മഹാരാഷ്‌ട്രയിലെ മലേഗാവ് ബോംബ് സ്‌ഫോടന കേസില്‍ മുന്‍ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറും മുന്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതുമടക്കം ഏഴ് പ്രതികളെ മുംബൈയിലെ എന്‍ഐഎ കോടതി കുറ്റവിമുക്തരാക്കിയത് ഹിന്ദുക്കളെ അധിക്ഷേപിക്കാനും, ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചവര്‍ക്ക് കനത്ത തിരിച്ചടിയാണ്. നീണ്ട പതിനേഴ് വര്‍ഷത്തിനു ശേഷമാണ് പ്രതികളെ കോടതി വെറുതെ വിട്ടിരിക്കുന്നത്. 2008 ലാണ് കേസിനാസ്പദമായ സംഭവം. മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനുള്ള ബോംബ് സ്ഥാപിച്ച ബൈക്കിന്റെ ഉടമ പ്രജ്ഞാ സിങ്ങാണെന്ന് പറഞ്ഞാണ് അവരെ കേസില്‍ പ്രതിയാക്കി നിരന്തരമായ പീഡനത്തിന് വിധേയയാക്കിയത്.
ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, എല്ലാ പ്രതികളും കുറ്റവിമുക്തരാകേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയുടെ വിധിന്യായത്തില്‍ പറയുന്നത് സംഭവ സമയത്ത് മഹാരാഷ്‌ട്ര ഭരിച്ചിരുന്ന കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ്. സ്ഫോടനത്തില്‍ ഉപയോഗിച്ചതെന്ന് കരുതപ്പെട്ട മോട്ടോര്‍ സൈക്കിള്‍ പ്രജ്ഞാ സിങ് ഠാക്കൂറിന്റേതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നു. മോട്ടോര്‍ ബൈക്കിന്റെ ഉടമസ്ഥത ആരോപിച്ചാണ് പ്രജ്ഞാ സിങ്ങിനെ കേസില്‍ പ്രതിയാക്കിയത്.
പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം, വര്‍ഗീയ വൈരാഗ്യം പരത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
ആര്‍ഡിഎക്‌സ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ആരോപണമുണ്ടെങ്കിലും കേണല്‍ പുരോഹിതിന്റെ വസതിയില്‍ ഈ സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നുവെന്നതിനോ ബോംബ് തയ്യാറാക്കിയെന്നതിനോ തെളിവൊന്നുമില്ലെന്നും കോടതി കണ്ടെത്തിയിരിക്കുന്നു. അന്വേഷണത്തിന് അടിസ്ഥാനം വേണമെന്ന് താന്‍ തുടക്കം മുതലേ പറഞ്ഞതാണെന്നും, ഇങ്ങനെയല്ലാതെ സംന്യാസിനിയായ തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച് ജീവിതം നശിപ്പിക്കുകയായിരുന്നു എന്നുമാണ് കോടതി വിധിയോട് പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതികരിച്ചത്. യഥാര്‍ത്ഥ കുറ്റവാളികളെ ദൈവം വെറുതെ വിടില്ലെന്നും അവര്‍ പറഞ്ഞിരിക്കുകയാണ്. മിലിട്ടറി ഇന്റലിജന്‍സിലായിരുന്ന പുരോഹിത് രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ‘അഭിനവ ഭാരത്’ എന്ന ഗ്രൂപ്പില്‍ ചേര്‍ന്നത്.
മഹാരാഷ്‌ട്ര പോലീസിലെ ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള ഭീകര വിരുദ്ധ സ്‌ക്വാഡാണ് അന്വേഷണം നടത്തിയിരുന്നത്. ഈ ഉദ്യോഗസ്ഥന്‍ പിന്നീട് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ നടത്തിയ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രത്തിലും മഹാരാഷ്‌ട്രയിലും കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് മുംബൈ ഭീകരാക്രമണം നടന്നത്. വലിയ സുരക്ഷാ വീഴ്ചയാണ് ഇതിലുണ്ടായത്. 175 പേര്‍ കൊല്ലപ്പെടുകയും, കനത്ത നാശം സംഭവിക്കുകയും, രാഷ്‌ട്രത്തിന്റെ പ്രതിച്ഛായ തന്നെ തകരുകയും ചെയ്തിട്ടും മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായില്ല. പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വോട്ടുബാങ്കിന്റെ പിന്തുണ നഷ്ടപ്പെടുമെന്ന ഭയമാണ് രാജ്യദ്രോഹപരമായ ഈ നിഷ്‌ക്രിയത കോണ്‍ഗ്രസ് നേതൃത്വവും അവരുടെ സര്‍ക്കാരുകളും കാണിച്ചത്. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായ ശിവരാജ് പാട്ടീലും പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും മഹാരാഷ്‌ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ആയിരുന്നു. പരാജയം മറച്ചു പിടിക്കാന്‍ ഇക്കൂട്ടര്‍ കുടിലബുദ്ധി ഉപയോഗിച്ച് ഒരു തന്ത്രം മെനഞ്ഞു. രാജ്യത്ത് കാവി ഭീകരത ശക്തമാണെന്നും, മലേഗാവ് സ്‌ഫോടനം നടത്തിയത് ഇവരാണെന്നും പ്രചരിപ്പിച്ചു. ഈ സത്യം പുറത്തു വരാതിരിക്കാനാണ് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്ന ഹേമന്ത് കര്‍ക്കറെയെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിച്ചു. ശിവരാജ് പാട്ടീലിനു ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ പി. ചിദംബരത്തിന്റെ സൃഷ്ടിയായ ‘കാവി ഭീകരത’ യാഥാര്‍ത്ഥ്യമാണെന്ന് വരുത്താന്‍ മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി എ. ആര്‍. ആന്തുലയെപ്പോലുള്ളവര്‍ കുപ്രചാരണം നടത്തി. മുംബൈ ആക്രമിക്കാന്‍ വിട്ട ഭീകരവാദികളുടെ കയ്യില്‍ കാവി നിറത്തിലുള്ള ചരട് കെട്ടിക്കൊടുക്കുകയും, നെറ്റിയില്‍ കുങ്കുമക്കുറി തൊടുവിക്കുകയുമൊക്കെ ചെയ്ത പാകിസ്ഥാന്റെ അതേ തന്ത്രമാണ് കോണ്‍ഗ്രസ് നേതാക്കളും പയറ്റിയതെന്ന് പറയേണ്ടിവരും. ആക്രമിച്ചത് ഹിന്ദു തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ത്ത് രാജ്യത്തെ ഹിന്ദുത്വ പ്രസ്ഥാനങ്ങളെ മുഴുവന്‍ താറടിച്ച് കാണിക്കാനാണ് കോണ്‍ഗ്രസും ജിഹാദി ശക്തികളും കൈകോര്‍ത്തത്. ഇതിനായി അന്വേഷണ ഏജന്‍സിയെ ദുരുപയോഗിച്ചു
അധികാരത്തില്‍നിന്ന് ജനങ്ങള്‍ പുറത്താക്കിയിട്ടും രാജ്യവിരുദ്ധ മനോഭാവം മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലും കോണ്‍ഗ്രസ് തനിനിറം കാട്ടി. പാര്‍ലമെന്റ് ചേര്‍ന്ന ദിവസമാണ് പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയ മൂന്ന് പാക് ഭീകരരെ സുരക്ഷാസേന പിന്തുടര്‍ന്ന് വധിച്ചത്. എന്നിട്ടും ഈ ഭീകരര്‍ പാകിസ്ഥാനികള്‍ അല്ലെന്ന് പറയുകയാണ് കോണ്‍ഗ്രസ് എംപി പി. ചിദംബരം ചെയ്തത്. ഭാരതത്തോട് നിരന്തരം പരാജയപ്പെടുന്ന പാകിസ്ഥാന്റെ പിആര്‍ വര്‍ക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. കാവിഭീകരത എന്നൊന്നില്ലെന്നും, ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ‘കാവി ഭീകരത’ ആരോപിക്കപ്പെട്ട മലേഗാവ് സ്‌ഫോടന കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതിവിധി വന്നിരിക്കുന്നത്. ഇനിയെങ്കിലും ആത്മപരിശോധന നടത്തി രാജ്യത്തോടുള്ള കോണ്‍ഗ്രസ് കൂറ് തെളിയിക്കുമെന്നാണ് ദേശസ്‌നേഹികള്‍ പ്രതീക്ഷിക്കുന്നത്.















