ന്യൂദല്‍ഹി: ദല്‍ഹി നഗരത്തില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ കൂടി ജോലിക്ക് പോകാന്‍ സാധ്യമാക്കുന്ന രീതിയില്‍ നിയമം പരിഷ്കരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത.
1954ലെ ദല്‍ഹി എസ്റ്റാബ്ലിഷ് മെന്‍റ് നിയമപ്രകാരം വേനല്‍ക്കാലത്ത് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയും മഞ്ഞുകാലത്ത് രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെയും ആണ് സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. രാത്രികാലങ്ങളില്‍ കൂടി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ വേണ്ടി ഈ നിമയത്തില്‍ മാറ്റം വരുത്തും. നിയമമാറ്റത്തിനുള്ള ഫയല്‍ ലഫ്. ഗവര്‍ണറുടെ പരിഗണനയിലാണ്. അദ്ദേഹം അനുവാദം നല്‍കുന്നതോടെ ദല്‍ഹിയില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ ജോലി ചെയ്യാനാകും.
രാത്രികാലങ്ങളില്‍ ദല്‍ഹിയിലെ കടകളിലും വാണിജ്യസ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് കൂടി ജോലിക്ക് പോകാമെന്ന നിയമം ദല്‍ഹിയില്‍ കൊണ്ടുവരാന്‍ പോവുകയാണ്. ഇപ്പോള്‍ തെലുങ്കാന, തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ ജോലിക്ക് പോകാന്‍ അനുവാദമുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും സ്വയം പര്യാപ്തതയും വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദല്‍ഹിയെ സ്ത്രീകള്‍ക്ക് 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന നഗരമാക്കി മാറ്റാനാണ് ശ്രമമെന്ന് രേഖാ ഗുപ്ത പറഞ്ഞു.
രാത്രി ഷിഫ്റ്റ് ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷയേകാന്‍ സിസിടിവി ദല്‍ഹി നഗരത്തില്‍ സിസിടിവി ക്യാമറ നിരീക്ഷണം ശക്തമാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. അധികാരമേറ്റ ശേഷം ദല്‍ഹിയിലെ കൂടുതല്‍ സുരക്ഷിതവും സുന്ദരവുമാക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.
രാത്രികാലങ്ങളില്‍ ജോലിക്ക് പോകാന്‍ അനുവദിക്കുക എന്നതിനര്‍ത്ഥം സ്ത്രീകളുടെ തൊഴില്‍ സമയം ദീര്‍ഘിപ്പിക്കുക എന്ന് മാത്രമല്ല, തൊഴിലിടങ്ങളില്‍ സ്ത്രീകളെ കൂടുതലായി ഉള്‍ചേര്‍ക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ അവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും വനിതാ സെക്യൂരിറ്റി ജിവനക്കാരെ ജോലിക്കെടുക്കുകയും വേണം. ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണം.
















