കോഴിക്കോട്: പുരപ്പുറ സൗരോര്‍ജ്ജ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്തി ബിജ്‌ലി യോജന കേരളത്തില്‍ അട്ടിമറിക്കുന്നു. വീടുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് 75,021 കോടിയുടെ പദ്ധതി കേന്ദ്രം തുടങ്ങിയത്. എന്നാല്‍ കേരളത്തില്‍ പുരപ്പുറ സോളാര്‍ വൈദ്യുതി ഇടപാടുകള്‍ക്കു പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ (കെഎസ്ഇആര്‍സി).
പുനരുപയോഗ ഊര്‍ജ്ജ ചട്ട ഭേദഗതി എന്ന നിലയില്‍ പുതിയ വ്യവസ്ഥകള്‍ ആവിഷ്‌കരിച്ചപ്പോഴുണ്ടായ എതിര്‍പ്പുകളെ മറികടക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ ഓണ്‍ലൈനായി പൊതുതെളിവെടുക്കുകയാണ്. ഒടുവിലത്തെ ഓണ്‍ലൈന്‍ ഹിയറിങ് ഇന്നലെ നടന്നു. തെളിവെടുപ്പിലുയരുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തിയാകും അന്തിമ ചട്ടം പുറത്തിറക്കുകയെന്ന് കെഎസ്ഇആര്‍സി പറയുന്നുണ്ടെങ്കിലും അവരുടെ കരടു നിര്‍ദേശങ്ങള്‍ സൗരോര്‍ജ്ജ പദ്ധതിയെ മൊത്തം ഇല്ലാതാക്കുമെന്ന് വൈദ്യുതി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സൗരോര്‍ജ്ജ ഉത്പാദകര്‍ക്ക് കെഎസ്ഇബി ഗ്രിഡിലേക്ക് വൈദ്യുതി നല്കാനും വൈദ്യുതി സ്വീകരിക്കാനുമുള്ള നെറ്റ് മീറ്ററിങ് പരിമിതപ്പെടുത്തുന്നതും ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ് ഈടാക്കുന്നതും കരടിലുണ്ട്. മൂന്ന് കിലോവാട്ടിലധികം ഉത്പാദന ശേഷിയുള്ളവര്‍ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കണം. പകല്‍ കെഎസ്ഇബിക്കു നല്കുന്ന വൈദ്യുതിക്കു പകരമായി രാത്രിയില്‍ ലഭിക്കുന്ന വൈദ്യുതിക്ക് അധികത്തുക ഈടാക്കും. പകലിലേതിനു തുല്യമായ വൈദ്യുതി നിരക്കു വേണമെന്നാണ് ഉത്പാദകരുടെ ആവശ്യം.
ഉപയോക്താവ് ഉത്പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിനു കൊടുക്കുന്ന വൈദ്യുതിക്കു തുല്യമായ വൈദ്യുതി തിരികെ നല്കുന്നതായിരുന്നു നേരത്തേയുണ്ടായിരുന്ന രീതി. ഇതുമാറ്റി ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കു തുച്ഛമായ വില നല്കാനുള്ള വ്യവസ്ഥയുണ്ടാക്കാനാണ് കമ്മിഷന്‍ നീക്കം. ഈ സാഹചര്യത്തില്‍ പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്കു വന്‍സാമ്പത്തിക നഷ്ടമുണ്ടായേക്കും. 78,000 രൂപ സബ്‌സിഡി നല്കി കേന്ദ്രം നടപ്പാക്കുന്ന പദ്ധതി കേരളത്തിലെ ജനങ്ങള്‍ ഉപയോഗപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ യൂണിയനുകള്‍ നിയന്ത്രിക്കുന്ന കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. കമ്മിഷന്‍ നയങ്ങള്‍ തീരുമാനിക്കുന്നതു പോലും യൂണിയനുകളാണ്.
















