ആര്‍എസ്എസിനെ വിലയിരുത്താന്‍ പി. ജയരാജനോളം കഴിവും കരുത്തും കാര്യശേഷിയുമുള്ളവരാരുണ്ട്? ആര്‍എസ്എസിനെ അളക്കാനുള്ള അളവുകോലും കൃത്യമായി കൈവശമുള്ളയാള്‍ മറ്റൊന്നുണ്ടോ? ഇല്ലേ ഇല്ല. അദ്ദേഹം പറഞ്ഞിരിക്കുകയാണ്, ‘സി. സദാനന്ദന്‍ യഥാര്‍ത്ഥ ആര്‍എസ്എസ് കാരനാണ്’ എന്ന്. അതപ്പടി ശരിവച്ച് രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും പറഞ്ഞാല്‍പ്പിന്നെ സംശയിക്കേണ്ടതുണ്ടോ? സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതാണ് പ്രശ്‌നം. രാജ്യസഭയില്‍ ആര്‍എസ്എസ് കാരനെത്തിയാലെന്താ കുഴപ്പം? ശരിയായ ആര്‍എസ്എസ് കാരന് രാഷ്‌ട്രപതിയാകാം. ശരിയായ ആര്‍എസ്എസ് കാരന് ഉപരാഷ്‌ട്രപതിയാകാം. ശരിയായ ആര്‍എസ്എസ് കാരന് പ്രധാനമന്ത്രിയാകാം. ശരിയായ ആര്‍എസ്എസ് കാരന് ആഭ്യന്തരമന്ത്രിയാകാം. ശരിയായ ആര്‍എസ്എസ്‌കാരന്‍ മുഖ്യമന്ത്രിയായിരിക്കാം. ഗവര്‍ണര്‍മാരായിരിക്കാം. മറ്റ് സ്ഥാനമാനങ്ങളൊക്കെ അലങ്കരിക്കാം. രാജ്യസഭയിലേക്ക് രാഷ്‌ട്രപതിക്ക് ആര്‍എസ്എസ്‌കാരനെ നോമിനേറ്റ് ചെയ്തുകൂടത്രെ. ഒരുപാടാളുകളെ മുന്‍പ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. അതിനൊന്നും കുഴപ്പവുമില്ല. പിന്നെ ഇപ്പോഴെന്താ കുഴപ്പം?
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ യോഗ്യത വേണം. അതുണ്ടോ എന്നാണ് നോക്കേണ്ടത്. ഏറെക്കാലം ജന്മഭൂമി സബ് എഡിറ്ററായിരുന്നു. മികച്ച പത്രപ്രവര്‍ത്തകന്‍. മികച്ച അധ്യാപകന്‍. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ ആള്‍. ഹൈസ്‌കൂള്‍ അധ്യാപകന്‍. അധ്യാപകസംഘടനയുടെ ദേശീയ ഉപാധ്യക്ഷന്‍. അധ്യാപകസംഘടനയുടെ വാരികയുടെ പത്രാധിപരായി വര്‍ഷങ്ങളോളം ഇരുന്നിട്ടുണ്ട്. മാത്രമല്ല നല്ല ഗായകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, ആര്‍എസ്എസിലൂടെ സാംസ്‌കാരിക പ്രവര്‍ത്തകന്‍. പിന്നെ ജയരാജന്‍ ആക്ഷേപിച്ചതുപോലെ കുട്ടികളുടെ ബാലസംഘടനയായ ബാലഗോകുലത്തിന്റെ കിടയറ്റ സംഘാടകന്‍.
ഇത്രയും മതിയോ ? പോരെങ്കില്‍ മാഷിന്റെ രണ്ടുകാലും വെട്ടിയെടുത്ത് തോട്ടിലെറിഞ്ഞ പ്രതികളോടടക്കം പകയോ വിദ്വേഷമോ വേണ്ടെന്ന നിലപാടെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍. പോരെങ്കില്‍ ഒന്നുകൂടി. ജയരാജന്‍ പറഞ്ഞതുതന്നെ നോക്കാം. മട്ടന്നൂരിനടത്ത ഉരുവച്ചാലിലെ ജനാര്‍ദ്ദനന് ആരാണ് പരിക്കേല്‍പ്പിച്ചത് ? ജയരാജന്‍ പറയുന്നു പത്രക്കാര്‍ അയാളെക്കണ്ട് ചോദിക്കണമെന്ന്. ചോദിച്ചു സര്‍. തന്നെ ആക്രമിച്ചത് ആരെന്നറിയില്ലെന്നാണ് ജനാര്‍ദ്ദനന്‍ പറഞ്ഞത്. മട്ടന്നൂരിലേക്കുള്ള ബസ് കയറാന്‍ നിന്നപ്പോള്‍ രണ്ടു മൂന്നാളുകള്‍ പിറകില്‍ നിന്ന് വന്ന് തല്ലി. ആരാണെന്നറിയില്ല. അതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാളുടെ പേര് പറയുന്നില്ല. പിന്നെ ജയരാജന്‍ എങ്ങനെയാണ് തിരിച്ചറിയാത്ത ആള്‍ സദാനന്ദന്‍ മാഷാണെന്ന് പറയുന്നത്.
ആ കേസ്സില്‍ പ്രതി ചേര്‍ത്തു എന്നത് നേരാണ്. അതിന്റെ കേസ് തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണെത്തിയത്. മജിസ്‌ട്രേറ്റ് എഫ്‌ഐആര്‍ കണ്ടപാടെ എടുത്ത് ചവറ്റുകുട്ടയിലിട്ടു. പ്രതികളെയെല്ലാം വിട്ടയയ്‌ക്കുകയും ചെയ്തു. കേസ്സുമില്ല. ഒരു ചുക്കും ചുണ്ണാമ്പുമില്ല. എന്നിട്ടും കേസിലെ പ്രതിയാണെന്ന് ജയരാജന്‍ പറയണമെങ്കില്‍ അയാള്‍ക്കെന്തോ കുഴപ്പം ഇപ്പോഴുമുണ്ടെന്നല്ലേ വിശ്വസിക്കേണ്ടത് ?
കണ്ടാലും കൊണ്ടാലും പഠിക്കാത്ത പ്രകൃതം? കാലുവെട്ടിയിട്ട ശേഷം സദാനന്ദന്‍മാഷ് ജനാര്‍ദ്ദനനെ കണ്ടു. സംസാരിച്ചു. പക്ഷേ അക്കാര്യം ഇന്നും തുറന്നു പറയാന്‍ ജനാര്‍ദ്ദനന് ധൈര്യം വന്നിട്ടില്ല. അടുത്തിടെ ജനാര്‍ദ്ദനന്റെ മരുമകന്‍ സദാനന്ദന്‍ മാസ്റ്ററെ കാണാന്‍ വന്നു. മനോജ്. എന്നിട്ട് പറഞ്ഞു ‘മാഷേ കുറ്റബോധം കൊണ്ടാണ് ഇതുവരെ വരാഞ്ഞത്’ എന്ന്. പാര്‍ട്ടി ഗ്രാമമാണെങ്കിലും ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ല. ആള്‍ക്കാര്‍ കണ്ടാല്‍ കുഴപ്പമാണെന്നറിയാം. അതുകൊണ്ടാണത്. ജനാര്‍ദ്ദനനും അതുതന്നെയാണ് പ്രശ്‌നം. ഇപ്പോഴും പാര്‍ട്ടി ബന്ധം മുറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് സദാനന്ദന്റെ പേര് പറയാന്‍ മടി. ഇനി മടിക്കാനെന്തിരിക്കുന്നു? കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. സിപിഎമ്മിനു ബംഗാള്‍ നഷ്ടപ്പെട്ടു. ത്രിപുര നഷ്ടപ്പെട്ടു. ഇനി അടുത്തകാലത്തൊന്നും തിരിച്ചുവരുമെന്ന് പറയാനും ഒക്കില്ല. കേരളം മാത്രമാണിപ്പോള്‍ ഉള്ളത്. അതെത്രകാലം എന്നേ നോക്കാനുള്ളൂ. ഇടതും വലതും ലെഫ്റ്റ് റൈറ്റ് അടിച്ചു കിടക്കാനാണ് സാധ്യത.
ജന്മഭൂമിയില്‍ നല്‍കിയ സ്വീകരണത്തില്‍ സദാനന്ദന്‍ മാഷ് പറഞ്ഞു. ‘കുഞ്ഞിക്കണ്ണന്‍ പേരാവൂരില്‍ സ്ഥാനാര്‍ത്ഥിയായ കാലം. 1982ല്‍. ഞാനന്ന് പാര്‍ട്ടിയിലെത്തിയിട്ടേയുള്ളൂ. കുഞ്ഞിക്കണ്ണന്റെ പോസ്റ്റര്‍ വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ചു. പോരെ പൂരം. പാര്‍ട്ടി കോട്ടയില്‍ അങ്ങിനെയോ? അന്വേഷിച്ചു. കടലാസ് വാങ്ങിയ പീടികയില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞു. ഞാനും രണ്ടു മൂന്നു പേരും മാത്രം. അന്നേ നോട്ടമിട്ടു. 1994 ജനുവരി 25ന് വിധി നടപ്പാക്കി. ഞാനന്നും ഇന്നും ഒരിക്കലും ഒരു കേസിലും പെട്ടിട്ടില്ല. ഏതെങ്കിലും കേസില്‍ പെട്ടു എന്നു വരുത്തിത്തീര്‍ത്ത് നാമനിര്‍ദ്ദേശം കുളമാക്കുക. അതായിരുന്നു ലക്ഷ്യം’. എന്തുചെയ്യാം എല്ലാം കുളമായി. നമുക്കിനി രാജ്യസഭയില്‍ കാണാം.
















