ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മ(55)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പില്‍ പ്രതി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സി. എം സെബാസ്റ്റ്യ(67)ന്റെ വീട്ടുവളപ്പില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. പത്തിലധികം അസ്ഥിക്ഷണങ്ങളും സാരിയുടെ ഭാഗവും ഷാളും ചെറിയ ബാഗും കൊന്തയുടെ ഭാഗവുമാണ് ലഭിച്ചത്. പള്ളിപ്പുറം ചങ്ങത്തറ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് പൂര്‍ത്തിയായത്.
കഴിഞ്ഞ തിങ്കളാഴ്ച പുരയിടത്തില്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് നടത്തിയ പരിശോധനയില്‍ തലയോട്ടിയും തുടയെല്ലും, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടവും ലഭിച്ചിരുന്നു. ഈ ഭാഗത്തോട് ചേര്‍ന്നാണ് ഇന്നലെ കുഴിയെടുത്ത് വീണ്ടും പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്‌ച്ച കണ്ടെത്തിയത് കത്തിയ അസ്ഥികഷ്ണങ്ങളായിരുന്നു. ഇന്നലെ ലഭിച്ചത് ഇതിന്റെ ബാക്കിയാണോ എന്ന് വ്യക്തമായിട്ടില്ല. അന്വേഷണ സംഘം പറമ്പിലെ രണ്ട് കുളങ്ങളും കിണറും വറ്റിച്ച് മണ്ണ് വാരി നടത്തിയ പരിശോധനയില്‍ കുളത്തിന്റെ അടിത്തട്ടിലെ ചെളിയോടൊപ്പമാണ് ബാഗ്, സാരിയുടെ ഭാഗം, തുണി കഷ്ണങ്ങള്‍ എന്നിവ ലഭിച്ചത്. വീടീന്റെ മുന്‍ഭാഗത്ത് നിന്ന് കൊന്തയുടെ ഭാഗം പോലീസ് നായയാണ് കണ്ടെത്തിയത്. വീടിന് പിന്നിലെ സെപ്റ്റിക്ക് ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്നാണ് സുചന. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള പരിശോധനയും നടത്തി. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള പോലീസിന്റെ കഡാവര്‍ നായ ഏയ്ഞ്ചലിനെ സ്ഥലത്തെത്തിച്ചും പരിശോധന നടത്തി. പരിശോധനാ സ്ഥലത്തേക്ക് പുറത്ത് നിന്ന് ആരെയും കടത്തി വിട്ടിരുന്നില്ലെങ്കിലും വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
സെബാസ്റ്റ്യനെ വീടിനുള്ളില്‍ ഇരുത്തിയ ശേഷമായിരുന്നു പരിശോധന. അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും തനിക്ക് പങ്കില്ലെന്നായിരുന്നു മറുപടി. വീടിനുള്ളില്‍ നിന്ന് രക്തക്കറയും കണ്ടെത്തി. കാടുകയറി പുരയിടം പൂര്‍ണമായി വെട്ടിത്തെളിച്ചാണ് പരിശോധന തുടങ്ങിയത്. കോട്ടയം ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിലായിന്നു പരിശോധന. ആലപ്പുഴയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഈ സംഘമാണ് ബിന്ദു പത്മനാഭന്റെ തിരോധനം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. നേരത്തെ പുരയിടത്തില്‍ നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ അസ്ഥി കഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് കൈമാറിയിരുന്നു. ഇതിന്റെ ഫലം വരുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
സീരിയല്‍ കില്ലറെന്ന് സംശയം
ജയ്നനമ്മയെ കൂടാതെ ചേര്‍ത്തലയില്‍ നിന്ന് ദുരുഹ സാഹചര്യത്തില്‍ കാണാതായ ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍(47), ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡില്‍ വെളിയില്‍ ഹയറുമ്മ (ഐഷ-48 ) ചേര്‍ത്തല തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ വള്ളാകുന്നത്ത് വെളി സിന്ധു (43)എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജയ്നമ്മ, ബിന്ദു പത്മനാഭന്‍, ഹയറുമ്മ എന്നിവരുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സിന്ധുവുമായി ഇയാളെ ബന്ധിപ്പിക്കുന്ന സുചനകള്‍ ലഭിച്ചിട്ടില്ലൊന്നാണ് വിവരം. ജൈനമ്മയെ കാണാതായ ദിവസം ഇവരും സെബാസ്സ്യനും പള്ളിപ്പുത്തെ ഒരേ ടവര്‍ ലെക്കേഷനില്‍ ഉണ്ടായിരുന്നെന്ന പോലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
















