റാഞ്ചി: എന്നും വിവാദനായകനായിരുന്നു അന്തരിച്ച ഷിബു സോറന്‍. പഴയ ബീഹാറിന്റെ ഭാഗമായ രാംഗഡില്‍ സാന്താള്‍ വംശത്തിലാണ് സോറന്റെ ജനനം. ബീഹാറിനെ വിഭജിച്ച് ഝാര്‍ഖണ്ഡ് രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി 1972ലാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അദ്ദേഹവും ചില ഇടത് ട്രേഡ് യൂണിയന്‍ നേതാക്കളും ചേര്‍ന്ന് രൂപീകരിച്ചത്. 2000ല്‍ ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചു.
80ല്‍ ബീഹാറിലെ ദുംകയില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു. ഒരു തവണ കേന്ദ്രമന്ത്രിയും മൂന്നു തവണ മുഖ്യമന്ത്രിയും ആയിരുന്നുവെങ്കിലും ഒരു പ്രാവശ്യം പോലും കാലാവധി മുഴുവിപ്പിച്ചിട്ടില്ല. 2004ല്‍ മുഖ്യമന്ത്രിയായി, പക്ഷെ വിശ്വാസവോട്ടെുപ്പില്‍ തോറ്റ് ഒന്‍പതാം ദിനം രാജിവച്ചു. പിന്നീട് രണ്ടു തവണകളും ഏതാനും മാസങ്ങള്‍ മാത്രമേ മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളൂ. 2004ല്‍ മന്‍മോഹന്‍ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി. പക്ഷെ ചിരുദി സംഘര്‍ഷക്കേസില്‍ അറസ്റ്റു വാറന്റ് വന്നതോടെ രാജിവയ്‌ക്കേണ്ടിവന്നു. ജാമ്യം ലഭിച്ച ശേഷം 2006ല്‍ വീണ്ടും കേന്ദ്രമന്ത്രിയായി എങ്കിലും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകാന്‍ രാജിവച്ചു. പത്താം ദിനം രാജിവച്ച് വീണ്ടും കേന്ദ്രമന്ത്രി. ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷം തികയും മുന്‍പ് വീണ്ടും രാജി. കൊലക്കേസില്‍പെട്ട് കേന്ദ്രമന്ത്രി സ്ഥാനം പോകുന്ന ആദ്യ നേതാവാണ്. പിന്നീട് ദല്‍ഹി കോടതി കുറ്റവിമുക്തനാക്കി. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു പ്രമേയത്തെ ജെഎംഎം അനുകൂലിച്ചതോടെ പ്രതിപക്ഷത്തുള്ള ബിജെപി രോഷാകുലരായി. ഝാര്‍ഖണ്ഡില്‍ തങ്ങളുടെ പിന്തുണയോടെ ഭരിച്ചിരുന്ന ജെഎംഎം സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. അതോടെ കാലാവധി പൂര്‍ത്തിയാക്കാതെ വീണ്ടും ഷിബു സോറന്‍ സര്‍ക്കാര്‍ വീണു.
ജെഎംഎം കോഴക്കേസ്
ജെഎംഎം കോഴക്കേസ് ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസില്‍ ഒന്നാണ്. 1991 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു, എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി സര്‍ക്കാരുണ്ടാക്കി. ചരിത്രത്തില്‍, കേവല ഭൂരിപക്ഷമില്ലാതെ കേന്ദ്രസര്‍ക്കാര്‍ അഞ്ചല്ല, ആറുവര്‍ഷത്തോളം ഭരിച്ചു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ സിപിഎം മുന്‍കൈ എടുത്ത് വേണ്ട അവസരങ്ങളിലെല്ലാം ഭൂരിപക്ഷം ഒപ്പിച്ചുകൊടുത്തു.
അവസാനകാലത്ത് സര്‍ക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. ഭൂരിപക്ഷം ഒപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കോഴക്കേസായി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അട്ടിമറിയായിരുന്നു അത്. സഭയില്‍ നാല് എംപിമാരുണ്ടായിരുന്ന ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) യുടെ വോട്ട് വിശ്വാസവോട്ടിനെ എതിര്‍ത്ത് സര്‍ക്കാരിന് അനുകൂലമാക്കുകയായിരുന്നു ഒരുതന്ത്രം. ചിലര്‍ വോട്ടിങ്ങില്‍നിന്ന് വിട്ടു നില്‍ക്കുകയും ചെയ്താല്‍ സര്‍ക്കാരിന് ജയമാകും. ഈ ഓപ്പറേഷന്‍ നടപ്പാക്കാന്‍ കോടികള്‍ കോഴ കൊടുത്തു. ജെഎംഎം സര്‍ക്കാരിന് വോട്ടുചെയ്തു. അജിത് സിങ്ങിന്റെ എംപിമാര്‍ വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്നു. മറ്റുചില കക്ഷികളും വിട്ടുനിന്നു. ഈ സംഭവത്തില്‍ കോഴ ഇടപാടുനടന്നുവെന്ന ആക്ഷേപം ഉയരുകയും സിബിഐക്ക് അന്വേഷണം കൈമാറുകയും ചെയ്തു. ജെഎംഎം എംപിമാര്‍ക്ക് കൈക്കൂലി കൊടുത്തുവെന്ന് തെളിയുകയും ചെയ്തു.
















