മുംബൈ : ജൂൺ 12 ന് അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവർക്ക് എയർ ഇന്ത്യ നഷ്ടപരിഹാരം നൽകാൻ തുടങ്ങി. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഇതുവരെ ഭൂരിഭാഗം പേർക്കും എയർ ഇന്ത്യ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.
ഓരോ ദുരന്ത ബാധിത കുടുംബത്തിനും എയർ ഇന്ത്യ പ്രതിനിധി നേരിട്ട് എത്തി സഹായം നൽകുന്നുണ്ട്. അതിൽ മൂന്നിൽ രണ്ട് കുടുംബങ്ങൾക്കും ഇതിനകം പണം ലഭിച്ചു അല്ലെങ്കിൽ അവരുടെ പണം നൽകുന്ന കാര്യം അവസാന ഘട്ടത്തിലാണെന്ന് എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ അറിയിച്ചു.
കൂടാതെ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കും അതിജീവിച്ചവർക്കും ദീർഘകാല പിന്തുണ നൽകുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുകയാണെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ അറിയിച്ചു. ജൂൺ 12 ന് അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണു. 260 പേരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെയും അതിജീവിച്ചവരുടെയും കുടുംബങ്ങൾക്ക് അവരുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകുമെന്നും ജൂൺ 14 ന് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
















