കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കിനോട് ചേര്‍ന്നുള്ള ടോയ്ലറ്റ് ബ്ലോക്ക് തകര്‍ന്ന് ഹതഭാഗ്യയായ ബിന്ദു എന്ന സ്ത്രീ മരിച്ചത് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. തിരക്കേറിയ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് പകല്‍ വെളിച്ചത്തിലുണ്ടായ അപകടത്തില്‍പ്പെട്ടാണ് ദാരുണമായ മരണം ഉണ്ടായത്. പാഞ്ഞെത്തിയ മന്ത്രിമാര്‍ പ്രതികരിച്ചത് ഉപയോഗമില്ലാത്ത കെട്ടിടമാണെന്നും ദുരന്തമല്ലെന്നുമായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഗുരുതരാവസ്ഥയില്‍ ബിന്ദുവിനെ കണ്ടെത്തുന്നത്. ഇത് മരണമല്ല കൊലപാതകമാണെന്ന് പറയേണ്ടി വരുന്നത് ഉദ്യോഗസ്ഥരുടെയും ഉത്തരവാദപ്പെട്ടവരുടെയും തികഞ്ഞ അനാസ്ഥയാണ് ആ സാധുസ്ത്രീയുടെ മരണത്തിന് കാരണമെന്ന് തിരിച്ചറിയുമ്പോഴാണ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു കൊടുക്കുന്നത് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്ന മെഗാ ഫോണായി മന്ത്രി അധ:പതിച്ചിരിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ വിവേകത്തോടെ തീരുമാനമെടുത്ത് നടപ്പാക്കുന്നതിലാണ് മിടുക്ക് കാണിക്കേണ്ടിയിരുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും പെട്ടിരിക്കാമെന്ന് കരുതണമെങ്കില്‍ മെഡിക്കല്‍ കോളജ് പരിസരങ്ങളിലെ തിരക്ക് എപ്പോഴെങ്കിലും നേരിട്ട് അനുഭവിച്ചിട്ടുണ്ടാകണം. അതില്ലാത്തതിന്റെ കുറവാണ് ഇന്നലെ മന്ത്രി പ്രകടിപ്പിച്ചത്.
2012 – 13 കാലഘട്ടത്തില്‍ കാലാവധി കഴിഞ്ഞ് അപകടാവസ്ഥയിലായ കെട്ടിടമാണെന്ന റിപ്പോര്‍ട്ട് ഉണ്ടായിട്ടും 2025 ലും അത് പൊളിച്ചു മാറ്റാന്‍ കഴിഞ്ഞില്ല. നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തിന്റെ ദു:സ്ഥിതിയാണിത്. കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റ് നടത്തി അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ട ആരോഗ്യ മന്ത്രിയുടെ കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. 2022 ലെ ഉത്തരവിന് ഇപ്പോഴും പുല്ല് വിലയാണെന്നുള്ളതാണ് 2025 ലെ ദുരന്തം ഓര്‍മ്മിപ്പിക്കുന്നത്. 68 വര്‍ഷം മുമ്പ് പണിത, അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റിയില്ലെന്ന് മാത്രമല്ല രോഗികളുടെ കൂട്ടിരുപ്പുകാരും മറ്റുള്ളവരും അതില്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ പോലുമുണ്ടായില്ല.
പാവപ്പെട്ടവന്റെ അവസാനത്തെ അത്താണിയാണ് മെഡിക്കല്‍ കോളജ് ആശുപത്രികള്‍. രോഗം ബാധിച്ച് ജീവനോടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലെത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും കൊല്ലുന്ന ഇടങ്ങളായി ആശുപത്രികള്‍ മാറിക്കൂടാ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ സ്ഫോടനവും പുകയും ഉയര്‍ന്നത് മെയ് രണ്ടിനാണ്. രോഗികളെ അതിവേഗം മാറ്റിയത് കാരണമാണ് വന്‍ ദുരന്തമൊഴിവായത്. മൂന്ന് ദിവസം കൊണ്ട് ശരിയാക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയ അത്യാഹിത വിഭാഗം രണ്ട് മാസം കഴിഞ്ഞിട്ടും അടഞ്ഞ് കിടക്കുകയാണ്. കേരളത്തിന്റെ ആരോഗ്യ പരിപാലന രംഗം എത്രമാത്രം ശോചനീയമാണെന്നതിന്റെ തെളിവാണ് ഇതൊക്കെ. ദേശീയ ഹെല്‍ത്ത് അക്കൗണ്ട് പ്രകാരം ആരോഗ്യരംഗത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണ്. എന്നാല്‍ അതില്‍ 32.5 ശതമാനം തുകമാത്രമാണ് സര്‍ക്കാരിന്റേതായുള്ളൂ. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട് 52 ഉം കര്‍ണാടക 43 ശതമാനവും ചെലവഴിക്കുമ്പോഴാണ് ആരോഗ്യ രംഗത്ത് ലോകമാതൃകയെന്ന് വാഴ്‌ത്തപ്പെട്ട കേരളത്തിന്റെ ദു:സ്ഥിതി എന്തെന്ന് തിരിച്ചറിയാന്‍ കഴിയുക. സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികളുടെ വാണിജ്യ താല്‍പ്പര്യങ്ങളുടെ ഇരകളായി കേരളത്തിലെ രോഗികള്‍ മാറുന്നുവെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ആരോഗ്യ രംഗത്ത് തകര്‍ച്ചയുടെ നേര്‍ക്കാഴ്ചകളാണ് ഇതൊക്കെ. കേരളമാതൃകയുടെ പുകഴ്‌ത്തു പാട്ടുകളില്‍ അഭിരമിക്കുന്ന അധികാരിവര്‍ഗ്ഗത്തിന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്നിരിക്കുന്നു കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെല്ലുവിളിക്കാനും കുറ്റപ്പെടുത്താനും കാണിക്കുന്ന വീറും വാശിയും ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വകുപ്പ് മന്ത്രി കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസ് കാണിച്ച സത്യസന്ധതയുടെ ഒരംശമെങ്കിലും മന്ത്രിമാര്‍ക്കും മന്ത്രിസഭയ്‌ക്കും ഉണ്ടായിരുന്നെങ്കില്‍ ബിന്ദു കൊല്ലപ്പെടുമായിരുന്നില്ല.
















