ന്യൂദല്‍ഹി: ഇന്ത്യയെ അടിക്കാന്‍ പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയ തുര്‍ക്കിയെയും എര്‍ദോഗാനെയും വെറുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നു. വെഡ്ഡിങ്ങ് ഡെസ്റ്റിനേഷന്‍ എന്ന നിലയ്‌ക്കും ചരിത്രമുറങ്ങുന്ന അവിടുത്തെ സ്ഥലങ്ങള്‍ കാണാനും ഇന്ത്യയില്‍ നിന്നും തുര്‍ക്കിയ്‌ക്ക് പോകുന്ന ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു.
മെയ് മാസത്തില്‍ ഇന്ത്യക്കാരുടെ തുര്‍ക്കി സന്ദര്‍ശനത്തില്‍ 24 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ഇപ്പോള്‍ ജൂണ്‍ മാസത്തില്‍ അത് 37 ശതമാനമായി ഇടിഞ്ഞു. 2024 ജൂണില്‍ 38,307 ഇന്ത്യക്കാര്‍ തുര്‍ക്കിയിലേക്ക് യാത്ര പോയിരുന്നെങ്കില്‍ 2025ല്‍ അത് 24,250 ആയി കുറഞ്ഞു.
മെയ് ഏഴിനായിരുന്നു ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലുള്ള വന്‍ആക്രമണം നടത്തിയത്. ഇതില്‍ ഞെട്ടിയ പാകിസ്ഥാന്‍ ഉടനെ ഇന്ത്യയോട് സമാധാനത്തിന് കെഞ്ചുകയായിരുന്നു. ഇന്ത്യാ പാക് യുദ്ധത്തില്‍ ഡ്രോണുകളും മിസൈലുകളും നല്‍കി തുര്‍ക്കി പാകിസ്ഥാനെ സഹായിക്കുകയായിരുന്നു. തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ച ഇന്ത്യയെ തന്നെ മതത്തിന്റെ പേരില്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു തുര്‍ക്കി. കേരളത്തിലെ പിണറായി സര്‍ക്കാര്‍ പോലും പത്ത് കോടി രൂപയാണ് ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്‌ക്ക് അയച്ചുകൊടുത്തത്. എന്നിട്ടും ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയെ തകര്‍ക്കാന്‍ മുസ്ലിം സുന്നി രാജ്യമായ പാകിസ്ഥാനെ ആയുധം നല്‍കി സഹായിക്കുകയായിരുന്നു തുര്‍ക്കി. തുര്‍ക്കി പ്രസിഡന്‍റായ എര്‍ദോഗാന്റെ ഇന്ത്യയെ വഞ്ചിച്ച ഈ നീക്കം തുര്‍ക്കിയിലേക്ക് യാത്ര ചെയ്തിരുന്ന ഇന്ത്യക്കാരില്‍ വലിയ വെറുപ്പുളവാക്കിയിരുന്നു. അതാണ് പലരും തുര്‍ക്കിയിലേക്ക് പോകുന്നത് ഒഴിവാക്കിയത്. ഇന്ത്യയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ പലരും തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ടൂര്‍ പാക്കേജുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
2025 ജനവരി മുതല്‍ ജൂണ്‍ മാസം വരെയുള്ള ഒരു കാലഘട്ടമെടുത്താല്‍ തുര്‍ക്കിയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം 1.6 ലക്ഷത്തില്‍ നിന്നും 1.4 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതായത് ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണത്തില്‍15 ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്.
















