ന്യൂദല്‍ഹി: പാകിസ്ഥാനെ ഡ്രോണും മിസൈലും നല്‍കി സഹായിച്ച തുര്‍ക്കിക്ക് ഇന്ത്യ നല്‍കിയത് വലിയ തിരിച്ചടി. ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള ചരക്ക് കയറ്റുമതി നേര്‍പകുതിയായി കുറഞ്ഞു. തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയാകട്ടെ മൂന്നില്‍ ഒന്നായി ചുരുങ്ങുകയും ചെയ്തു. ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച അസര്‍ബൈജാനും ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടുന്നുണ്ട്. ഇന്ത്യയില്‍ നിന്നും അസര്‍ബൈജാനിലേക്കുള്ള ചരക്ക് കയറ്റുമതി നേര്‍ പകുതിയായി ചുരുങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള കയറ്റുമതി ഏപ്രില്‍ മാസത്തില്‍ 741 മില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ മേയ് മാസത്തെ കണക്ക് പ്രകാരം ഇത് 351 മില്യണ്‍ ഡോളറായി കുറഞ്ഞു. ഇന്ത്യയില്‍ നിന്നും പ്രധാനമായി വാഹനഘടകങ്ങള്‍, ഇരുമ്പ്, അലുമിനിയം, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഏപ്രിലില്‍ 451 മില്യണ്‍ ഡോളറായിരുന്നത് മെയ് മാസത്തില്‍ 184.71 മില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും പ്രധാനമായും മാര്‍ബിളുകള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, രത്നക്കല്ലുകള്‍, സ്വര്‍ണ്ണം, ആപ്പിള്‍ ഉള്‍പ്പെടെയുള്ള പഴങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളാണിത്.
അതുപോലെ യുദ്ധത്തില്‍ പാകിസ്ഥാനെ പരസ്യമായി പിന്തുണച്ച അസര്‍ബൈജാനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 14 മില്യണ്‍ ഡോളറില്‍ നിന്നും 6,63 മില്യണ്‍ ഡോളറായി കുറഞ്ഞു. അരി, മരുന്ന്, മൊബൈല്‍ ഫോണ്‍, സെറാമിക് ടൈലുകള്‍, മാംസം എന്നിവയാണ് അസര്‍ബൈജാന്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
തുര്‍ക്കിയുടെ വിനോദസഞ്ചാരമേഖലയ്‌ക്കും ഇന്ത്യയില്‍ നിന്നും വന്‍തിരിച്ചടിയാണ് കിട്ടിയത്. ടൂറിസ്റ്റുകളായി ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞു. ആഡംബര വിവാഹങ്ങള്‍ നടത്താന്‍ സമ്പന്ന ഇന്ത്യക്കാര്‍ തുര്‍ക്കിയെ ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തിരുന്നു. ഇവിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങളും രാജകീയ ഹോട്ടലുകളും അമ്പരപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും തുര്‍ക്കിയില്‍ ഉണ്ടായിരുന്നു. ഇത് നല്ലൊരു ശതമാനം ഇന്ത്യക്കാരും ഒഴിവാക്കി.
















