ടെൽ അവീവ് : ഹമാസിൽ നിന്ന് പുതിയ വെടിനിർത്തൽ അപേക്ഷ ലഭിച്ചതായി ഇസ്രായേൽ. ഹമാസിന്റെ ഈ നിർദ്ദേശം പ്രായോഗികമാണെന്നും ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചു. എന്നിരുന്നാലും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. മധ്യസ്ഥർക്ക് അപേക്ഷ അയച്ചതായി ഹമാസും പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഇസ്രായേൽ ഉപരോധവും തുടർച്ചയായ സൈനിക ആക്രമണവും ഗാസ മുനമ്പിലെ പലസ്തീനികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നുവെന്ന് ബുധനാഴ്ച നൂറിലധികം മനുഷ്യാവകാശ സംഘടനകൾ പറഞ്ഞതിന് തൊട്ടുപിന്നാലെ യുഎസ് ഉന്നത പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് യൂറോപ്പ് സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഹമാസിന്റെ പ്രതികരണം. വെടിനിർത്തൽ നിർദ്ദേശവും ബന്ദികളെ മോചിപ്പിക്കുന്നതും ചർച്ച ചെയ്യാൻ അദ്ദേഹം പശ്ചിമേഷ്യയിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം ഗാസയിൽ ഇസ്രായേൽ തുടർച്ചയായി സൈനിക നടപടികൾ നടത്തുന്നുണ്ട്. സമീപകാലത്ത് ഇസ്രായേൽ ഇവിടെ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളോടൊപ്പം ഗാസ മുനമ്പിലെ തങ്ങളുടെ പ്രദേശം ഇസ്രായേൽ വികസിപ്പിക്കുകയും പ്രദേശത്തിന്റെ 50 ശതമാനത്തിലധികം നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
2023 ഒക്ടോബർ 7 ന് ആരംഭിച്ച പോരാട്ടം മുതൽ 59,029 പേർ കൊല്ലപ്പെടുകയും 1,42,135 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അടുത്തിടെ വിവരം നൽകി. പോരാട്ടത്തിൽ എത്ര സാധാരണക്കാരും എത്ര പോരാളികളും കൊല്ലപ്പെട്ടുവെന്ന് മന്ത്രാലയം പറഞ്ഞിട്ടില്ല.
2023 ഒക്ടോബർ 7 ന് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. ഹമാസ് ഭീകരർ ഇസ്രായേലിനെ ആക്രമിച്ച് 1200 പേരെ കൊല്ലുകയും 250 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം തുടങ്ങിയത്.
















