കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപം കൊള്ളാനിടയായ 1964 ലെ ഇറങ്ങിപ്പോക്കിലുണ്ടായിരുന്ന അവസാനത്തെ ആളും പോയി. ആകേണ്ടതൊക്കെ ആയി. എംഎല്‍എ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളൊക്കെ അലങ്കരിച്ച വി.എസ്. അച്യുതാനന്ദന് ഇന്നത്തെ പകിട്ടും പത്രാസുമൊന്നുമുണ്ടായിരുന്നില്ല. കലാശാലാ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസെടുത്തിട്ടുണ്ടാകാമെങ്കിലും കലാശാലാ വിദ്യാഭ്യാസം നേടിയിട്ടില്ല. എന്നുവച്ച് അതിന്റെ കുറവൊന്നും വരുത്തിയിട്ടില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയും അച്ഛനും നഷ്ടപ്പെട്ട വി.എസ്., കയര്‍ തൊഴിലാളിയായി ജീവിതം തുടങ്ങി. പിന്നീട് തയ്യല്‍ തൊഴിലാളിയായി. അവിടെ നിന്നുയര്‍ന്ന ചര്‍ച്ചകളില്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ളതെല്ലാം പഠിക്കാനുമായി. കമ്മ്യൂണിസ്റ്റായി. പിന്നെ തൊഴിലാളി പ്രവര്‍ത്തനത്തില്‍ മുഴുകി. പുന്നപ്ര വയലാര്‍ സമരത്തില്‍ നേരിട്ട് പങ്കാളിയായിരുന്നില്ലെങ്കിലും അതിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയ്ത് കൊല്ലാക്കൊല ചെയ്തു.
പാര്‍ട്ടിയില്‍ പടിപടിയായി ചുവടുവച്ചുകയറി. ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍ മുതല്‍ പോളിറ്റ് ബ്യൂറോ അംഗം വരെ. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് മുറുകിയപ്പോള്‍ പിബിയില്‍ നിന്നും പുറത്തുപോകേണ്ടിയും വന്നു. വളരെ കാര്‍ക്കശ്യക്കാരനും കടുംപിടുത്തക്കാരനുമായിരുന്നു. വി.എസ് എന്ന പേര് സ്വന്തമായി നേടിയെടുത്തു. കമ്പ്യൂട്ടര്‍ മുതല്‍ കൊയ്‌ത്ത് യന്ത്രം വരെ കണ്ണിലെ കരടായി. അതിനൊക്കെ എതിരായ ചെറുത്തുനില്‍പ്പ് കേരളത്തെ പിറകോട്ടടിച്ചു എന്നു പറയേണ്ടതില്ല. തന്നോടൊപ്പം പാര്‍ട്ടിയേയും ചലിപ്പിച്ച വി.എസിന് പക്ഷേ ഇടയ്‌ക്കെവിടെയോ പിഴച്ചു. പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. നടപടികള്‍ പാളാന്‍ തുടങ്ങി. മുഖ്യമന്ത്രിയായിരിക്കെ അത് നേരിട്ട് കണ്ടു. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെടുത്ത നടപടികള്‍ അതിന്റെ യഥാര്‍ത്ഥ ചിത്രമായി. ചുമതലപ്പെടുത്തിയ മുതിര്‍ന്ന മൂന്ന് ഉദ്യോഗസ്ഥര്‍ നന്നായി പണിയെടുത്തു. ഒപ്പമുള്ളവര്‍ തന്നെ പാലംവലിച്ചു. മരപ്പൂച്ചയെന്നോ മണ്‍പൂച്ചയെന്നോ നോക്കാതെ എലിയെ പിടിക്കാന്‍ ഏല്പിച്ച പൂച്ചകള്‍ നല്ല പണി എടുത്തു എന്നവകാശപ്പെട്ട വി.എസിന് അതുകൊണ്ടൊന്നും പിടിച്ചുനില്‍ക്കാനായില്ല. ഘടകക്ഷിയായ സിപിഐയുടെ ഓഫീസിനുപോലും രക്ഷയില്ലാത്ത അവസ്ഥ വന്നപ്പോള്‍ അവരും മറുചേരിയിലായി.
പിണറായി നയിച്ച നവകേരളയാത്രയുടെ സമാപന സമ്മേളനവേദി. ശംഖുമുഖം കടപ്പുറം. വി.എസിനെ മറുചേരിയില്‍ നിര്‍ത്തി പോര് മുറുകി നില്‍ക്കുന്ന കാലം. വി.എസിനെ വേദിയിലിരുത്തി പിണറായി പറഞ്ഞ സൂഫിക്കഥ കെ.ടി. ജലീല്‍ പറഞ്ഞുകൊടുത്തതാണെന്ന് അന്നേ പറഞ്ഞു കേട്ടിരുന്നു. പാര്‍ട്ടിക്കാരനല്ലാത്ത നവകേരള ജാഥാംഗമായിരുന്നല്ലോ പഴയ സിമിക്കാരനായ ജലീല്‍. സൂഫിക്കഥ ഇങ്ങനെ: ‘പണ്ടൊരു കുട്ടി കടലുകാണാന്‍ വന്നു. കടല്‍ അലതല്ലുന്നു. ഇതുകണ്ട് അതിശയിച്ച കുട്ടി ബക്കറ്റില്‍ കടലില്‍ നിന്ന് വെള്ളം കോരിയെടുത്തു. പക്ഷേ ബക്കറ്റില്‍ തിരയടിക്കുന്നില്ല.’ കുട്ടിയോട് അച്ഛന്‍ പറയുന്നതാണ് കഥയിലെ കഥ. കടലിനോട് ചേര്‍ന്നു നില്‍ക്കുമ്പോഴേ തിരയടിക്കൂ. കടലിന്റെ മാര്‍ത്തടത്തില്‍ നിന്ന് മാറിയാല്‍ വെള്ളത്തിന് തിരയുണ്ടാകില്ല.
ഇതൊക്കെ ഗ്രൂപ്പിസത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍ മാത്രം. അതിനുമുമ്പ് പാര്‍ട്ടി പിളരുമ്പോള്‍ തന്നെ വി.എസിന്റെ ഗ്രൂപ്പ് പോര് തുടങ്ങി എന്നാണ് ആരോപണം. അത് ചൈനാ-ഇന്ത്യാ പോര് മുതല്‍ മുടങ്ങിയതാണ്. ചൈനാ ചാരന്മാര്‍ എന്ന പേരുവീണ കാലം മുതല്‍ തുടങ്ങിയതാണ്. ദേശ വിരുദ്ധതയെന്ന ആരോപണം മാറിക്കിട്ടാന്‍ 1962 ല്‍ വി.എസ്. ഒരാശയം മുന്നോട്ടുവച്ചു. സൈനികര്‍ക്ക് രക്തം ദാനം ചെയ്യുക. ജയിലിലെ റേഷന്‍ വിറ്റു കിട്ടുന്ന തുകയില്‍ മിച്ചംവെച്ച തുക സര്‍ക്കാരിന്റെ യുദ്ധ ഫണ്ടിലേക്ക് നല്‍കുക എന്നിവയായിരുന്നു അത്. പക്ഷേ ഇത് ജയിലിലുള്ള മറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് പിടിച്ചില്ല. ഇത് ജയിലില്‍, പ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയ സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇന്ത്യക്കുവേണ്ടിയാണ് നാം നിലനില്‍ക്കേണ്ടതെന്ന് വി.എസ്. അഭിപ്രായപ്പെട്ടപ്പോള്‍ സാര്‍വദേശീയ തൊഴിലാളി ദേശീയതയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മറ്റുള്ളവര്‍.
ജയിലില്‍ കിടക്കുമ്പോള്‍ പോലും ഗ്രൂപ്പ് ഉണ്ടാക്കിയ നേതാവ് എന്ന് വി.എസിനെ പലരും പിന്നീട് പരിഹസിക്കുകയും ചെയ്തു. 1965ല്‍ എല്ലാവരും ജയില്‍ മോചിതരായപ്പോള്‍ വി.എസിനെതിരെ പാര്‍ട്ടിക്ക് പരാതി കിട്ടി. തുടര്‍ന്ന് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ നടപടി വന്നു. പക്ഷേ എന്ത് നടപടിയാണ് വി.എസിന് നേരയുണ്ടായതെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ തരംതാഴ്‌ത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്നും 1964 ല്‍ പാര്‍ട്ടി പിളരുന്നതുവരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായിരുന്നുവെന്നുമാണ് സിപിഎമ്മിന്റെ മറ്റുനേതാക്കള്‍ പറയുന്നത്. 1962 ല്‍ വി.എസ്.അച്യുതാനന്ദനും ജയിലില്‍ പാര്‍ട്ടിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന ഒ.ജെ. ജോസഫും തമ്മിലുള്ള സംഘടനാപരമായ തര്‍ക്കങ്ങളില്‍ രണ്ടാളെയും താക്കീത് ചെയ്തിരുന്നു എന്നാണ് പാര്‍ട്ടി ഔദ്യോഗിക രേഖകള്‍ സ്ഥിരീകരിക്കുന്നത്.
ഇതിനിടയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ പേരില്‍ വെട്ടിനിരത്തലിന്റെ ആശാനായും അച്യുതാനന്ദന്‍ വിമര്‍ശിക്കപ്പെട്ടു. എം.വി. രാഘവന്‍, കെ.ആര്‍. ഗൗരിയമ്മ എന്നിവര്‍ക്ക് വി.എസിന്റെ വാശിക്കു മുന്‍പില്‍ പാര്‍ട്ടിവിട്ട് വേറെ പാര്‍ട്ടി രൂപീകരിക്കേണ്ടിവന്നു. അവസാനകാലം എം.വി. രാഘവന്‍ അവശനായി അബോധാവസ്ഥയിലായപ്പോള്‍ സിപിഎംകാരനായി ചിത്രീകരിക്കപ്പെട്ടു. എം. വി. രാഘവന്റെ ചോരയ്‌ക്കുവേണ്ടി പിറകെ നടന്നപ്പോള്‍ രാഘവനെ തേടി എത്തിയത് പാപ്പിനിശേരിയിലെ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലാണ്. അവിടെ പാമ്പുകളെ അടിച്ചുംകൊന്നും നശിപ്പിച്ചു. പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ വരുത്താത്ത നാശനഷ്ടങ്ങള്‍ ഒന്നുമില്ല. മകനെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി അഴീക്കോട് മത്സരിപ്പിച്ചു. പക്ഷേ ജയിപ്പിക്കാനായില്ല. ഇപ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രചാരണവിഭാഗം മേധാവിയായി നിയമിതനായിരിക്കുകയാണ്.
1965ലാണ് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിലെ കെ. കൃഷ്ണക്കുറുപ്പിനോട് തോറ്റു. 67ല്‍ അതേ മണ്ഡലത്തില്‍ എ. അച്യുതാനന്ദനെ തോല്‍പ്പിച്ച് നിയമസഭാംഗമായി. 1970ലും ഇവിടെ നിന്നു തന്നെ വിജയിച്ചു. 77ല്‍ ഇതേ മണ്ഡലത്തില്‍ തോറ്റു. 91ല്‍ മാരാരിക്കുളത്ത് ജയിച്ചെങ്കിലും 96ല്‍ ഇതേ മണ്ഡലത്തില്‍ തോറ്റു.
2001 ല്‍ മലമ്പുഴയില്‍ നിന്ന് ജയിച്ചാണ് പ്രതിപക്ഷ നേതാവായത്. ഇതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് മുഖ്യമന്ത്രിയുമായി. 2016 ആഗസ്ത് 9 മുതല്‍ 2021 ജനുവരി 31 വരെ ഒന്‍പത് വര്‍ഷക്കാലം ഭരണപരിഷ്‌ക്കാര കമ്മറ്റി ചെയര്‍മാനായി. ഏഴുവര്‍ഷക്കാലം ദേശാഭിമാനി പത്രാധിപരും ഏറെക്കാലം ചിന്ത പത്രാധിപരുമായി. എല്ലാംകൊണ്ടും പകരക്കാരനില്ലാത്ത നേതാവ് എന്ന വിശേഷണത്തോടെ വി.എസും വിടവാങ്ങി.
















