ചെന്നൈ: ദൈവത്തെ കണ്ടാല്‍ കാട്ടുമൃഗത്തെപ്പോലെ തല്ലികൊല്ലണമെന്ന് പറയുന്ന പെരിയാറിന്റെ നാട്ടില്‍ ഹൈന്ദവദൈവങ്ങളെയും ഹൈന്ദവപാരമ്പര്യമഹിമയും ഉണര്‍ത്തി പടയോട്ടം നടത്തുകയാണ് മോദി.ഒപ്പം തമിഴ് ഭാഷയെയും തമിഴ് സംസ്കാരത്തെയും വാഴ്‌ത്തുക വഴി മോദി തമിഴ് മണ്ണില്‍ അലിഞ്ഞുചേരുന്ന പ്രധാനമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു. പണ്ട് തമിഴ്നാട് സന്ദര്‍ശിക്കുമ്പോഴെല്ലാം സമൂഹമാധ്യമങ്ങളില്‍ ‘മോദി ഔട്ട്'(#ModiOut) എന്ന കാമ്പയിന്‍ പതിവായിരുന്നു. ഇപ്പോള്‍ മോദിയെ വരത്തനായി കണ്ടുള്ള കാമ്പയിനുകള്‍ തമിഴ്നാട്ടില്‍ ഇല്ലാതായിരിക്കുന്നു എന്നത് തന്നെ ദ്രാവിഡസംസ്കാരത്തിന് പേര് കേട്ട തമിഴ്നാട്ടില്‍ മോദി എത്രത്തോളം സ്വീകാര്യനായിരിക്കുന്നു എന്നതിന് തെളിവാണ്.
ശിവനെ ആരാധിച്ചിരുന്ന ചോളരാജാക്കന്മാരുടെ പെരുമ തമിഴ് മണ്ണില്‍ ഉണര്‍ത്താനുള്ള മോദിയുടെ ശ്രമം വന്‍വിജയമായിരുന്നു. 2022ല്‍ കാശി തമിഴ് സംഗമത്തിലൂടെ മോദി ഇതിന് തുടക്കം കുറിച്ചു. തമിഴ്‌നാടും ഉത്തര്‍പ്രദേശിലെ വാരണാസിയും തമ്മിലുള്ള പഴക്കമുള്ള ബന്ധങ്ങൾ ആഘോഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയാണ് 2022ല്‍ ആദ്യമായി കാശി തമിഴ് സംഗമം ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് 2023ല്‍ പാര്‍ലമെന്‍റിന്റെ പുതിയ മന്ദിരത്തില്‍ ചോളസാമ്രാജ്യത്തിന്റെ അധികാരപ്രതീകമായ ചെങ്കോല്‍ സ്ഥാപിച്ചുകൊണ്ട് മോദി ഉദ്ഘാടനം ചെയ്തത്. 1947ല്‍ ഇന്ത്യയ്‌ക്ക് അധികാരം കൈമാറിയപ്പോള്‍ അതിന്റെ പ്രതീകമായി ബ്രിട്ടീഷ് സര്‍ക്കാര്‍ അന്ന് ഇന്ത്യന്‍ നേതാവായ ജവഹര്‍ലാല്‍ നെഹ്രുവിന് ചെങ്കോല്‍ കൈമാറിയിരുന്നു. തമിഴ് അധീനം ആണ് ഈ ചെങ്കോല്‍ നല്‍കിയത്. തമിഴ്നാട്ടിലെ ബ്രാഹ്മണേതരമായ ശൈവപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മഠങ്ങളാണ് അധീനങ്ങള്‍. നെഹ്രു തീരെ പ്രാധാന്യം നല്‍കാത്തതിനാല്‍ ചരിത്രത്തില്‍ പൊടിപിടിച്ചു കിടന്ന ഈ ചെങ്കോലിനെ മോദി പൊടി തട്ടിയെടുത്തപ്പോള്‍ ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസും ഭയന്നു. തമിഴ്നാട്ടിലെ അധീനങ്ങളെയും മോദിയ്‌ക്ക് ഉണര്‍ത്താന്‍ കഴിഞ്ഞു. ചോള, ചേര, പാണ്ഡ്യ സാമ്രാജ്യങ്ങള്‍ എല്ലാം പരിപോഷിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു തമിഴ്നാട്ടിലെ ഈ ശൈവഭക്തകേന്ദ്രങ്ങളായ അധീനങ്ങള്‍. ബ്രാഹ്മണേതര ആശ്രമങ്ങളായതിനാല്‍ ഇവിടേക്ക് മോദി ചെല്ലുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും ബ്രാഹ്മണിക്കല്‍ ഹെജിമണിയുടെ ഭാഗമാണെന്ന് എന്‍ജിഒകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും കുറ്റപ്പെടുത്താനുമാവില്ല.
ഇപ്പോള്‍ തമിഴ്നാട് ജില്ലയിലെ ആയിലൂര്‍ ജില്ലയില്‍ ഗംഗൈകൊണ്ട ചോളപുരത്തില്‍ രാജരാജ ചോളന്റെ മകന്‍ രാജേന്ദ്ര ചോളന്‍ സ്ഥാപിച്ച ബൃഹദീശ്വരക്ഷേത്രത്തിന്റെ ആയിരാമത് വാര്‍ഷികാഘോഷത്തില്‍ മോദി പങ്കെടുക്കുക വഴി കൂടുതല്‍ ജനപ്രീതി ഉണര്‍ത്താന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു. തമിഴ്നാട്ടിലെ സാധാരണക്കാര്‍ക്ക് പ്രിയങ്കരനായ ഇളയരാജ തന്നെ പഴയ ശൈവകവി മണിവാസകരുടെ ശിവഭക്തികീര്‍ത്തനങ്ങള്‍ സ്വയം ചിട്ടപ്പെടുത്തി പാടിയതിന് തമിഴ് ചാനലുകളില്‍ ലഭിച്ച വ്യൂവര്‍ഷിപ്പ് ഞെട്ടിക്കുന്നതായിരുന്നു. അത്രയധികം ജനങ്ങള്‍ ഈ പരിപാടി വീക്ഷിച്ചിരുന്നു. മോദി വന്നതിനാലാണ് താന്‍ ഇതെല്ലാം ചിട്ടപ്പെടുത്തി പാടിയതെന്ന് പാരിപാടിക്കൊടുവില്‍ ഇളയരാജ പറയുകയും ചെയ്തു. 82ാം വയസ്സില്‍ അവശതകളെല്ലാം മറന്ന് ഒരു വേദിയില്‍ ഹാര്‍മോണിയം വായിച്ച് ഇളയരാജ ചില പഴയ താളവാദ്യങ്ങളോടെ ആലപിച്ച ശിവകീര്‍ത്തനങ്ങള്‍ ശരിയ്‌ക്കും ഭക്തിയുണര്‍ത്തുന്നതായിരുന്നു. മോദി പോലും ഇളയരാജയുടെ പാട്ട് അവസാനിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന് കയടിക്കാതിരിക്കാന്‍ മോദിക്കും കഴിഞ്ഞില്ല. ഗംഗൈകൊണ്ട ചോളപുരം സന്ദര്‍ശിക്കുന്ന ആദ്യപ്രധാനമന്ത്രിയായ മോദി രാജേന്ദ്രചോളന്‍ സ്മാരക നാണയവും പുറത്തിറക്കി.
ഡിഎംകെ നേതാക്കള്‍ പോലും അവഗണിച്ച, തമിഴ് പാരമ്പര്യത്തിന്റെ പെരുമ നിറഞ്ഞ ഈ ബൃഹദീശ്വരക്ഷേത്രം പുനരുദ്ധരിക്കുമെന്നും ഇവിടെ രാജേന്ദ്രചോളന്റെ പ്രതിമസ്ഥാപിക്കുമെന്നുമുള്ള മോദിയുടെ പ്രഖ്യാപനം ഡിഎംകെ കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. അതിനാലാണ് ഹിന്ദു ദിനപത്രം പ്രതിമയല്ല ഇവിടെ വേണ്ടത് എന്ന് ഊന്നിപ്പറയുന്ന എഡിറ്റോറിയലുമായി രംഗത്ത് വന്നത്. കാലങ്ങളായി അവഗണിക്കപ്പെട്ടതിനാല്‍ ക്ഷേത്രം ക്ഷയിച്ചിരിക്കുകയാണെന്നും അതിന്റെ പുനരുദ്ധാരണമാണ്, അല്ലാതെ പ്രതിമയല്ല ഇവിടെ ആവശ്യം എന്നായിരുന്നു ഹിന്ദു ദിനപത്രത്തിന്റെ കരച്ചില്‍. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പുണ്ട്. ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റ് എന്ന വകുപ്പ്. ഇതിന് ഒരു മന്ത്രിയുമുണ്ട്. കാലാകാലങ്ങളായി ക്ഷേത്രത്തിന് അവകാശപ്പെട്ട ഏക്കര്‍ കണക്കായ ഭൂമി മറ്റാവശ്യങ്ങള്‍ക്കായി എഴുതിക്കൊടുക്കുകയല്ലാതെ ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി ഇവര്‍ യാതൊന്നും ചെയ്യാറില്ല. അതിന്റെ ഉദാഹരണമാണ് തമിഴ്നാട്ടില്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങളും അവയുടെ അന്യാധീനപ്പെടുന്ന ഭൂസ്വത്തും.
ഒരു ഭാഗത്ത് മോദി ശിവപാരമ്പര്യവും ശിവഭഗവാനെയും തമിഴ് മക്കളുടെ രക്തത്തില്‍ ഉണര്‍ത്തിയെടുക്കുമ്പോള്‍ മറുഭാഗത്ത് മുരുകഭഗവാന് അവകാശപ്പെട്ട സ്ഥലങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ ഹിന്ദുക്കളുടെ മുന്നേറ്റം തനിയെ രൂപപ്പെടുന്നുണ്ട്. ഇതിന് ഉദാഹരണമായിരുന്നു മധുരയിലെ തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകക്ഷേത്രത്തില്‍ നടന്ന മരുകസംഗമം.ലോകത്തിലെ നാനാഭാഗത്തുനിന്നുമുള്ള എട്ട് ലക്ഷത്തിലധികം മുരുക ഭക്തരായ തമിഴര്‍ ഈ സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്നു. തിരുപ്പുറക്കുണ്ഡ്രം എന്നത് മുരുകന്റെ വീടായി കണക്കാക്കപ്പെടുന്ന മലയാണ്. ചരിത്രത്തില്‍ തിരുപ്പറം കുണ്ഡ്രവും മരുകനും തമ്മിലുള്ള ബന്ധം അവിതര്‍ക്കിതമാണ്. മുരുകന്റെ ആറ് വീടുകളായി കണക്കാക്കുന്ന ആറ് കുന്നുകളില്‍ ഒന്നാണ് തിരുപ്പറക്കുണ്ഡ്രം. മുരുകന്റെ ജീവിതത്തിലെ ആറ് പ്രധാനസംഭവങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ ആറ് കുന്നുകള്‍. ദേവേന്ദ്രന്റെ മകള്‍ ഇന്ദ്രസേനയെ മുരുകന്‍ വിവാഹം കഴിച്ചത് തിരുപ്പറക്കുണ്ഡ്രത്തില്‍വെച്ചാണ്. തിരുച്ചെന്ദൂര്‍, പളനി, സ്വാമിമലൈ, തിരുത്താണി, പഴമുതിര്‍ച്ചോലൈ എന്നിവയാണ് മറ്റ് അഞ്ച് മുരുകന്‍ ആസ്ഥാനങ്ങള്‍. ഈയിടെ തിരുപ്പറക്കുണ്ഡ്രത്തിന്റെ പേര് സിക്കന്ദര്‍ മല എന്നാക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. 12ാം നൂറ്റാണ്ടിലെ ഒരു മുസ്ലിം സന്യാസിയായ സിക്കന്ദര്‍ ബാദ്ഷായുടെ പേര് നല്‍കുകയായിരുന്നു ഉദ്ദേശ്യം. ഈ മലമുകളില്‍ മൃഗബലി നടത്താനും ഒരു മുസ്ലിം കുടുംബം ശ്രമിച്ചിരുന്നു. ഇതിന് തമിഴ്നാട് ഭരിയ്‌ക്കുന്ന ഡിഎംകെയുടെ വലിയ പിന്തുണയും ഉള്ളതായി സംശയിക്കപ്പെടുന്നു. ഇതിനെ മുരുകഭക്തര്‍ തടഞ്ഞതോടെ അതൊരു ക്രമസമാധാന പ്രശ്നമായി വളര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുരുകസംഗമം നടന്നത്. അതോടെ സിക്കന്ദര്‍മലയാക്കാന്‍ ശ്രമിച്ചവര്‍ തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുകയാണ്.
ഇനി മറ്റൊരുകാര്യം. ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ സ്റ്റാലിന്‍ മോദിയെ അകമേ സ്നേഹിക്കുന്നുണ്ട്. കാരണം മോദിയുടെ ഭരണകാലത്താണ് തമിഴ്നാടിന് വാരിക്കോരി സാമ്പത്തിക സഹായങ്ങളും വികസനപദ്ധതികളും ലഭിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്രനികുതിയുടെ പങ്കായി വെറും 85.72 കോടി രൂപ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഒന്ന്, രണ്ട് ഭരണകാലത്ത് കിട്ടിയത്. എന്നാല്‍ 2014 മുതല്‍ 2024 വരെയുള്ള കാലമെടുത്താല്‍ തന്നെ 2.68 ലക്ഷം കോടി രൂപയാണ് തമിഴ്നാടിലെ മോദി സര്‍ക്കാര്‍ നല്‍കിയത്. ഇത്തവണത്തെ തമിഴ്നാട് സന്ദര്‍ശനത്തില്‍ മോദി ഉദ്ഘാടനം ചെയ്തത് 4800 കോടി രൂപയുടെ വികസന പദ്ധതികളാണ്.
എന്തായാലും ഒരു ഭാഗത്ത് ശിവനും മറുഭാഗത്ത് മുരുകനും ചേര്‍ന്ന് ഹിന്ദുവിശ്വാസത്തിന്റെ വലിയൊരു കാറ്റ് ആഞ്ഞടിക്കുകയാണ്. ഭക്തിയെയും ദൈവങ്ങളെയും നിഷേധിച്ച പെരിയാറുടെ തത്വങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട ഡിഎംകെയുടെ അധികാരത്തിനെതിരെ ആഞ്ഞടിക്കുകയാണ് മോദി ഉണര്‍ത്തിവിട്ട ഭക്തിയുടെ ഈ കാറ്റ്.















