ന്യൂദല്‍ഹി: മോദിയുടെ നീക്കങ്ങള്‍ വ്യക്തമായി ശത്രുവിനെ അളന്ന് മുറിച്ചുള്ളതാണ്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ മോദി ഇറങ്ങില്ല. ഇന്ത്യയെ അടിക്കാന്‍ പാകിസ്ഥാന് ആയുധങ്ങള്‍ നല്കുക വഴി തുര്‍ക്കി ഭാരതിയരുടെ പ്രഥമശത്രുപദവി സ്വന്തമാക്കിയിരിക്കുന്നു. തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഇന്ത്യ ഏറെ സഹായങ്ങള്‍ അങ്ങോട്ടൊഴുക്കിയിരുന്നു. പക്ഷെ പാകിസ്ഥാനുമായി യുദ്ധമുണ്ടായപ്പോള്‍ തുര്‍ക്കി നോക്കിയത് മതം മാത്രമാണ്. പാകിസ്ഥാന്‍ എന്ന സുന്നി മുസ്ലിം രാജ്യത്തെ സഹായിക്കുകയായിരുന്നു തുര്‍ക്കിയും എര്‍ദോഗാനും. നിരവധി ഡ്രോണുകളും മിസൈലുകളും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ നല്‍കിയത്. തുര്‍ക്കിക്ക് അസമാധാനം സൃഷ്ടിക്കാനുള്ള കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍.
തുര്‍ക്കിയില്‍ നിന്നുള്ള ഉല്‍പന്നങ്ങളും തുര്‍ക്കി കമ്പനികളുടെ സേവനങ്ങളും ഇന്ത്യ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്തിന് മുംബൈ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷ അപകടപ്പെടുത്താവുന്ന ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പോലും തുര്‍ക്കിയില്‍ നിന്നുള്ള ചെലബി (സെലബി) എന്ന കമ്പനിയാണ് ഏറ്റെടുത്ത് നടത്തിപ്പോന്നിരുന്നത്. ഇപ്പോള്‍ മുംബൈ ഹൈക്കോടതി തുര്‍ക്കി കമ്പനിയ്‌ക്കെതിരായി വിധി പുറപ്പെടുവിച്ചു കഴിഞ്ഞു. തുര്‍ക്കിയുടെ മാര്‍ബിളും ആപ്പിളും ഇന്ത്യ അതിവേഗം ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരുമാനം തുര്‍ക്കിക്ക് പ്രധാനമായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കും കുറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ തുര്‍ക്കിയിലെ ഈസ്താംബൂളിലേക്കുള്ള യാത്ര ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഏകദേശം 22000 പേരാണ് യാത്ര റദ്ദാക്കിയത്.
അതിനിടെ സൈപ്രസ്, ഗ്രീസ് എന്നീ രണ്ട് രാജ്യങ്ങളുമായുള്ള സൗഹൃദം മോദി ഊഷ്മളമാക്കിയിരിക്കുകയാണ്. ഈയിടെ ഈ രണ്ടു രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും ചെയ്തു. രണ്ടും തുര്‍ക്കിയുടെ അയല്‍രാജ്യങ്ങളാണെന്ന് മാത്രമല്ല, തുര്‍ക്കിയുമായി അല്‍പം അഭിപ്രായഭിന്നതയുള്ള രാജ്യങ്ങള്‍ കൂടിയാണ്. സൈപ്രസുമായും ഗ്രീസുമായും ഇസ്രയേലും അടുപ്പത്തിലാണ്. അതായത് മോദിയുടെ സൈപ്രസും ഗ്രീസുമായുള്ള ബന്ധം ഇസ്രയേലിനും അറിയാമെന്നര്‍ത്ഥം.
ഗ്രീസും തുര്‍ക്കിയും തമ്മില്‍ വഴക്കുണ്ട്. ഗ്രീസ് ഒരു ക്രിസ്ത്യന്‍ രാജ്യമാണെങ്കില്‍ തുര്‍ക്കി സമ്പൂര്‍ണ്ണ സുന്നി മുസ്ലിം രാജ്യമാണ്. ഗ്രീസിന്‍റേതായി മെഡിറ്ററേനിയന്‍ കടലിലുള്ള പല ദ്വീപുകളും തുര്‍ക്കിയും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും പിടിച്ചെടുത്തിയിരിക്കുകയാണ്. അതുപോലെ സൈപ്രസിലെ സുന്നി മുസ്ലിങ്ങള്‍ താമസിക്കുന്ന ഒരു ഭാഗവും എര്‍ദോഗാന്‍ പിടിച്ചെടുത്തിട്ടുണ്ട്. തുര്‍ക്കി നല്കിയ മുറിവുകള്‍ സൈപ്രസിന്റെയും ഗ്രീസിന്റെയും ഉറക്കം കെടുത്തുകയാണ്. ഇന്ത്യ ഇപ്പോള്‍ ആയുധങ്ങള്‍ നല്‍കി ഗ്രീസിനേയും സൈപ്രസിനേയും സഹായിക്കുകയാണ്. ഈയിടെ ഇന്ത്യ ഗ്രീസിന് ലോംഗ് റേഞ്ച് മിസൈല്‍ നല്‍കിയതായി പറയുന്നു. എല്‍ആര്‍എല്‍എസിഎം എന്നാണ് പേര്. കടലില്‍ നിന്നും 1000 കിലോമീറ്ററും കരയില്‍ നിന്നും വിട്ടാല്‍ 1500 കിലോമീറ്റര്‍ വരെയും റേഞ്ചുള്ള മിസൈലാണിത്. ഇത് ഗ്രീസില്‍ നിന്നും വിട്ടാല്‍ തുര്‍ക്കിയില്‍ എത്തുമെന്ന് പറയുന്നു. ഇന്ത്യ ഈ മിസൈല്‍ ഗ്രീസിന് നല്‍കാന്‍ പോകുന്നതിനെതിരെ എര്‍ദോഗാനും തുര്‍ക്കിയും ഇന്ത്യയെ വിമര്‍ശിക്കുകയാണ്. എന്തായാലും മോദി ഇംപാക്ട് തുര്‍ക്കിയില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയിരിക്കുന്നു. മോദിയുടെ സന്ദര്‍ശനത്തോടെ സൈപ്രസും ഗ്രീസും പ്രതിരോധബജറ്റ് വര്‍ധിപ്പിക്കാന്‍ പോവുകയാണെന്നും അറിയുന്നു. ഇതോടെ ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങല്‍ സൈപ്രസും ഗ്രീസും വാങ്ങാന്‍ സാധ്യതയുണ്ട്. ഇത് തുര്‍ക്കിയുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യും. പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസ് വരെ തുര്‍ക്കി വാങ്ങാന്‍ സാധ്യതയുണ്ട്. ഈയിടെ ഇന്ത്യയുടെ എയര്‍ ചീഫ് മാര്‍ഷന്‍ എ.പി. സിങ്ങ് ഗ്രീസിലെ പട്ടാളമേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയുടെ പിന്നിലെ യഥാര്‍ത്ഥ വിവരങ്ങള്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇതും തുര്‍ക്കിയുടെ എര്‍ദോഗാനെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
സൈപ്രസുമായും ഗ്രീസുമായും ഊര്‍ജാവശ്യങ്ങള്‍ക്ക് വേണ്ടി ഇസ്രയേലും സഹകരിക്കുന്നുണ്ട്. സമീപകാലത്ത് ഇസ്രായേലില്‍ നിന്ന് സൈപ്രസിലേക്കുള്ള കുടിയേറ്റം ശക്തമായതില്‍ സൈപ്രസിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പങ്കുവച്ചിരുന്നു. വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ പിശുക്ക് കാണിക്കാത്ത രാജ്യമാണ് സൈപ്രസ്. എന്തായാലും ഇസ്രയേലിന്റെ കൂട്ടും സൈപ്രസില്‍ മോദിയ്‌ക്ക് കരുത്തേകും. തുര്‍ക്കിയ്‌ക്ക് അല്‍പം ഭയം സമ്മാനിക്കുന്നതോടൊപ്പം പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള വ്യാപാരത്തിനും സൈപ്രസിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: