ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാന്റെ ”നിർണ്ണായക ആണവ പ്രവർത്തന കേന്ദ്രമായ കിരാന കുന്നുകളിൽ” ഭാരത മിസൈലുകൾ നശമുണ്ടാക്കിയോ? പുതിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. ”പാകിസ്ഥാൻ ആണവ കേന്ദ്രങ്ങളിൽ”ആക്രമണം നടത്തിയെന്ന വാർത്ത ഭാരതം നിഷേധിച്ചിരുന്നു. രണ്ടു മാസത്തിനു ശേഷം ജിയോ- ഇന്റലിജൻസ് വിദഗ്ധനായ ഡാമിയൻ സൈമൺ സാറ്റലൈറ്റ് ദൃശ്യങ്ങളും മറ്റും വിശകലനം ചെയ്ത്, പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി തോന്നുന്നുവെന്ന് സാമൂഹ്യ മാധ്യമത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. മിസൈൽ ആക്രമണത്തിന്റെയും സൗകര്യത്തിലെ നാശനഷ്ടങ്ങളുടെയും തെളിവുകൾ എന്ന് അടയാളപ്പെടുത്തി ദൃശ്യങ്ങൾ കാണിക്കുന്നുമുണ്ട്.
2025 ജൂണിൽ പകർത്തിയ ഗൂഗിൾ എർത്തിൽ നിന്നുള്ളതാണ് പുതിയ ചിത്രങ്ങൾ. പാകിസ്ഥാനിലെ സർഗോധ ജില്ലയിലെ കിരാന കുന്നുകളിലെ സ്ഥലമാണ് ദൃശ്യത്തിൽ. ഡാറ്റ വിശകലനം ചെയ്ത സൈമൺ, സംശയിക്കപ്പെടുന്ന ആക്രമണ സ്ഥലത്ത് ദൃശ്യമായ നാശനഷ്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സമീപത്തുള്ള സർഗോധ വ്യോമതാവളത്തിലെ അടുത്തിടെ നന്നാക്കിയ റൺവേകളുടെ അടയാളങ്ങളും അദ്ദേഹം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്, ഇത് ഓപ്പറേഷനിൽ കേടുപാടുകൾ സംഭവിച്ചതായാണ് സൈമണിന്റെ വിവരണം.
പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് പ്രതികാരമായി മെയ് 9-10 രാത്രിയിൽ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ അനുബന്ധ വിശകലനമാണ് സൈമൺ നടത്തുന്നത്.
കിരാന ഹിൽസ് പാകിസ്ഥാന്റെ ആണവായുധ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണെന്ന് പലരും വിശ്വസിക്കപ്പെടുന്ന ഒരു ഉയർന്ന സുരക്ഷാ മേഖലയാണ്. ഭൂഗർഭ സംഭരണ സൗകര്യങ്ങൾ ഇവിടെയുണ്ടെന്നും 1980 കളിൽ സബ്ക്രിട്ടിക്കൽ ആണവ പരീക്ഷണങ്ങൾക്കുള്ള ഒരു സ്ഥലമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. റഡാർ സ്റ്റേഷനുകൾ, സൈനിക തുരങ്കങ്ങൾ, സർഗോധ (ഇപ്പോൾ മുഷഫ്) വ്യോമതാവളത്തോടുള്ള സാമീപ്യം എന്നിവയാൽ അതിന്റെ തന്ത്രപരമായ മൂല്യം എറെയാണ്. എന്നാൽ, ഇവിടം ” ആണവ പ്രവർത്തന കേന്ദ്രമായി പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ഒരു വേദിയിലും പറഞ്ഞിട്ടില്ല. അതിനാൽ ‘ഭാരതം ആണവകേന്ദ്രം ആക്രമിച്ചുവെന്ന് ആരോപിക്കാനും ആക്ഷേപിക്കാനും പാകിസ്ഥാന് ആവുന്നുമില്ല” എന്നതാണ് സ്ഥിതി.
മെയ് 12 ന് മാധ്യമ പ്രവർത്തകരോട് മറുപടി പറയുമ്പോൾ, കിരാന ഹിൽസിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഭാരതത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ.കെ. ഭാരതി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “കിരാന ഹിൽസിൽ ചില ആണവ ഇൻസ്റ്റാളേഷനുകൾ ഉണ്ടെന്ന് ഞങ്ങളോട് നിങ്ങൾ (മാധ്യമങ്ങൾ) പറഞ്ഞതിന് നന്ദി. ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങൾ കിരാന ഹിൽസിൽ ആക്രമണം നടത്തിയതായി ഇന്നലെ നടത്തിയ എന്റെ ബ്രീഫിംഗിൽ ഞാൻ അറിയിച്ചിട്ടുമില്ല.”
അദ്ദേഹത്തിന്റെ മറുപടി, അന്നുതന്നെ വളരെ വ്യാഖ്യാനങ്ങൾക്ക് വഴിവെച്ചിരുന്നു.
സൈമണിന്റെ വെളിപ്പെടുത്തൽ പാകിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.















