കെഎസ്ഇബിയും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനും (കെഎസ്ഇആര്‍സി) ചേര്‍ന്ന് കേരളത്തിലെ സൗരോര്‍ജ ഉത്പാദനത്തിന് തുരങ്കം വയ്‌ക്കുന്ന നടപടികളെ വികസന വിരുദ്ധം എന്നു മാത്രം പറഞ്ഞാല്‍ പോര. ഏറെ നീചവും കുത്സിതവുമായ നിലപാടാണത്. രാജ്യത്ത് സൗരോര്‍ജ ശേഷിയും വിനിയോഗവും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സൂര്യഘര്‍ മുഫ്തി ബിജ്‌ലി യോജന എന്ന പദ്ധതിയെ അട്ടിമറിക്കാനാണ് കേരളത്തിലെ വൈദ്യുതി ബോര്‍ഡും കെഎസ്ഇആര്‍സിയും ചേര്‍ന്ന് ശ്രമിക്കുന്നത്. സൗരോര്‍ജ ഉത്പാദനം കേരളത്തില്‍ കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ പുനരുപയോഗ ഊര്‍ജ്ജ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ കെഎസ്ഇആര്‍സി തീരുമാനിച്ചിരുന്നു. കരട് ഭേദഗതി നിയമമുണ്ടാക്കിയപ്പോള്‍ സംസ്ഥാനത്തെ സൗരോര്‍ജ സംരംഭങ്ങളെ മുഴുവന്‍ പിന്നോട്ടടിപ്പിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതായി മാറി.
പുതിയ നിയമത്തില്‍ നടപ്പാക്കാന്‍ പോകുന്ന വ്യവസ്ഥകള്‍ മനസിലാക്കിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചവരും സ്ഥാപനങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചവരുമടക്കം അത് ഉപേക്ഷിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. സാധാരണക്കാരായ സംരംഭകര്‍ക്ക് ഭീഷണിയാകുന്ന വ്യവസ്ഥകളാണ് കമ്മിഷന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. 2020 ലെ സോളാര്‍ നിയമമനുസരിച്ച് ഗാര്‍ഹിക സൗരോര്‍ജ ഉപഭോക്താക്കള്‍ക്ക് നെറ്റ് മീറ്ററിങ് രീതിയാണുണ്ടായിരുന്നത്. ഇതനുസരിച്ച് പകല്‍ സമയത്ത് ഗാര്‍ഹിക പുരപ്പുറ ഉപഭോക്താക്കള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നല്‍കുകയും രാത്രിയില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള വൈദ്യുതി ഗ്രിഡില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. മിച്ചം വരുന്ന വൈദ്യുതി ഉപഭോക്താവിന്റെ എനര്‍ജി ബാങ്കില്‍ ബാലന്‍സ് വയ്‌ക്കുകയും അതിന്റെ വില നല്‍കുകയും ചെയ്യും.
ഒക്ടോബര്‍ ഒന്നിനു നടപ്പാക്കാനുദ്ദേശിക്കുന്ന നിയമഭേദഗതിയിലൂടെ ഈ വ്യവസ്ഥയില്‍ മാറ്റം വരും. ഇതോടെ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച ഉപഭോക്താവിന് നഷ്ടം സംഭവിക്കും. സൗരോര്‍ജം ഗ്രിഡിലേക്ക് സ്വീകരിക്കുന്നതിലൂടെ കെഎസ്ഇബിക്ക് ഉണ്ടാകുന്ന നഷ്ടം പകല്‍ വാങ്ങുന്ന സൗരോര്‍ജം ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിലൂടെ സംഭരിച്ച് രാത്രി ഉപയോഗിച്ചുകൊണ്ട് നികത്താനാകും എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി, പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി, സോളാര്‍ ഉത്പാദകര്‍ക്ക് രാത്രി നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. പുരപ്പുറ സൗരോര്‍ജ ഉത്പാദനത്തിന്റെ 79.21 ശതമാനവും പകല്‍ ഗ്രിഡിലേക്ക് എത്തുന്നുണ്ട്. ഈ വൈദ്യുതി മുഴുവന്‍ സംഭരിക്കാന്‍ കഴിഞ്ഞാല്‍ രാത്രിയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും കഴിയും.
കേന്ദ്രത്തിന്റെ സൂര്യഘര്‍ പദ്ധതി അട്ടിമറിക്കുക, കെഎസ്ഇബിയിലെ ധൂര്‍ത്തും അഴിമതിയും നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് റഗുലേറ്ററി കമ്മിഷന്‍ നിയമ ഭേദഗതി നടപ്പാക്കുന്നതെന്ന് വ്യക്തം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയെ അടക്കിഭരിക്കുന്ന ഇടത് തൊളിലാളി യൂണിയനുകളാണ്. ഭേദഗതി നിയമങ്ങളുടെ പബ്ലിക് ഹിയറിങ്ങിനു വേണ്ടി ആറ് തവണ കമ്മിഷന്‍ ഓണ്‍ലൈന്‍ സിറ്റിങ് നടത്തിയിട്ടുണ്ട്. ഈ യോഗങ്ങളിലൊക്കെ പങ്കെടുത്ത സൗരോര്‍ജ ഉപഭോക്താക്കള്‍ ഒന്നടങ്കം ഭേദഗതി നിര്‍ദ്ദേശങ്ങളെ എതിര്‍ത്തപ്പോള്‍ യൂണിയന്‍ പ്രതിനിധികള്‍ മാത്രമാണ് അനുകൂലിച്ചത് എന്ന് ഓര്‍ക്കണം. ഭേദഗതിയെ എതിര്‍ക്കുന്ന കേരള ഡൊമസ്റ്റിക് സോളാര്‍ പ്രൊസ്യൂമേഴ്‌സ് കമ്മ്യൂണിറ്റി എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിലുള്ളത് കെഎസ്ഇബിയില്‍ത്തന്നെ ഉന്നത പദവികളിലിരുന്ന് വിരമിച്ചവരാണ് എന്നതിനാല്‍ അവരുടെ വിദഗ്ധാഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. ഭാരതത്തിലെ മറ്റ് പല സംസ്ഥാനങ്ങളിലുമെന്ന പോലെ കേരളത്തിലും ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗരോര്‍ജ പദ്ധതി ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. അതിന് കെഎസ്ഇബിയെ ഇടത് തൊഴിലാളി യൂണിയനുകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കേണ്ടതുമുണ്ട്.
















