വിൻഡ്‌ഹോക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ജനാധിപത്യത്തിന്റെ ക്ഷേത്രമായ ഈ സഭയെ അഭിസംബോധന ചെയ്യാൻ തനിക്ക് ലഭിച്ച വലിയ പദവിയാണിതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഈ ബഹുമതി എനിക്ക് നൽകിയതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു. ജനാധിപത്യ മാതാവിന്റെ പ്രതിനിധിയായി ഞാൻ നിങ്ങളുടെ മുമ്പാകെയുണ്ട്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഹൃദയംഗമമായ ആശംസകൾ ഞാൻ എന്നോടൊപ്പം കൊണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഒരു ദരിദ്ര ആദിവാസി കുടുംബത്തിലെ മകൾ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രസിഡന്റായിരിക്കുന്നത് ഇന്ത്യയുടെ ഭരണഘടന കാരണമാണ്. എന്നെപ്പോലുള്ള ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചത് ഭരണഘടനയുടെ ശക്തി കൊണ്ടാണ്. ഒന്നുമില്ലാത്തവന് ഭരണഘടനയുടെ ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിനു പുറമെ സ്വാതന്ത്ര്യസമരത്തിൽ നമീബിയയ്‌ക്കൊപ്പം ഇന്ത്യൻ ജനത അഭിമാനത്തോടെ നിലകൊണ്ടു. നമ്മുടെ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ, തെക്ക്-പടിഞ്ഞാറൻ ആഫ്രിക്കയുടെ വിഷയം ഉന്നയിച്ചിരുന്നു. നമീബിയയിലെ യുഎൻ സമാധാന സേനയെ നയിച്ചത് ഒരു ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ ദിവാൻ പ്രേം ചന്ദായിരുന്നു. വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും ഇന്ത്യ നിങ്ങളോടൊപ്പം നിൽക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ നമ്മുടെ ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി നമീബിയയുടെ പരമോന്നത സിവിലിയൻ അവാർഡ് ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. നമീബിയയിലെ മനോഹരമായ സസ്യങ്ങളെപ്പോലെ, നമ്മുടെ സൗഹൃദം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു. നിങ്ങളുടെ ദേശീയ സസ്യമായ വെൽവിറ്റ്ഷിയ മിറാബിലിസിനെപ്പോലെ, അത് കാലത്തിന് അനുസരിച്ച് കൂടുതൽ ശക്തമായി വളരുന്നുവെന്നും തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇതിനു പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള മുൻകാല ബന്ധങ്ങളെ മാത്രമല്ല ഭാവിയുടെ സാധ്യതകൾ തിരിച്ചറിയുന്നതിലും ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നമീബിയയുടെ 2030-ലെ വിഷൻ ലക്ഷ്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇന്ത്യയിൽ ഇതിനോടക 1700-ലധികം നമീബിയക്കാർ സ്കോളർഷിപ്പുകളിൽ നിന്നും ശേഷി വികസന പരിപാടികളിൽ നിന്നും പ്രയോജനം നേടിയിട്ടുണ്ട്. ഇന്ത്യയുടെ യുപിഐ സ്വീകരിച്ച ആദ്യ രാജ്യമാണ് നമീബിയ എന്നതിൽ സന്തോഷമുണ്ട്. താമസിയാതെ ആളുകൾക്ക് വേഗത്തിൽ പണം അയയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















