1955 ജൂലൈ 23ന് ഭോപ്പാലില്‍ കൂടിയ യോഗത്തിലാണ് ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) രൂപീകൃതമായത്. രാഷ്‌ട്രീയാതീത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, അവകാശങ്ങള്‍ക്കൊപ്പം കടമകള്‍ തുടങ്ങിയ പുതിയ ആശയാടിത്തറയോടെ ബിഎംഎസ് ആരംഭിച്ചത്. സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആഹ്വാനത്തിനു പകരം ‘തൊഴിലാളികളെ ലോകത്തെ ഒന്നിപ്പിക്കുവിന്‍’ എന്ന ആശയം മുന്നോട്ടു വച്ചു. ‘ദേശീയ ബോധമുള്ള തൊഴിലാളി, തൊഴിലാളിവല്‍കൃത വ്യവസായം, വ്യവസായവല്‍കൃത രാഷ്‌ട്രം’ എന്ന ദൗത്യവും ബിഎംഎസ് മുന്നോട്ടു വച്ചു. ദേശീയ തൊഴിലാളി ദിനമായി വിശ്വകര്‍മ്മ ജയന്തി ദിനം ആഘോഷിക്കുവാനാണ് ബിഎംഎസ് തീരുമാനിച്ചത്. 1962ല്‍ ചൈനാ ആക്രമണകാലത്തും 1965-ലെയും 1971 -ലെയും പാകിസ്ഥാന്‍ ആക്രമണകാലത്തും ‘രാഷ്‌ട്രീയ മസ്ദൂര്‍ മോര്‍ച്ച’ രൂപീകരിച്ച് രാഷ്‌ട്ര രക്ഷയ്‌ക്കായി ബിഎംഎസ് പ്രവര്‍ത്തിച്ചു.
പ്രഥമ ദേശീയ സമ്മേളനം
1967 ആഗസ്ത് 12, 13 തീയതികളില്‍ ദല്‍ഹിയില്‍ നടന്ന ആദ്യ അഖിലഭാരതീയ സമ്മേളനത്തില്‍ വെച്ചാണ് ആദ്യത്തെ അഖിലേന്ത്യാ സമിതി രൂപീകരിച്ചത്. അതുവരെ ആദരണീയനായ ദത്തോപാന്ത് ഠേംഗ്ഡിജി ജനറല്‍ സെക്രട്ടറിയായി അഞ്ചംഗസമിതി രൂപീകരിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുകയായിരുന്നു. ആദ്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തത് ഡോ. അംബേദ്കറുടെ സന്തത സഹചാരിയും പിന്നാക്ക വിഭാഗം നേതാവുമായിരുന്ന ദാദാസാഹേബ് ഗെയ്‌ക്ക്‌വാദ് ആയിരുന്നു.
പ്രവര്‍ത്തനത്തിന്റെ വിവിധ വശങ്ങള്‍
1968 സെപ്തംബര്‍ 19ന് നടന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ദേശവ്യാപക പണിമുടക്കില്‍ പങ്കെടുത്ത് നിരവധി ജീവനക്കാര്‍ ജയിലിലായി, പലരുടെയും ജോലി നഷ്ടപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ ഐഎല്‍ഒ വേദികളില്‍ പരാതി ഉന്നയിക്കുമെന്ന ബിഎംഎസിന്റെ പ്രസ്താവനയെ മറ്റു സംഘടനകള്‍ പിന്താങ്ങി. ജസ്റ്റിസ് ഗജേന്ദ്രഗാഡ്കറുടെ അധ്യക്ഷതയില്‍ രൂപീകരിച്ച ഒന്നാം ദേശീയ തൊഴില്‍ കമ്മീഷന് ഠേംഗ്ഡിയുടെ നേതൃത്വത്തില്‍ ബിഎംഎസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ശ്രംനീതി (ലേബര്‍ പോളിസി) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴില്‍ മേഖലയെക്കുറിച്ചുള്ള ബിഎംഎസിന്റെ വീക്ഷണങ്ങളുടെ സമഗ്രപഠനമാണത്. 1969 സപ്തംബര്‍ 22ന് അന്നത്തെ രാഷ്‌ട്രപതി വി.വി. ഗിരിക്ക് നല്‍കിയ ദേശീയ അവകാശപത്രിക ബിഎംഎസിന്റെ സൈദ്ധാന്തിക വീക്ഷണങ്ങളുടെ ആധികാരിക രേഖയായിരുന്നു. ഇതില്‍ തൊഴിലാളികളെക്കുറിച്ച് മാത്രമല്ല സമൂഹത്തിന്റെ മുഴുവന്‍ മനുഷ്യശക്തിയെ കുറിച്ചുള്ള ചിന്തയും ഉള്‍ക്കൊള്ളിച്ചിരുന്നു. ബോണസ് മാറ്റിവയ്‌ക്കപ്പെട്ട വേതനമാണെന്ന ബിഎംഎസ് കാഴ്ചപ്പാട് പിന്നീട് നിയമലോകം അംഗീകരിച്ചു.
1972ലെ ബോംബെ സമ്മേളനത്തിനുമുമ്പായി വീട്ടുജോലിക്കാര്‍ക്കായി ”ഖരേലു കാംഗാര്‍ സംഘ്” എന്ന പേരില്‍ യൂണിയന്‍ ബിഎംഎസ് തുടങ്ങിയത് പുതിയ അനുഭവമായി. 1972 മെയ് 22, 23 തീയതികളില്‍ മുംബൈയില്‍ നടന്ന മൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി 60,000 വീട്ടുജോലിക്കാര്‍ പങ്കെടുത്ത വന്‍ റാലി നടത്തി. 1974-ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ നടന്ന റെയില്‍വെ തൊഴിലാളി സംഘടനകളുടെ പണിമുടക്കില്‍ ഭാരതീയ റെയില്‍വേ മസ്ദൂര്‍ സംഘും പങ്കെടുത്തു. എല്‍ഐസി ജീവനക്കാരുടെ സംയുക്ത സമരത്തിലും ബിഎംഎസ് പങ്കെടുത്തു.
അടിയന്തരാവസ്ഥക്കെതിരെ രൂപീകരിച്ച ലോക സംഘര്‍ഷസമിതിയിലും ബിഎംഎസ് ഭാഗമായി. മറ്റു ട്രേഡ് യൂണിയനുകള്‍ പേടിച്ചു മാളത്തില്‍ ഒളിച്ചു. സമിതിയുടെ കണ്‍വീനറായി ഠേംഗ്ഡി പ്രവര്‍ത്തിച്ചു. തൊഴിലാളികളുടെ ബോണസിനുള്ള അവകാശം നഷ്ടപ്പെട്ടിട്ടും ഐഎന്‍ടിയുസിയും, എഐടിയുസിയും അതിനെ എതിര്‍ത്തില്ല. ആയിരക്കണക്കിന് ബിഎംഎസ് പ്രവര്‍ത്തകര്‍ ജയിലിലായി. 70,000 ത്തിലധികം പ്രവര്‍ത്തകര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു.
പ്രതികരണാത്മക സഹകരണം
1977ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ ജനതാ പാര്‍ട്ടിയുടെ ഭരണകാലത്ത് ഭരണകക്ഷിയുടെ പ്രധാന പോഷകസംഘടനയായി പ്രവര്‍ത്തിക്കാന്‍ ബിഎംഎസിനോട് പാര്‍ട്ടി നേതാവ് മധുലിമായെ നിരന്തരം അഭ്യര്‍ത്ഥിച്ചു. പക്ഷേ ഠേംഗ്ഡിയുടെ നേതൃത്വത്തില്‍ ബിഎംഎസ നിരസ്‌കരിച്ചു. രാഷ്‌ട്രീയാധികാരത്തില്‍നിന്നും അകലം പാലിക്കണമെന്ന ആദര്‍ശാധിഷ്ഠിത തീരുമാനത്തില്‍ ബിഎംഎസ് ഉറച്ചുനിന്നു. ബോണസ് പ്രശ്‌നം, റെയില്‍വേ ജീവനക്കാരുടെ സമരം, വ്യവസായബന്ധ ബില്ലിനെതിരായ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ ബിഎംഎസ്. രാഷ്‌ട്രീയം നോക്കാതെ തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊണ്ടു. ബിഎംഎസ് എക്കാലത്തും സര്‍ക്കാരുകളോട് ”പ്രതികരണാത്മക സഹകരണം’എന്ന നയമാണ് സ്വീകരിച്ചത്.
വളര്‍ച്ചയുടെ ഘട്ടങ്ങള്‍
1978-ല്‍ ജയ്‌പൂരില്‍ നടന്ന അഞ്ചാം അഖിലേന്ത്യാ സമ്മേളനമായപ്പോഴെക്കും അംഗസംഖ്യ പത്തുലക്ഷം കഴിഞ്ഞു. 1980 ഡിസംബര്‍ 31 നെ അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ ട്രേഡ് യൂണിയനുകളുടെ അംഗത്വപരിശോധന നടത്തി. 1984 ലാണ് ഫലം വന്നത്. ബിഎംഎസ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. 1984ല്‍ 20 ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. 1987ല്‍ അംഗസംഖ്യ 33 ലക്ഷത്തിനടുത്തെത്തി. 1991-ല്‍ 39 ലക്ഷവും 1994ല്‍ 45 ലക്ഷവും 1995 ഒടുവില്‍ 47 ലക്ഷവുമായി.
ബി.എം.എസ്. ഒന്നാം സ്ഥാനത്തേക്ക്
1989 ഡിസംബര്‍ 31ന് അടിസ്ഥാനമാക്കി നടത്തിയ അംഗത്വ പരിശോധന 1994 വരെ നീണ്ടു പോയെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ബിഎംഎസ് ആണ് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയെന്ന് പ്രഖ്യാപിക്കേണ്ടി വന്നു.
2002ല്‍ വീണ്ടും പ്രഥമ സ്ഥാനത്തേക്ക്
അംഗത്വ പരിശോധന സംബന്ധിച്ചുള്ള നിയമയുദ്ധത്തിന്റെ ഒടുവില്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് 2002 ഡിസംബര്‍ 31 അടിസ്ഥാനമാക്കി അംഗത്വ കണക്ക് പരിശോധിക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിയ ദേശവ്യാപകമായ അംഗത്വ പരിശോധനയില്‍ വീണ്ടും ബിഎംഎസിനെ ഒന്നാമത്തെ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനയായി കോണ്‍ഗ്രസ് സര്‍ക്കാരിനുതന്നെ പ്രഖ്യാപിക്കേണ്ടിവന്നു. ബിഎംഎസിന്റെ അംഗീകൃത മെമ്പര്‍ഷിപ്പ് 62,15,797 ആയിരുന്നു. ഐഎന്‍ടിയുസി 38,92,011 അംഗസംഖ്യയോടെ രണ്ടാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം സ്ഥാനത്തായിരുന്ന സിഐടിയുവിന്റെ സ്ഥാനം അഞ്ചായി. ബിഎംഎസ് പ്രവര്‍ത്തനം 44 വ്യവസായങ്ങളിലും അസംഘടിത മേഖലയിലെ പുതിയ മേഖലകളിലും സജീവമാണ്.
ഇന്ന് ബിഎംഎസിന് 28 സംസ്ഥാനങ്ങളില്‍ വിപുലമായ സംസ്ഥാന കമ്മറ്റികളുണ്ട്. രാജ്യത്തെ കോള്‍, ടെക്സ്റ്റയില്‍, കല്‍ക്കരി മേഖലയില്‍ അടക്കം 48 ഫെഡറേഷനു
കള്‍ 6736 അഫിലിയേറ്റഡ് യൂണിയനുകള്‍ ഉള്‍പ്പെടെ നാല് കോടി അംഗ സംഖ്യയുമായി ലോകത്തെ തന്നെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് ബിഎംഎസ്.
ദേശീയപ്രക്ഷോഭങ്ങള്‍
വാജ്പേയി സര്‍ക്കാരിന്റെ കാലത്തും തൊഴിലാളി വിരുദ്ധമായി തോന്നിയ നയങ്ങളെ ബിഎംഎസ് എതിര്‍ത്തു. ഇക്കാര്യത്തില്‍ 2001 ഏപ്രില്‍ 16 ന് ദല്‍ഹിയില്‍ ബിഎംഎസ് വന്‍ റാലിയും രാംലീല മൈതാനത്ത് വലിയ പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു.
മോദി സര്‍ക്കാരും തൊഴിലാളികളും
2014 മെയ് 26ന് അധികാരത്തില്‍ വന്നതുമുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ധാരാളം ജനക്ഷേമപദ്ധതികളും നടപ്പിലാക്കിയെങ്കിലും തൊഴില്‍ മേഖലയെ അവഗണിക്കുന്ന സാഹചര്യത്തിലും പ്രക്ഷോഭത്തിന് ബിഎംഎസ് തയാറായി. ബിഎംഎസുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്കനുകൂലമായ പല തീരുമാനങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. ബോണസിന്റെ പരിധി 3500 രൂപയില്‍നിന്ന് 7000 രൂപയായി ഉയര്‍ത്തി. അര്‍ഹതാപരിധി 21,000 രൂപയായി വര്‍ധിപ്പിച്ചു. ഇഎസ്‌ഐ അര്‍ഹതാപരിധി 21000 രൂപയായി ഉയര്‍ത്തി. സ്ത്രീ തൊഴിലാളികളുടെ പ്രസവാവധി ആറു മാസമായി ഉയര്‍ത്തി. ഇഎസ്‌ഐ, ഇപിഎഫ് തുടങ്ങിയവയുടെ അര്‍ഹതാപരിധി വര്‍ധിപ്പിക്കുക, അങ്കണവാടി, ആശാ, ഉച്ചഭക്ഷണതൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിഎംഎസ് ഇപ്പോഴും പ്രക്ഷോഭം തുടരുന്നു.
ബിഎംഎസിന് കേരളത്തില്‍ 523 യൂണിയനുകളുടെ പതിനാലായിരത്തില്‍ പരം യൂണിറ്റുകളിലായി ലക്ഷക്കണക്കിന് തൊഴിലാളികളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഒരു യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ മസ്ദൂര്‍ സംഘം തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തിച്ചുകൊണ്ട് അതിന്റെ ജൈത്രയാത്ര തുടരുന്നു.
(ബിഎംഎസ് സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)
















