ന്യൂദല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ പത്തു ശതമാനം അധിക നികുതി ചുമത്തുമെന്ന യുഎസ് ഭീഷണി ഭാരതം തള്ളി. രാജ്യത്തിനാവശ്യമുള്ള ക്രൂഡ് ഓയില്‍ എവിടെ നിന്നും വാങ്ങും, അതിനു സ്വാതന്ത്ര്യം ഭാരതത്തിനുണ്ട്, കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തുറന്നടിച്ചു. ഫസ്റ്റ്‌പോസ്റ്റ് എംഡി പാല്‍ക്കി ശര്‍മയുമായുള്ള അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി ഭാരതത്തിന് സമ്മര്‍ദമൊന്നുമുണ്ടാക്കുന്നില്ല. മാത്രമല്ല, ഭാരതത്തിന്റെ എണ്ണ ഇറക്കുമതി സാധ്യത വര്‍ദ്ധിക്കുകയാണുണ്ടായത്, അദ്ദേഹം പറഞ്ഞു.
ഒരു ദിവസം ആഗോളതലത്തിലെ എണ്ണയുടെ 10 ശതമാനവും നല്കുന്നത് റഷ്യയാണ്. അവരെ മാറ്റിനിര്‍ത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. എണ്ണവില കുതിച്ചുയരും. ഒപെക് രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ രാജ്യങ്ങള്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയാല്‍ എണ്ണവില ഉയരും. ബാരലിന് 130 മുതല്‍ 140 ഡോളര്‍ വരെ ഉയരാം. ക്രൂഡ് ഓയില്‍ സംബന്ധിച്ച് 11 വര്‍ഷത്തിനിടെ പല പ്രതിസന്ധികളുണ്ടായിട്ടും ഭാരതം അവയെല്ലാം അതിജീവിച്ചു. മുമ്പ് നാലഞ്ചു രാജ്യങ്ങളില്‍ നിന്നായിരുന്നു എണ്ണ വാങ്ങിയിരുന്നത്. ഇന്ന് 27 രാജ്യങ്ങളില്‍ നിന്നാണ്.
പ്രധാനമന്ത്രിക്ക് രാജ്യത്തോടാണ്, ജനങ്ങളോടാണ് പ്രതിബദ്ധത. പത്ത്, പതിനൊന്നു കൊല്ലം കൊണ്ട് ആഗോള ഊര്‍ജ്ജ വിപണിയിലെ വളര്‍ച്ചയില്‍ 16 ശതമാനവും ഭാരതത്തിന്റെ സംഭാവനയാണ്. രണ്ടു പതിറ്റാണ്ടിനുള്ളില്‍ വളര്‍ച്ചയുടെ 25 ശതമാനവും ഭാരതത്തിന്റേതാകും. ഉക്രൈന്‍ യുദ്ധത്തോടെ റഷ്യയില്‍ നിന്നു ഭാരതം എണ്ണ വാങ്ങുന്നതു വര്‍ദ്ധിച്ചു.
യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്നാണ് പ്രകൃതി വാതകം (എല്‍എന്‍ജി) വാങ്ങുന്നത്. അവരാണ് റഷ്യന്‍ സിഎന്‍ജിയുടെ ഏറ്റവും വലിയ ഉപയോക്താക്കളും. ഞാന്‍ മൂന്ന് മാസം കൊണ്ടു വാങ്ങുന്ന എണ്ണയെക്കാള്‍ കൂടുതല്‍ എല്‍എന്‍ജിയാണ് അവര്‍ (യൂറോപ്യന്‍ യൂണിയന്‍) ഒരു ദിവസം വാങ്ങുന്നത്. മുമ്പ് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞതുദ്ധരിച്ച് പുരി പറഞ്ഞു.
ഇന്നു പ്രധാന എണ്ണയുത്പാദകരമായ വെനസ്വേലയ്‌ക്കും ഇറാനുമെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത് എന്നും തുടരുമോ? പുരി ചോദിച്ചു.
















