തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ സമ്പൂർണ തകർച്ചയിൽ ഒരു വീട്ടമ്മയുടെ ജീവനെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധാഗ്നി പടരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധമിരമ്പുകയാണ്. ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.
കണ്ണൂരിൽ നടന്ന പ്രക്ഷോഭം ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്ര ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യമേഖലയെ പൂർണമായും തകർത്ത് കോർപ്പറേറ്റുകൾക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് ഈ സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യരംഗത്ത് വൻ കുത്തകകൾ ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിച്ചിരിക്കുകയാണ്. അടുത്ത 20, 25 കൊല്ലത്തേയ്‌ക്ക് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്ന ബിസിനസ് ആശുപത്രികളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാർ ആശുപത്രികൾ പൂർണമായും നശിച്ചുകൊണ്ടിരിക്കുന്നു. ആവശ്യത്തിന് മരുന്നില്ല, ഡോക്ടർമാരില്ല, ശസ്ത്രക്രിയാ ഉപകരണങ്ങളില്ല, ആരോഗ്യ പ്രവർത്തകരില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു കാര്യത്തിനും സർക്കാർ ആശുപത്രികളെ സമീപിക്കുന്നില്ല. കേരളത്തിലെ ഒരു മന്ത്രിയും സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നില്ല. ഇത് നൽകുന്ന സന്ദേശം എന്താണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര സർക്കാർ കൊടുക്കുന്ന പണം ശരിയായ രീതിയിൽ ഉപയോഗിക്കാൻ ഈ സർക്കാരിന് കഴിയുന്നില്ല എന്നതും ഗൗരവതരമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മാനനന്തവാടിയിൽ രാവിലെ പത്തര മണിക്ക് നടന്ന പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
















