കൊല്ലം: കൊല്ലം ആയൂരിൽ 21 കാരിയെ കാമുകന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. കാരാളികോണം കൊമൺപ്ലോട്ടിലെ അഞ്ജനയുടെ മരണത്തിലാണ് ദുരൂഹത ഉയരുന്നത്. മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പമായിരുന്നു കഴിഞ്ഞ കുറച്ചുമാസങ്ങളായി യുവതിയുടെ താമസം. ഇന്നലെ രാവിലെയാണ് കാമുകന്റെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
സ്വകാര്യ ബസ് ഡ്രൈവറായ നിഹാസ് എന്ന യുവാവുമായി അഞ്ജന പ്രണയത്തിലായിരുന്നു. ആറു മാസം മുമ്പ് യുവതി കാമുകനൊപ്പം താമസം തുടങ്ങി. മകളെ കാണാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ജന കാമുകനായ നിഹാസിനൊപ്പമുണ്ടെന്ന് വ്യക്തമായത്.
കോടതിയിൽ എത്തിയ യുവതി മാതാപിതാക്കളെ തള്ളിപ്പറഞ്ഞു. തനിക്ക് കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു കോടതിയിൽ അഞ്ജന വ്യക്തമാക്കിയത്. ഇതോടെ കോടതി യുവതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.പിന്നീട് നിഹാസിനൊപ്പമായിരുന്നു അഞ്ജന താമസിച്ചിരുന്നത്. ദാമ്പത്യത്തിന്റെ ആദ്യനാളുകൾക്ക് ശേഷം ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും പറയപ്പെടുന്നു. ഇതിനു പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നത്. സംഭവത്തിൽ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
















