ന്യൂദല്‍ഹി: ഇസ്രയേലിന്റെ അയേണ്‍ ഡോമിനെ വെല്ലുന്ന വ്യോമപ്രതിരോധവുമായി ഇന്ത്യയുടെ പ്രൊജക്ട് കുശ പദ്ധതി മുന്നേറുന്നു. ശ്രീരാമചന്ദ്രന്റെയും സീതയുടെയും പുത്രനായ കുശന്റെ പേരാണ് ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്നത്. കരുത്തിനും ശൗര്യത്തിനും പേര് കേട്ട കുശന്റെ പേര് നല്‍കിയതില്‍ നിന്നു തന്നെ ഈ വ്യോമപ്രതിരോധസംവിധാനത്തിന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കാനാവും.
ഒരു പക്ഷെ റഷ്യയില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്ന എസ് 400 എന്ന സുദര്‍ശന ചക്രയെപ്പോലും വെല്ലുന്ന വ്യോമപ്രതിരോധസംവിധാനമാക്കി പ്രൊജക്ട് കുശയെ മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധഗവേഷണ കമ്പനിയായ ഡിആര്‍ഡിഒ ശ്രമിക്കുന്നത്. ഇന്ത്യ ഇപ്പോള്‍ വ്യോമപ്രതിരോധത്തിന് ആശ്രയിക്കുന്നത് സുദര്‍ശന ചക്ര എന്ന് പേരിട്ടിരിക്കുന്ന റഷ്യയുടെ എസ് 400നെയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ പാകിസ്ഥാനില്‍ നിന്നും കുതിച്ചുവന്ന ചൈനയുടെ മിസൈലുകളെയും യുദ്ധജെറ്റുകളെയും നിര്‍വ്വീര്യമാക്കാന്‍ സുദര്‍ശനചക്ര എന്ന് പേരിട്ടിരിക്കുന്ന എസ് 400ന് സാധിച്ചു. പക്ഷെ യുദ്ധരംഗത്ത് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആയുധങ്ങളെ കൂടുതല്‍ ആശ്രയിച്ചാല്‍ കൂടുതല്‍ ഫലപ്രദമായി ശത്രുവിനെ നേരിടാന്‍ സാധിക്കും എന്ന ചിന്തയാണ് സ്വന്തമായി എസ് 400നേക്കാള്‍ കരുത്തുള്ള ഒരു വ്യോമപ്രതിരോധസംവിധാനം സൃഷ്ടിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ള ഭീഷണികൾ കണക്കിലെടുത്ത് ഇന്ത്യയ്‌ക്ക് നിലവിൽ ഇത്തരമൊരു ‘വ്യോമ പ്രതിരോധ സംവിധാനം’ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
ഡ്രോണുകള്‍, മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയെ ഒരേ സമയം ഇല്ലാതാക്കാന്‍ കരുത്തുള്ള ഒരു വ്യോമപ്രതിരോധസംവിധാനം ഒരുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതില്‍ ശക്തമായ റഡാര്‍ സംവിധാനവും മൂുന്ന് നിരയില്‍ ആകാശത്ത് നിന്നുള്ള ഭീഷണികളെ നേരിടുന്ന മിസൈല്‍ സംവിധാനവുമുണ്ട്.
2028-29 ഓടെ ഈ വ്യോമപ്രതിരോധസംവിധാനത്തെ ഇന്ത്യന്‍ അതിര്‍ത്തികാക്കുന്നതിനായി എത്തിക്കാനാണ് പ്രൊജക്ട് കുശ പദ്ധതി പുരോഗമിക്കുന്നത്. 500 കിലോമീറ്റര്‍ വരെ അകലെയുള്ള ശത്രു മിസൈലിനെയും ഡ്രോണിനെയും യുദ്ധ ജെറ്റുകളെയും അടയാളപ്പെടുത്തുന്ന റഡാര്‍ സംവിധാനമാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഒരുക്കുന്നത്. ലോംഗ് റേഞ്ച് ബാറ്റില്‍ മാനേജ് മെന്‍റ് റഡാര്‍ (എല്‍ആര്‍ ബിഎംആര്‍) സംവിധാനമാണ് നിര്‍മ്മിക്കുക.
ശത്രുമിസൈലുകളെയും ഡ്രോണുകളെയും അടിച്ചിടാന്‍ മൂന്ന് റേഞ്ചിലുള്ള മിസൈലുകളും ഈ സംവിധാനത്തിലുണ്ടാകും. 150 കിലോമീറ്റര്‍, 250 കിലോമീറ്റര്‍, 350 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്ന് റേഞ്ചുകളിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് സർഫേസ് ടു എയർ (എൽആർ-എസ്എഎം) മിസൈലുകള്‍ സജ്ജീകരിച്ച ഒരു കില്ലര്‍ വെഹിക്കിള്‍ ഈ വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകും.
ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ‘ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ’ (ഡിആർഡിഒ) ആണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി വികസിപ്പിക്കുക. ‘പ്രോജക്ട് കുശ’ പദ്ധതിക്ക് വേണ്ടി ഡിആർഡിഒ 21,700 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ശത്രുവിന്റെ ദീർഘദൂര ക്രൂയിസ് മിസൈലുകൾ, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, ഡ്രോൺ ആക്രമണങ്ങൾ എന്നിവ തടയാൻ ഇത് പ്രാപ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്രയേലിന്റെ അയേണ്‍ ഡോം, യുഎസിന്റെ പേട്രിയറ്റ് മിസൈല്‍, റഷ്യയുടെ എസ് 400 എന്നിവയെ വെല്ലുന്ന വ്യോമപ്രതിരോധസംവിധാനമായിരിക്കും പ്രൊജക്ട് കുശ വഴി ഇന്ത്യ വികസിപ്പിക്കുക.
റഡാർ മുഖേന ലക്ഷ്യങ്ങൾ തിരിച്ചറിയുക, ആ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ നീങ്ങുക, ശത്രു അയയ്‌ക്കുന്ന മിസൈൽ ആക്രമണങ്ങളെ തടസപ്പെടുത്തുക ഈ ദൗത്യങ്ങളെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം ചെയ്യും. ഒരേസമയം ഒന്നിലധികം മിസൈലുകൾ വെടിവച്ചിടുന്നതിൽ മിടുക്കുള്ളതാണ് ഇസ്രയേലിന്റെ അയേണ്‍ ഡോം. ഇത് ശത്രു മിസൈലിനെ തിരിച്ചറിയുകയും വായുവിൽ വച്ചുതന്നെ നശിപ്പിക്കുകയും ചെയ്യുന്നു. അയൺ ഡോം ഒരു മൾട്ടി-ലെയർ മിസൈൽ പ്രതിരോധ സംവിധാനമാണ്. ശത്രുവിന്റെ മിസൈല്‍ ആക്രമണങ്ങള്‍, യുദ്ധ മാനേജ്മെന്‍റ്, ആയുധ നിയന്ത്രണ സംവിധാനം, ഇന്‍റർസെപ്റ്റർ മിസൈലുകൾ എന്നിവ തിരിച്ചറിയുന്നതിനുള്ള റഡാർ സംവിധാനവും അയേണ്‍ ഡോമിലുണ്ട്. ശത്രുക്കളിൽ നിന്ന് വായുവിലൂടെ വരുന്ന മിസൈലുകൾ തിരിച്ചറിയുകയും അതിന്റെ സഞ്ചാരപഥം തിരിച്ചറിഞ്ഞ് ജനവാസ കേന്ദ്രങ്ങളിലേക്ക് അയച്ചതായി തോന്നിയാൽ വായുവിൽ വെച്ച് തന്നെ അവയെ നശിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് അയൺ ഡോം പ്രവർത്തിക്കുന്നത്. ഇതേ ജോലികള്‍ എല്ലാം അതിനേക്കാള്‍ ഭംഗിയായി ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം നിര്‍വ്വഹിക്കുന്ന തരത്തിലുള്ള ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് ഡിആര്‍ഡിഒ അവകാശപ്പെടുന്നു.
















