ഈ സംസ്ഥന ഭരണം എങ്ങോട്ടാണു പോകുന്നത്? അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന മട്ടിലാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും പോക്ക്. ഭാരതാംബ വിവാദവും കാവിക്കൊടിവിവാദവും പിന്നിട്ട് ഗുരുപൂജാ വിവാദത്തിലേയ്‌ക്കു കടന്നിരിക്കുന്നു. മറ്റുള്ളവരെ ബഹുമാനിക്കാനും ആദരിക്കാനും സ്നേഹിക്കാനും പോലും സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും അനുമതി വേണമെന്ന മട്ടിലാണ് നിലവില്‍ കേരളത്തിലെ ഇടതു ഭരണം മുന്നോട്ടു പോകുന്നത്. ആദരിക്കുന്നതിനെക്കുറിച്ചു പാര്‍ട്ടിക്കു ചിന്തിക്കാനേ വയ്യ. അഥവ ആദരിക്കുകയാണെങ്കില്‍ അത് എങ്ങനെ വേണമെന്നു പാര്‍ട്ടി തീരുമാനിക്കും. ആദരിക്കുന്നവര്‍ക്കും ആദരിക്കപ്പെടുന്നവര്‍ക്കും അതില്‍ തീരുമാനമെടുക്കാന്‍ യാതൊരു സ്വാതന്ത്ര്യവുമില്ല. കുഴിമാടം തീര്‍ത്തോ കസേര കത്തിച്ചോ പുലഭ്യം വിളിച്ചോ കൈകാലുകള്‍ വെട്ടിയോ ഒക്കെ പാര്‍ട്ടിയുടെ അണികള്‍ അത് ചെയ്തുകൊള്ളും. മറ്റാരും അതിനൊന്നും മുതിരേണ്ടതില്ല എന്നതാണ് പാര്‍ട്ടി നിലപാട്. ഇക്കാര്യത്തില്‍ പൊതു ധാരണയുണ്ടാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വിളംബരം വന്നിരിക്കുന്നത്. ആദരവു കാണിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യം നേടുകയും അതു പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തയാളാണല്ലോ മന്ത്രി. അതുകൊണ്ട് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ നല്ല ധാരണ കാണും. പക്ഷേ ആ സംസ്‌കാരത്തിന്റെ വിചിത്രമുഖം മീഡിയകളിലുടെ നേരില്‍ക്കണ്ടവര്‍ ഇനി അത് അംഗീകരിക്കുമെന്നു കരുതാനാവില്ല. അത്രയും ജുഗുപ്സാവഹമായി അത് അവരുടെ മനസ്സില്‍ കിടപ്പുണ്ട്.
ഗുരുവിനെ ആക്രമിക്കുന്നതും അവഹേളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പ്രോല്‍സാഹിപ്പിക്കുന്ന സിപിഎം നേതാക്കള്‍ക്ക്, ഗുരുക്കന്‍മാരെ മാന്യമായി ആദരിക്കുന്നതു കണ്ടാല്‍ കലിയിളകുന്നതിനു പിന്നിലെ കാരണം നാട്ടുകാര്‍ക്കു നന്നായി അറിയാം. സത്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ആകെയൊരു അങ്കലാപ്പിലാണ്. ചിലര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍, നേര്‍വഴിക്കു ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുകയും ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ആ അംഗീകാരം ഫലത്തില്‍ തങ്ങളുടെ അടിത്തറ ഇളക്കുമോ എന്നതാണ് ആശങ്ക. അതിനെ ഏങ്ങനെ തടയാമെന്നതിനേക്കുറിച്ചു ധാരണയില്ലതാനും. അത്തരം കാര്യങ്ങളെ ചെളിവാരിയെറിഞ്ഞു നശിപ്പിക്കാന്‍ നോക്കുക എന്ന പതിവു നാടകമാണ് ഇക്കാര്യത്തിലും അവതരിപ്പിക്കുന്നത്. നാടിന്റെ സാംസ്‌കാരിക പൈതൃകമായി കണാനുള്ള മനസ്സുമില്ല. അങ്ങനെ ചെയ്താല്‍ അത് മറുപക്ഷത്തിനുള്ള അംഗീകാരമായിപ്പോകുമോ എന്നു ഭയം. മാത്രമല്ല, പറയുന്നതെന്തും സാധിപ്പിച്ചുകൊടുത്തു കൂടെനിര്‍ത്തിയിരിക്കുന്ന ചിലര്‍ക്ക് അതു പിടിക്കാതെ വരുമോ എന്ന പേടിയുമുണ്ട്. അവരെ പിണക്കുന്ന കാര്യം ചിന്തിക്കാനേ വയ്യ. അവര്‍ക്കുമുന്നില്‍ മടക്കാനാണ് പാര്‍ട്ടിയും സര്‍ക്കാരും മുട്ട് എന്ന അവയവം ഉപയോഗിക്കുന്നത്. ആ ചിന്താകുഴപ്പത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ആശയമാണ് എതിര്‍ക്കുക, ചീത്തവിളിക്കുക എന്നത്. ഭരണമുള്ളിടത്തോളം കാലം അധികാരവുമുണ്ടല്ലോ. ആ മുഷ്‌ക്കാണ് ഈ നീക്കത്തിന്റെ ശക്തി. സര്‍വകലാശാലകളില്‍ നിന്നു കലാപാന്തരീക്ഷം സ്‌കൂള്‍ തലത്തിലേയ്‌ക്കും വ്യാപിപ്പിക്കാനാണ് നീക്കം.
ഏതായാലും, തിട്ടൂരമിറക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും മന്ത്രിമാരുമൊക്കെ ഒരു കാര്യം മനസ്സിലാക്കിയാല്‍ കൊള്ളാം. പാര്‍ട്ടി അംഗീകരിച്ചില്ലെങ്കിലും, ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. അതു നമ്മളാരും ഉണ്ടാക്കിയതല്ല. തലമുറകളിലൂടെ കൈമാറി വന്നതാണ്. പാരമ്പര്യമായി ആര്‍ജിച്ചതാണ്. ഗുരുക്കന്മാരേയും മുതിര്‍ന്നവരേയും ബഹുമാന്യരേയും ആദരിക്കുന്നത് അതിന്റെ ഭാഗമാണ്. രാഷ്‌ട്രീയക്കാരും ഭരണകക്ഷികളും കൊണ്ടുവന്നതല്ല. കമ്യൂണിസവും മാര്‍ക്സിസവുമൊക്കെ പിറക്കും മുന്‍പേ ആ സംസ്‌കാരം ഇവിടെ നിലനി
ന്നിരുന്നു. പാര്‍ട്ടിയോടും സര്‍ക്കാരിനോടും ചോദിച്ചിട്ടല്ല ഇവിടെ ഗുരുക്കന്‍മാര്‍ക്കു ദക്ഷിണനല്‍കിപ്പോന്നതും അവരെ ശിഷ്യര്‍ വണങ്ങിപ്പോന്നതും. പാദപൂജ എന്നത് അവരുടെ അറിവിനും അനുഭവസമ്പത്തിനും, അവര്‍ പകര്‍ന്നുതന്ന അറിവിന്റേയും സംസ്‌കാരത്തിന്റേയും പേരില്‍ നല്‍കുന്ന ആദരവാണ്. ഗുരുശിഷ്യ ബന്ധത്തിന്റെ അടിക്കല്ലാണത്. മുതിര്‍ന്നവരേയും അധ്യാപകരേയും കണ്ടാല്‍ കാല്‍ തൊട്ടുവന്ദിക്കുന്ന രീതി അതിന്റെ ഭാഗമാണ്. അതിനു രാഷ്‌ട്രീയമില്ല, മതമില്ല, ജാതിയില്ല,
നിറവുമില്ല. ചില നിറങ്ങളുടെ പേരിലാണല്ലോ പാര്‍ട്ടിക്ക് ഈയിടെ ഏറ്റവും കൂടുതല്‍ ഹാലിളക്കം ഉണ്ടാകുന്നത്. ആ കാവി നിറം ജ്ഞാനത്തെ സൂചിപ്പിക്കുന്നതാണ്. അതിനു സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുണ്ട്. പരിശുദ്ധിയുമുണ്ട്. അനര്‍ഗള പ്രവാഹമാണ് അതു സൂചിപ്പിക്കുന്ന സാംസ്‌കാരിക പൈതൃകം. മണ്‍ചിറ കെട്ടി തടയാനാവില്ല. പാര്‍ട്ടിയുടെ മുഷ്‌കിനും എത്രയോ അപ്പുറത്താണ് അതിന്റെ ശക്തി. അതു കാലക്രമേണ ബോധ്യപ്പെടും. അല്ലെങ്കില്‍ ജനങ്ങള്‍ ബോധ്യപ്പെടുത്തിത്തരും.
















