ഹൈദരാബാദ്: തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലെ ഒരു ക്ഷേത്രത്തിന് നേരെയുണ്ടായ ബുൾഡോസർ നടപടിയിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി . ബഞ്ചാര ഹിൽസ് പ്രദേശത്തെ 100 വർഷം പഴക്കമുള്ള ഗ്രാമദേവതാ ക്ഷേത്രം ഭരണകൂടം പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച ബിജെപി നേതാവ് മാധവി ലതയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേ സമയം ക്ഷേത്രം തകർത്തതിന് കോൺഗ്രസിന്റെ രേവന്ത് റെഡ്ഡി സർക്കാരിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയുടെ മറവിൽ ബഞ്ചാര ഹിൽസിലെ സർക്കാർ ഭൂമി എന്ന് അവകാശപ്പെടുന്ന സ്ഥലത്ത് നിർമ്മിച്ച ക്ഷേത്രം ഭരണകൂടം പൊളിച്ചുമാറ്റിയപ്പോഴാണ് സംഭവം. ഈ ക്ഷേത്രത്തിന് 100 വർഷം പഴക്കമുണ്ടെന്നും പ്രദേശവാസികളുടെ വിശ്വാസ കേന്ദ്രമായിരുന്നുവെന്നും ബിജെപി അവകാശപ്പെടുന്നു.
ക്ഷേത്രം പൊളിച്ചുമാറ്റിയ വാർത്ത പരന്നതോടെ പ്രദേശത്ത് സംഘർഷം രൂക്ഷമായി. പ്രദേശവാസികളും ബിജെപി പ്രവർത്തകരും തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. ബിജെപി നേതാവ് മാധവി ലതയും ഈ പ്രതിഷേധത്തിൽ പങ്കുചേർന്നു.
‘ക്ഷേത്രം പൊളിച്ചുമാറ്റി സംസ്ഥാന സർക്കാർ കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി. ഞാൻ സമാധാനപരമായി പ്രതിഷേധിച്ചു, പക്ഷേ പോലീസ് എന്നെ കസ്റ്റഡിയിലെടുത്തു. തെലങ്കാനയിൽ ഹിന്ദുക്കൾ സുരക്ഷിതരല്ല, സർക്കാർ ഹിന്ദുക്കളെ പീഡിപ്പിക്കുകയാണ്.’ -പ്രതിഷേധത്തിനിടെ മാധവി ലത പറഞ്ഞു. കൂടാതെ ക്ഷേത്രം പുനർനിർമിക്കണമെന്നും ഈ നടപടിക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
















