ക്വാലാലംപുർ: നിരുപാധിക വെടിനിർത്തലിന് തായ്‌ലൻഡും കംബോഡിയയും സമ്മതിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു.സാധാരണ നില പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഇരുവശത്തും സമവായത്തിലെത്തിയതായി അദ്ദേഹം പറഞ്ഞു. ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) മേഖലാ ഗ്രൂപ്പിന്റെ തലവനെന്ന നിലയിലാണ് അൻവർ ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തായ്‌ലൻഡിന്റെ കാവൽ പ്രധാനമന്ത്രി ഫുംതം വെച്ചായചായിയും ജൂലൈ 28 അർദ്ധരാത്രി മുതൽ അടിയന്തരവും നിരുപാധികവുമായ വെടിനിർത്തലിന് സമ്മതിച്ചതായി അൻവർ ഇബ്രാഹിം സംയുക്ത പ്രസ്താവന വായിച്ചു. കൂടിക്കാഴ്ചയുടെ ഫലത്തെ ഹാൻ മാനെറ്റും ഫുംതാമും പ്രശംസിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച തായ്‌ലൻഡിനും കംബോഡിയയ്‌ക്കും ഇടയിലുള്ള അതിർത്തിയിലെ ഒരു തുരങ്കത്തിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. ഇതിനു പുറമെ പ്രധാന കാരണമായി കാണുന്നത് തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തെച്ചൊല്ലിയുള്ള തർക്കവുമാണ്. ഈ ക്ഷേത്രത്തിന്റെ പേര് “പ്രിയ വിഹാർ ക്ഷേത്രം” എന്നാണ്. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതും ഖെമർ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്നതുമായ ഒരു പുരാതന ശിവക്ഷേത്രമാണിത്.
അതിർത്തിയിലെ ഒരു കുന്നിൻ മുകളിലാണ് (ഡാങ്‌രെക് പർവതനിര) ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, തർക്കത്തിന്റെ വേരുകൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഭൂമിശാസ്ത്രപരമായി തായ്‌ലൻഡിന്റെയും കംബോഡിയയുടെയും അതിർത്തിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രധാന കവാടം തായ്‌ലൻഡിലേക്കാണ്, പക്ഷേ അത് കംബോഡിയയുടെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലാണെന്നാണ് കംബോഡിയ അവകാശപ്പെടുന്നത്.
അതേ സമയം തായ്‌ലൻഡിലെയും കംബോഡിയയിലെയും നേതാക്കളുമായി താൻ സംസാരിച്ചതായും സംഘർഷം തുടർന്നാൽ ഇരു രാജ്യങ്ങളുമായും വ്യാപാര കരാറുകൾ പിന്തുടരില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച ‘ട്രൂത്ത് സോഷ്യൽ’ എന്ന ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. വെടിനിർത്തൽ ചർച്ച ചെയ്യാൻ ഇരു വിഭാഗവും സമ്മതിച്ചതായും അദ്ദേഹം പിന്നീട് പറഞ്ഞു.
















