ബെംഗളൂരു: കര്‍ണാടകയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണ തൊഴിലാളി. ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും യുവതികളുടെയും ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നാണ് തുറന്നുപറച്ചില്‍. നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇത്തരത്തില്‍ താന്‍ കുഴിച്ചിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദക്ഷിണ കന്നഡയില്‍ ദീര്‍ഘകാലമായി ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെ പുറത്തുവിട്ട കത്തിലാണ് തുറന്നുപറച്ചില്‍. ധര്‍മസ്ഥലയിലെ ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് ഇയാള്‍. പത്ത് വര്‍ഷത്തിനിടെയുള്ള തന്റെ സേവനകാലയളവിലാണ് ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ തന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലത്രെ.
ധര്‍മസ്ഥലയില്‍ 1995 മുതല്‍ 2014 വരെയാണ് ഇയാള്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തത്. ക്രൂരമായ കൊലപാതകങ്ങള്‍ക്കും തനിക്ക് സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്. ഈ മൃതദേഹങ്ങള്‍ മറവ് ചെയ്യാനും പലപ്പോഴായി നിര്‍ബന്ധിതനായി. പിന്നീട് കുടുംബത്തിന് ഭീഷണി നേരിട്ടതോടെ 2014ല്‍ രക്ഷപ്പെട്ട ഇയാള്‍ നിലവില്‍ പോലീസ് സംരക്ഷണം തേടിയാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നും മൃതദേഹങ്ങള്‍ കുഴിച്ചെടുത്ത് കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ തന്റെ സൂപ്പര്‍വൈസറാണ് ഉത്തരവിട്ടിരുന്നത്. പോലീസില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.യൂണിഫോമും ബാഗും അടക്കമാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം കത്തിച്ചത്. വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹങ്ങളാണ് പലപ്പോഴായി കണ്ടിരുന്നത്. ആത്മഹത്യയോ മുങ്ങിമരണമോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമം നടന്നതിന്റെ പാടുകളും മറ്റും കണ്ടുതുടങ്ങിയതോടെയാണ് സംശയം തോന്നിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
2010 ല്‍ ജില്ലയിലെ ഒരു പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് 12നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോം ധരിച്ചിരുന്നെങ്കിലും പാവാടയും അടിവസ്ത്രവും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമം നടന്നതിന്റെയും കഴുത്തു ഞെരിച്ചതിന്റെയും അടയാളങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിലരുടെ നിര്‍ദേശപ്രകാരം ഒരു കുഴി കുഴിച്ചു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സ്‌കൂള്‍ ബാഗിനൊപ്പം കത്തിക്കാന്‍ നിര്‍ബന്ധിതനായി. പ്രതികള്‍ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ അവര്‍ കെല്ലുമെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു. വര്‍ഷങ്ങളായി ധര്‍മസ്ഥല പ്രദേശത്ത് ഭവനരഹിതരായ പുരുഷന്മാരെയും യാചകരെയും കൊന്നതിന് താന്‍ സാക്ഷിയായതായും കത്തിലുണ്ട്. മരിച്ചവര്‍ക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്‌കാരത്തിനുള്ള അവസരം ഒരുക്കാനാണ് വെളിപ്പെടുത്തലെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് അരുണ്‍ പറഞ്ഞു.
















