സമരരംഗത്തും ആദര്‍ശവ്യാഖ്യാന രംഗത്തും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലും വി.എസ്. അച്യുതാനന്ദന്റെ ഇടപെടലുകള്‍ രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഒരു പാഠപുസ്തകമാണ്. പാര്‍ട്ടിക്കുള്ളിലും പുറത്തും ആശയപരമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹത്തിന്റെ സമീപനം എന്നും സ്മരിക്കപ്പെടും. വിഎസിന്റെ വിയോഗം ഒരു യുഗത്തിന്റെ അവസാനമാണ്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടപ്പെമായത് തൊഴിലാളിസമൂഹത്തെ സ്‌നേഹിച്ച യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനെയാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍.
കേരളരാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകളോളം ശക്തനായ നേതാവായി നിന്ന അതുല്യ വ്യക്തിത്വവും വിശ്വസിച്ച ആദര്‍ശത്തിനായി ജീവിതം സമര്‍പ്പിച്ച ധീരനായ കമ്യൂണിസ്റ്റുമായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ എന്നും ഒപ്പം നിന്നു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലൂടെയും ജനപക്ഷനയങ്ങളിലൂടെയും അദ്ദേഹം ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ ഇടം നേടി. അദ്ദേഹവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പോലും പ്രതിസന്ധികളില്‍ അനേകര്‍ക്ക് കരുത്താണ്.
ബിഎംഎസ്
ജനകീയനായ മുഖ്യമന്ത്രി എന്ന നിലയിലും ആദര്‍ശാധിഷ്ഠിതനായ നേതാവെന്ന നിലയിലും വി.എസ്. അച്യുതാനന്ദന്റെ ജീവിതം മാതൃകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരെയും അദ്ധ്യാപകരേയും വേണ്ട സമയത്ത് ശാസിക്കുകയും ഒപ്പം ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുന്നതില്‍ യാതൊരു കാലതാമസവും ഉണ്ടാകാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രി എന്ന നിലയിലും മാതൃകാപരമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ വേര്‍പാട് ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും തീരാനഷ്ടമാണെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. മഹാദേവന്‍ പറഞ്ഞു.
ഫെറ്റോ
കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യരംഗത്തു വലിയ പരിവര്‍ത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹം. സമരമുഖത്ത് വിഎസ് കാഴ്ചവെച്ച പോരാട്ടങ്ങള്‍ വിസ്മരിക്കാനാവില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം പാര്‍ട്ടിയില്‍ പോലും പ്രതിപക്ഷ ശബ്ദം ഉയര്‍ത്താന്‍ വി.എസ്. ധൈര്യം കാണിച്ചു.
കെ. സുരേന്ദ്രന്‍
(ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍)
കുടുംബത്തിലെ കാരണവര്‍ നഷ്ടപ്പെട്ട ദുഃഖമാണ് ഉണ്ടായിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് അനുശോചിച്ചു. എന്നും വിഎസിനെ കുടുംബത്തിലെ കാരണവരുടെ സ്ഥാനത്ത് മാത്രമാണ് കണ്ടിട്ടുള്ളത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നല്ല അധ്യായങ്ങളില്‍ ഒന്ന് എഴുതിച്ചേര്‍ത്താണ് സഖാവ് വിഎസ് വിടവാങ്ങിയത്. ഒന്നിന് വേണ്ടിയും തന്റെ ആദര്‍ശത്തെ കൈവിടാത്ത ഇതുപോലൊരാള്‍ ഇനി ഉണ്ടാവില്ല എന്നും അനുശോചിച്ചു.
അഡ്വ. ഷോണ്‍ ജോര്‍ജ്
എക്കാലത്തും രാഷ്‌ട്രീയ കേരളത്തിന്റെ ആദര്‍ശ മുഖമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദന്‍. തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ പിതൃതുല്യനായിരുന്നു വി.എസ്. ഏത് പ്രതിസന്ധിഘട്ടത്തിലും അധികാരത്തിനുവേണ്ടി ആദര്‍ശം പണയം വെക്കാത്ത വിപ്ലവ സൂര്യനെയാണ് നഷ്ടമായത്.
പി.സി. ജോര്‍ജ്
(ബിജെപി ദേശീയ കൗണ്‍സില്‍ അംഗം)
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും ഭരണപക്ഷത്ത് എത്തുമ്പോള്‍ നിശബ്ദത പാലിക്കുകയും ചെയ്യുന്ന നേതാക്കന്മാര്‍ക്കിടയില്‍ വ്യത്യസ്തനായിരുന്നു വിഎസ്. അദ്ദേഹം എപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ജനപക്ഷത്തു നിന്ന് സംസാരിച്ചുകൊണ്ടിരുന്നു.
വിഎസ് അച്യുതാനന്ദന്റെ ജീവിതം തന്നെ പോരാട്ടമായിരുന്നു. കേരളത്തിന്റെ എല്ലാ സമരമുഖങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. പുതുതലമുറയ്‌ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഒരു നേതാവിനെയാണ് വിഎസിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്.
പി.കെ. കൃഷ്ണദാസ്
(ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം)
ജീവിതത്തിലും രാഷ്‌ട്രീയത്തിലും പതറാതെ ചങ്കുറപ്പോടെ നിന്ന അസാധാരണ നേതാവായിരുന്നു വി.എസ്. കേരള ചരിത്രത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത വ്യക്തിത്വമാണ് വി.എസ്. കഷ്ടപ്പാടുകളിലൂടെ, സാധാരണ ജനങ്ങള്‍ക്കൊപ്പം വളര്‍ന്നും പ്രവര്‍ത്തിച്ചും അവരുടെ ദു:ഖവും ദുരിതവും മനസിലാക്കിയും പെരുമാറിയതിനാലാണ് അദ്ദേഹം അവരുടെ മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയത്. പൊതുപ്രവര്‍ത്തന രംഗത്തെ ചങ്കൂറ്റത്തിന്റെ ആള്‍രൂപമാണ് മായുന്നത്. സമാനതകള്‍ ഇല്ലാത്ത നേതാവ്. വി.എസിന് തുല്യം വി.എസ് മാത്രമേയുള്ളൂ.
വെള്ളാപ്പള്ളി നടേശന്‍
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ്, മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ ജനമനസില്‍ സ്ഥാനം നേടിയ വിശിഷ്ട വ്യക്തിത്വമാണ് വി.എസ്. അച്യുതാനന്ദന്റേതെന്ന് ഭാരതീയ വിചാരകേന്ദ്രം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുദീര്‍ഘമായ പൊതുജീവിതത്തിന് ഉടമയായ വിഎസ്, സുതാര്യവും സംശുദ്ധവുമായി അതു പൂര്‍ത്തിയാക്കാനാവുമെന്നും തെളിയിച്ച വ്യക്തിയാണ്. അതു തന്നെയാണ് വിഎസിനെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു.
വിചാരകേന്ദ്രം
രണ്ടക്ഷരം കൊണ്ട് കേരള രാഷ്‌ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവായിരുന്നു വി.എസ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്. രാഷ്‌ട്രീയമായി വിഎസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.
വി.ഡി.സതീശന്‍
പ്രതിപക്ഷനേതാവ്
മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ വേര്‍പാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്.
സണ്ണി ജോസഫ്
കെപിസിസി പ്രസിഡന്റ്
വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് ജനങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അനുസ്മരിച്ചു. 2017ല്‍ യുഎഇ സന്ദര്‍ശിച്ച അവസരത്തില്‍ അബുദാബിയിലെ വസതിയില്‍ അദ്ദേഹമെത്തിയത് ഒരു ഓര്‍മയായി ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. കേരളത്തിലെ എന്റെ ആദ്യത്തെ സംരംഭമായ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാന്‍ സാധ്യമല്ല. ചെളിയില്‍ നിന്നും വിരിയിച്ച താമര എന്നായിരുന്നു കണ്‍വെന്‍ഷന്‍ സെന്ററിനെപ്പറ്റി അദ്ദേഹം അന്ന് പരാമര്‍ശിച്ചത്.
എം.എ. യൂസഫലി
തൊഴിലാളി വര്‍ഗത്തിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നാടിന്റെ സമഗ്ര പുരോഗതിക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളിലൂടെ ജീവിതം അടയാളപ്പെടുത്തിയ ബഹുജന നേതാവെന്ന നിലയില്‍ അച്യുതാനന്ദന്‍ കേരളത്തിന്റെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നുവെന്ന് മില്‍മ അനുസ്മരിച്ചു.
മില്‍മ
















