കോഴിക്കോട്: നമ്മുടെ സംസ്ഥാനത്തെ ആരോഗ്യരംഗം ഭീകരമായ തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വന്തം ജീവൻ രക്ഷിക്കാൻ രോഗികളും അവരുടെ കുടുംബാംഗങ്ങളും നെട്ടോട്ടമോടുന്ന പരിതാപകരമായ അവസ്ഥയാണിപ്പോഴെന്നും സുരേന്ദ്രൻ പറഞ്ഞു.
തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന പല മാറാവ്യാഥികളും തിരിച്ചുവരുന്നു. സംസ്ഥാനത്തെ 40ശതമാനം സർക്കാർ ഡോക്ടർമാരും അവധിയിലാണ്. നാടു മുഴുവൻ മാലിന്യം നി റഞ്ഞ് പകർച്ചവ്യാഥികൾ പെരുകുന്നു. ആവശ്യത്തിന് മരുന്നുകളോ, ശസ്ത്രക്രിയാ ഉപകരണങ്ങളോ ഇല്ല. ഇങ്ങനെ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ. ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ബിന്ദുവിന്റെ ജീവനെടുത്ത കേരളത്തിന്റെ ആരോഗ്യ മേഖല തകർത്തെറിഞ്ഞ പിണറായി സർക്കാരിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ
ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.
കേരളത്തിലെ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ കിടക്കുമ്പോൾ നാടു ഭരിക്കുന്ന മുഖ്യമന്ത്രി ഇവിടെ നിന്നുകൊണ്ട് കാര്യങ്ങൾക്ക് നേതൃത്വം നൽകേണ്ടതായിരുന്നു. ഇത് കേരളത്തിലെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം കാര്യം വരുമ്പോൾ ആദർശം മറന്ന് തെമ്മാടി രാജ്യത്തേക്ക് പോകുന്നത് അധപതനമാണ്. ദുബായിയെ എന്തിനാണ് ഹാൾട്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കരിക്കുലത്തെ ഉപയോഗിക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ പൂർണമായും ചുവപ്പ് വൽക്കരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. സൂംബ വിഷയത്തിൽ സർക്കാർ മുട്ടുമടക്കുമെന്ന് ഉറപ്പാണ്. ദേശീയ വിദ്യാഭ്യാസ നയം പഠിപ്പിക്കാൻ സർക്കാർ തയ്യാറാവണം. യുജിസിയുടെ അധികാരവും കുട്ടികളെ പഠിപ്പിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
















