കരുത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും ആള്‍രൂപമായിരുന്നു മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍. ഭീതിയോ പ്രീതിയോ ഇല്ലാതെ ഭരണം നടത്തിയ നേതാവ്. എംഎല്‍എയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച അച്യുതാനന്ദന് പകരം വയ്‌ക്കാന്‍ മറ്റൊരാള്‍ ഇല്ലെന്നുതന്നെ പറയാം. കരുതലും കാര്‍ക്കശ്യവും വിഎസിനു കൂടെപ്പിറപ്പാണ്. പതിനഞ്ചാം വയസില്‍ കയര്‍ത്തൊഴിലാളിയായും പിന്നീട് തയ്യല്‍ത്തൊഴിലാളിയായും രാഷ്‌ട്രീയത്തില്‍ കാലെടുത്തുവച്ചു. പാര്‍ട്ടിയിലും പൊരുതിക്കൊണ്ടുതന്നെയാണ് മുന്നേറിയത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ അമ്മയേയും അച്ഛനേയും നഷ്ടപ്പെട്ടു. എല്ലുമുറിയെ പണിയെടുത്ത് കരുപ്പിടിപ്പിച്ച ജീവിതത്തിന്റെ ഓരോ ചുവടും കരുതലോടെ തന്നെയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പം നീങ്ങിയ വിഎസ്, പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തു എന്നത് തര്‍ക്ക വിഷയമാണ്. ഏതായാലും ആ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിഎസിന് പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങളാണ് ഏല്‍ക്കേണ്ടിവന്നത്.
തന്റെ അപ്രിയത്തിനിരയായവരെ നിഷ്‌ക്കരുണം വെട്ടിനിരത്താന്‍ വിഎസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എം.വി രാഘവനും കെ.ആര്‍. ഗൗരിയമ്മയുമൊക്കെ അത്തരത്തില്‍പ്പെട്ടവരായിരുന്നു. ആരോടും പ്രീതിയോ ഭീതിയോ ഇല്ലാതെയാണ് ഭരിച്ചതെന്ന് പറയാമെങ്കിലും, മുഖ്യമന്ത്രിയായിരിക്കെ ഇടുക്കി ഭൂമി കയ്യേറ്റത്തിന്റെ കാര്യത്തില്‍ സിപിഐക്കാരോടും സ്വന്തം പാര്‍ട്ടിക്കാരോടും പോലും കലഹിച്ചുകൊണ്ടുതന്നെയാണ് ഓരോ ചുവടും മുന്നോട്ടുവച്ചത്. അത് ഏറെ കോളിളക്കവും സൃഷ്ടിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതുമായ സംഭവമായിരുന്നു അത്. ഭൂമി കയ്യേറ്റം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ‘പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം, എലിയോ പിടിക്കുമോ എന്നതിലാണ് കാര്യം’ എന്നാണ്. പൂച്ച എലിയെ പിടിച്ചുകൊണ്ടിരിക്കെ ചിലര്‍ ഇടയില്‍ കയറി തടസ്സമുണ്ടാക്കുക തന്നെ ചെയ്തു. സിപിഐ ഓഫീസും സിപിഎം നേതാക്കളുടെ സ്ഥലവുമെല്ലാം നഷ്ടപ്പെടുമെന്നായപ്പോള്‍ പാതി വഴിക്ക് നിര്‍ത്തേണ്ടിയും വന്നു.
സര്‍ക്കാര്‍ പദവികള്‍ക്കൊപ്പം പാര്‍ട്ടി പദവിയും വിഎസിനെ തേടിയെത്തി. ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം എന്നീ പദവികള്‍ വഹിച്ചു. പിന്നീട് പിണറായി വിജയനും വിഎസും തമ്മിലുള്ള പോരിനിടയില്‍ സെക്രട്ടേറിയറ്റില്‍ നിന്നും പിബി അംഗത്വത്തില്‍ നിന്നും പുറത്തായി. പറഞ്ഞത് പ്രായം കൂടിപ്പോയി എന്ന ന്യായമായിരുന്നു. അഴിമതിക്കറ പറ്റാത്ത അപൂര്‍വ്വം നേതാക്കളില്‍ ഒരാളായ വിഎസിന് പക്ഷേ മകന്റെ നിയമന കാര്യത്തില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎം പാര്‍ട്ടിയുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. അന്നത്തെ നേതാക്കളില്‍, വിടപറയുന്ന അവസാന കണ്ണിയാണു വിഎസ്.
നാല്‍പ്പത്തഞ്ച് വര്‍ഷമായി വിഎസിന്റെ പേര് പാര്‍ട്ടിയില്‍ ഉന്നത ശ്രേണിയിലായിരുന്നു. 1980 മുതല്‍ 1992 വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും 1996 മുതല്‍ 2000 വരെ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്നു. അമ്പലപ്പുഴ, മലമ്പുഴ, മാരാരിക്കുളം എന്നിവിടങ്ങളില്‍ നിന്നാണ് എംഎല്‍എ ആയത്. ഒരു തവണ മാരാരിക്കുളത്ത് നിന്ന് തോറ്റതാണോ പാര്‍ട്ടിക്കാര്‍തന്നെ തോല്‍പ്പിച്ചതാണോ എന്ന സംശയം നിലനില്‍ക്കുന്നു. ഇഎംഎസിനുശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി കെ. ആര്‍. ഗൗരിയമ്മ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. അത് തന്ത്രപൂര്‍വ്വം അട്ടിമറിക്കപ്പെട്ടു. അതിനുശേഷം എ. കെ. ഗോപാലന്റെ പത്നി സുശീലാഗോപാലന്റെ പേരും പാര്‍ട്ടിക്കാര്‍ പ്രചരിപ്പിച്ചു. അതും പാര്‍ട്ടിക്കാര്‍ തന്നെ വെട്ടി. ഇതിന്റെ എല്ലാം പഴി കേള്‍ക്കേണ്ടി വന്നത് വി.എസ്. അച്യുതാനന്ദനായിരുന്നു.
ഇന്ത്യാ-ചൈനാ യുദ്ധവേളയില്‍ ചൈനാ ചാരന്മാരെന്ന അപവാദം നീക്കാന്‍ ഭാരത സൈനികര്‍ക്ക് രക്തദാനം ചെയ്യുക, ജയിലിലെ റേഷന്‍ കിറ്റ് വിറ്റു കിട്ടുന്ന തുകയില്‍ മിച്ചംവച്ച തുക സര്‍ക്കാരിന്റെ യുദ്ധഫണ്ടിലേക്ക് നല്‍കുക തുടങ്ങി വി.എസ് നല്‍കിയ നിര്‍ദ്ദേശങ്ങളെ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ത്തു. ജയിലില്‍ കഴിയുമ്പോള്‍പ്പോലും ഗ്രൂപ്പുണ്ടാക്കിയ നേതാവ് എന്ന പേരുദോഷം ഇതിന്റെ പേരില്‍ ചാര്‍ത്തിക്കിട്ടി.
സംഭവബഹുലമായ ജീവിതം മനസ്സിലാക്കിയാല്‍ ആര്‍ക്കും തോന്നാവുന്ന ഒന്നുണ്ട്- അതാണ് വിഎസിനെപ്പോലെ വിഎസ് അല്ലാതെ ആരേയും ചൂണ്ടിക്കാണിക്കാനില്ല എന്ന സത്യം. അദ്ദേഹത്തിന് ജന്മഭൂമിയുടെ ആദരാഞ്ജലി.
















