലനായി, ഹനുമാനെ കൊല്ലാൻ ഉത്തരവിട്ടു.
















