റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഞായറാഴ്ച നടന്ന 17-ാമത് ബ്രിക്സ് സമ്മേളനത്തിൽ പാകിസ്ഥാന് ലോക രാജ്യങ്ങളുടെ പരോക്ഷമായ വിമർശനം. പഹൽഗാം ആക്രമണത്തെ സംയുക്ത പ്രസ്താവനയിൽ ബ്രിക്സ് നേതാക്കൾ ശക്തമായി അപലപിച്ചു. ക്വാഡ് സമ്മേളനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പഹൽഗാം ആക്രമണത്തെ അന്താരാഷ്‌ട്ര തലത്തിൽ അപലപിക്കുന്നത്.
പഹൽഗാം ആക്രമണത്തെ ബ്രിക്സ് സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിക്കുകയും തീവ്രവാദികളുടെ യജമാനന്മാരെ ഉത്തരവാദികളാക്കണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു. ബ്രിക്സ് പോലുള്ള ഒരു വേദിയിൽ നിന്ന് ഇന്ത്യയിലെ ഭീകരാക്രമണത്തെ മാത്രമല്ല ഭീകരതയുടെ യജമാനന്മാരെയും ശക്തമായി വിമർശിക്കുന്നത് ഇതാദ്യമായാണ്.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബ്രിക്‌സിന്റെ സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറയുന്നു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നീക്കം, തീവ്രവാദത്തിനുള്ള ധനസഹായം, സുരക്ഷിത താവളങ്ങൾ എന്നിവയുൾപ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ ചെറുക്കാനുള്ള പ്രതിബദ്ധത ഞങ്ങൾ പ്രകടിപ്പിക്കുന്നുവെന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്.
ഇതിനു പുറമെ തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, നാഗരികതയുമായോ, വംശീയ വിഭാഗവുമായോ ബന്ധിപ്പിക്കരുതെന്നും, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ദേശീയ, അന്തർദേശീയ നിയമങ്ങൾക്കനുസൃതമായി നീതിയുടെ മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കൂടാതെ തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇരട്ടത്താപ്പ് നിരസിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അതേ സമയം ബ്രിക്‌സ് ഉച്ചകോടിയുടെ തുടക്കത്തിൽ ഭീകരതയെ പിന്തുണയ്‌ക്കുന്നതിന് പാകിസ്ഥാനെ വിമർശിച്ച പ്രധാനമന്ത്രി മോദി, ഭീകരതയ്‌ക്കെതിരെ ഒന്നിക്കാൻ ലോക നേതാക്കളോട് അഭ്യർത്ഥിച്ചു. പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനും അന്തസ്സിനും നേരെയുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമായി പറഞ്ഞു.
ഭീകരതയെക്കുറിച്ചുള്ള വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ വ്യത്യാസമുണ്ടാകരുതെന്ന് പ്രധാനമന്ത്രി ശക്തമായ വാക്കുകളിൽ പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെ തന്നെ ലക്ഷ്യമിട്ട മോദി ഭീകരതയെ അപലപിക്കുന്നത് നമ്മുടെ തത്ത്വമായിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
















