Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിഭാഗങ്ങളിലും പ്രതിസന്ധിയുണ്ടെന്നും ഡോ. ഹാരിസ് ചിറക്കല്‍

Published by

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളുടെ ലഭ്യത കുറവ് മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയെന്നും രോഗികളുടെ ബന്ധുക്കളെ കൊണ്ട് ഉപകരണങ്ങള്‍ വാങ്ങേണ്ടി വരുന്നെന്നുമുളള ഡോ ഹാരിസിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്. നാല് പേരാണ് സമിതിയിലുള്ളത്.

വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ആലപ്പുഴ മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി എന്നിവരാണ് സമിതിയിലുളളത്. ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

ഇടനിലയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നതെന്ന് ഡോ ഹാരിസ് പറഞ്ഞിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിഭാഗങ്ങളിലും പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.പലപ്പോഴും ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസിലും ഈ വിവരം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു പരിഹാരവും ഉണ്ടാവുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നത് രോഗികള്‍ അവസാന ആശ്രയമായി കാണുന്ന സ്ഥലമാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള എല്ലാവിധ പിന്തുണയും നമുക്ക് കിട്ടേണ്ടതാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു.

ഡോ ഹാരിസിന്റെ വെളിപ്പെടുത്തലിന് വ്യാപക പിന്തുണ പൊതുസമൂഹത്തില്‍ നിന്നും കിട്ടിയതോടെ ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഡോ ഹാരിസ് സത്യസന്ധനാണെന്ന് മന്ത്രി വീണ ജോര്‍ജിന് പറയേണ്ടി വന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക