മുംബൈ: മാലേഗാവ് ബോംബ് സ്‌ഫോടനക്കേസിൽ ബിജെപി എംപി സാധ്വി പ്രജ്ഞാ സിങ് ഥാക്കുറിനെ പ്രതിചേർത്തത് ഏറെ ആസൂരതിതമായിരുന്നു. ബിജെപിയുടെ ‘ഫയർബ്രാൻഡ് എംപി’ ആയ പ്രജ്ഞ, പാർലമെന്റിനകത്തും പുറത്തും കോൺഗ്രസിന്റെ അന്നത്തെ അദ്ധ്യക്ഷ സോണിയയുടെ കടുത്ത വിമർശകയായിരുന്നു. മധ്യപ്രദേശിൽനിന്നുള്ള എംപിയായ പ്രജ്ഞയെ മഹാരാഷ്‌ട്രയിൽ സംഭവിച്ച കേസിൽ പ്രതിയാക്കാൻ മൻമോഹൻസിങ് സർക്കാരിലെ ആഭ്യന്തരമന്ത്രി പി. ചിദംബരം, റയിൽ മന്ത്രി ലാലുപ്രസാദ് യാദവ്, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവർ നടത്തിയ ആസൂത്രണം വലുതായിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച ഒരു മോട്ടോർ ബൈക്ക് കൊടുത്തത് പ്രജ്ഞാ സിങ് ആയിരുന്നുവെന്നും ആ ബൈക്കിന്റെ ഉടമ പ്രജ്ഞയായിരുന്നുവെന്നുമാണ് കേസിൽ ആരോപിച്ചിരുന്നത്. അന്ന് യുപിഎ സർക്കാരിന്റെയും കോൺഗ്രസിന്റെയും താളത്തിനു തുള്ളിയിരുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇൗ വാദത്തിലാണ് കേസ് ഡയറി കോടതിയിൽ സമർപ്പിച്ചത്. എന്നാൽ 17 വർഷത്തിനുശേഷം വിധി പറയുമ്പോൾ കോടതി പറയന്നു, ഈ പറഞ്ഞ ബൈക്കിന്റെ ഉടമസ്ഥ സാധ്വി പ്രജ്ഞാ സിങ് ആണെന്ന് തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല എന്ന്. മാത്രമല്ല, പ്രസ്തുത വണ്ടിയുടെ എഞ്ചിൻ ചേസിസ് നമ്പർ കണ്ടെത്താനും ഏജൻസിക്ക് കഴിഞ്ഞിട്ടില്ല.
കേസിലെ വിധിയിൽ കോടതി ഇങ്ങനെ കണ്ടെത്തി രേഖപ്പെടുത്തുന്നു: ”ഈ സ്്‌ഫോടനം നടക്കുന്നതിന് രണ്ടുവർഷം മുമ്പുതന്നെ സാധ്വി പ്രജ്ഞാസിങ് സംന്യാസം സ്വീകരിച്ചിരുന്നു, മാത്രമല്ല, അവർ ഭൗതികമായ സ്വത്തുക്കളൊന്നും സ്വന്തമായി വെച്ചിരുന്നുമില്ല, എന്ന്. ഏറെ നിർണായകമാണ് ഈ അഭിപ്രായം.
സ്‌ഫോടനം നടന്നുവെന്നത് ശരിയാണ്, എന്നാൽ മോട്ടോർ ബൈക്കിൽ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുവാണ് സംഭവത്തിനു കാരണമെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറയുന്നു.
കേസിൽ മറ്റൊരു പ്രമുഖ പ്രതിയായി ആരോപിക്കപ്പെട്ടത് കേണൽ പ്രസാദ് പുരോഹിതിനെ ആയിരുന്നു. പുരോഹിത് മുൻ സൈനിക ഉദ്യോഗസ്ഥനാണ്. അദ്ദേഹം കശ്മീരിൽനിന്ന് ആർഡിഎക്ക് സ്‌ഫോടകവസ്തു ശേഖരിച്ച് സ്വന്തം വീട്ടിൽ സൂക്ഷിച്ച് ഈ കുറ്റകൃത്യത്തിന് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തിലുണ്ടെങ്കിലും തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി.
കേസിൽ തെളിവു നശിപ്പിക്കുകയോ കൃത്രിമമായി ഉണ്ടാക്കുകയോ ചെയ്തുവെന്ന് സ്ഥാപിക്കുന്ന നിരീക്ഷണങ്ങൾ കോടതിയിൽനിന്നുണ്ടായി.
1. സംഭവം നടന്ന സ്ഥലം യഥാ സമയം ‘സംരക്ഷിക്കാൻ’ അധികൃതർക്ക് കഴിഞ്ഞില്ല. ഇത് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവു നശിപ്പിക്കാൻ സഹായകമായിട്ടുണ്ട്.
– കേസ് ഡയറിയിൽ പറയുന്നത് 101 പേർക്ക് പരിക്കേറ്റുവെന്നാണ്. എന്നാൽ 95 പേരെയേ പരിക്കേറ്റവരായി ഹാജരാക്കാൻ കഴിഞ്ഞിട്ടുള്ളു. ഇത് കേസ് കൈകാര്യം ചെയ്തതിലെ സൂക്ഷ്തക്കുറവായി കോടതി പറയാതെ പറയുന്നു.
















