പൂനെ: സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസിന്റേതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വൈവിധ്യം നിറഞ്ഞ ഈ ലോകത്തിന്റെ കാതലില്‍ സമാനതയുടെ തത്വം അന്തര്‍ലീനമാണ്. അത് തിരിച്ചറിഞ്ഞ് ഒരേ രീതിയില്‍ പെരുമാറുക എന്നതാണ് വേണ്ടത്. എല്ലാവരിലും അവനവനെ കാണാന്‍ കഴിയുന്ന വ്യക്തി ഈശ്വരീയഗുണമുള്ളവനാകും. അത്തരം ആദര്‍ശങ്ങള്‍ സമൂഹത്തിലുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.
പൂനെ ബാലഗംഗാധര രംഗമന്ദിറില്‍ ‘ദര്‍ശന്‍ യോഗേശ്വരാചേ – ആയുര്‍വേദ ഭാസ്‌കര്‍ ദാദ വൈദ്യ ഖാദിവാലെ’ എന്ന ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹത്തുക്കളുടെ ആദര്‍ശത്തെക്കുറിച്ച് പറയുമെങ്കിലും സാധാരണക്കാര്‍ ആ പാത പിന്തുടരാന്‍ മടിക്കാറുണ്ട്. എന്നാല്‍ അതേ മഹത്തുക്കളോട് സ്വന്തമെന്ന ഭാവം ഉണ്ടാകുന്നതോടെ ആ പാതയും സ്വന്തമാകും. എല്ലാവരുടെയും ജീവിതത്തെ പ്രകാശമാനമാക്കുന്നതിന് സ്വന്തം നേട്ടങ്ങള്‍ ചെലവഴിക്കാന്‍ അത് പ്രേരണയാകും. ഈ മനോഭാവമാണ് സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു.
ആയുര്‍വേദാചാര്യന്‍ ദാദാ ഖാദിവാലെയുടെ എല്ലാജീവിതത്തിലുടനീളം സ്വാധീനം ചെലുത്തിയത് ആര്‍എസ്എസ് ആണെന്ന് പരിപാടിയില്‍ സംസാരിച്ച സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പദ്മഭൂഷണ്‍ ഡോ. എസ്. ബി. മജുംദാര്‍ ചൂണ്ടിക്കാട്ടി. സംഘ ശതാബ്ദിയില്‍ ദാദയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കാനായത് സൗഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുസ്തക രചനയും സമാഹരണവും നടത്തിയ തനുജ രഹാനെയെയും ഗിരീഷ് ദാത്യയെയും ചടങ്ങില്‍ ആദരിച്ചു.
വൈദ്യ ശുഭങ്കര്‍ കുല്‍ക്കര്‍ണി, വൈദ്യ അശുതോഷ് ജാതേഗാവ്കര്‍ എന്നിവര്‍ ധന്വന്തരി സ്മരണകള്‍ അവതരിപ്പിച്ചു. സ്‌നേഹല്‍ ദാംലെ. ഡോ.രാജീവ് ധാരെ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: