ന്യൂദല്‍ഹി: ജമ്മുവില്‍ മോദി സര്‍ക്കാര്‍ പണിത സോജില ടണല്‍ ഇന്ത്യയുടെ അഭിമാനപദ്ധതിയായിരുന്നു. കശ്മീര്‍ ജനതയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന പദ്ധതി. ജമ്മു കശ്മീരിലെ ലഡാക്കിനെയും കാര്‍ഗിലിനെയും ബന്ധിപ്പിക്കുന്ന സോജില ടണല്‍ ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ടണലാണ്. ഹിമാലയത്തെ തുരന്ന് രണ്ട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ബൃഹദ് പദ്ധതിയ്‌ക്ക് പണം എവിടെ നിന്നായിരുന്നു എന്നറിയാമോ? അതില്‍ നല്ലൊരു പങ്ക് നമ്മള്‍ ഓരോരുത്തരും നല്‍കിയിട്ടുണ്ട്. ജിഎസ് ടിയായി. ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ ജിഎസ് ടി പണം കൊണ്ട് കൂടി പണിതതത്രേ സോജിലാ ടണല്‍.
2017 ജൂലായ് ഒന്നിനാണ് ജിഎസ് ടിയുടെ തുടക്കം. തുടക്കത്തിലെകല്ലുകടികള്‍ നീങ്ങി ഇന്ന് ജിഎസ് ടിയെ സാധാരണ ജനങ്ങള്‍ വരെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. 2025 ജൂലായ് എട്ടിന് ഇന്ത്യ ജിഎസ് ടിയിലേക്ക് മാറിയിട്ട് എട്ട് വര്‍ഷം തികയുന്നു. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായിരുന്നു ജിഎസ് ടി. മൂന്നാം ലോകരാജ്യമായി മുദ്രകുത്തപ്പെട്ട ഇന്ത്യയുടെ വിധി മാറ്റിയെഴുതിയ നികുതി പരിഷ്കാരമാണ് ജിഎസ് ടി. എട്ട് വര്‍ഷം കൊണ്ട് ഒരു രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് പകരാന്‍ ജിഎസ് ടിക്ക് സാധിച്ചു.
ജിഎസ് ടിയ്‌ക്കായി സര്‍വ്വം സമര്‍പ്പിച്ച അരുണ്‍ ജെയ്റ്റ്ലി
പണ്ട് പല തട്ടുകളിലായി സംസ്ഥാനനികുതിയും കേന്ദ്രനികുതിയുമെല്ലാമായി ചിതറിക്കിടന്നിരുന്ന നികുതിഘടന ജിഎസ് ടിയിലൂടെ സൂതാര്യമായ ഒരൊറ്റ നികുതിഘടനയായി മാറി. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരിഷ്കാരങ്ങളില്‍ ഒന്നായിരുന്നു ജിഎസ് ടി. അന്ന് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിക്കായിരുന്നു ഈ ബ്രഹ്മാണ്ഠ കടമ മോദി ഏല്‍പിച്ചത്. രാപ്പകലില്ലാതെ ഉറക്കമിളച്ച് അരുണ്‍ ജെയ്റ്റ്ലി പല രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ജിഎസ് ടിയുടെ മെച്ചം ബോധ്യപ്പെടുത്തി ജിഎസ് ടിയുടെ പാതയിലേക്ക് കൊണ്ടുവന്നു. സാമ്പത്തിക പരിവര്‍ത്തനത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന കഠിനമായ അദ്ധ്വാനം അരുണ്‍ ജെയ്റ്റ്ലിയെ അല്‍പായുസ്സാക്കി എന്നത് മറ്റൊരു സത്യം. തുടക്കത്തിലെകല്ലുകടികള്‍ നീങ്ങി ഇന്ന് ജിഎസ് ടിയെ സാധാരണ ജനങ്ങള്‍ വരെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. ജിഎസ് ടി പരിചയപ്പെടുത്തി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി ജീവിതത്തില്‍ നിന്നും വിടവാങ്ങി. 2019 ആഗസ്തിലായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ മരണം.
എങ്കിലും നികുതിയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് സുതാര്യത കൈവന്നു. ഗ്രാമങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും റോഡുകളും റെയില്‍വേ ലൈനുകളും പണിയുന്നതിനും എന്തിന് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ അതിര്‍ത്തി കാക്കാനായി മൂളിപ്പറക്കുന്ന മിസൈലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും വരെ ഈ ജിഎസ് ടി തുക ചെലവഴിക്കപ്പെടുന്നു. അതായത് ജിഎസ് ടിയായി നിങ്ങളില്‍ നിന്നും പിടിക്കുന്ന തുക എങ്ങിനെയൊക്കെ ചെലവഴിക്കുന്നു എന്നതിന് കൃത്യമായ ഡിജിറ്റല്‍ രേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലുണ്ട് എന്നര്‍ത്ഥം. ആര്‍ക്കും ഏത് നിമിഷവും ഇത് പരിശോധിക്കാനാകും. അത്രയ്‌ക്ക് സുതാര്യമാണ് ഈ ജിഎസ് ടി നികുതി ഘടന.
അതുകൊണ്ട് ഇനി നിങ്ങള്‍ ചായ കുടിക്കുമ്പോഴും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴും നല്‍കുന്ന ജിഎസ് ടി തുക പാഴാകുന്നില്ലെന്ന് ഓരോ ഇന്ത്യക്കാരനും അറിയേണ്ടതുണ്ട്. അത് അഭിമാനത്തോടെ നല്‍കാന്‍ നിങ്ങള്‍ തയ്യാറാവുകയും വേണം. ഇന്ത്യയുടെ വികസനത്തിനാണ് ഈ തുക ഉപയോഗിക്കപ്പെടുന്നത്. ആയുധങ്ങള്‍ വാങ്ങാന്‍, റോഡുകള്‍ പണിയാന്‍, പ്രകാശമെത്താത്ത കുഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍…അങ്ങിനെ ഇന്ത്യയുടെ കുതിപ്പിന് ശക്തിപകാരനുള്ള ഇന്ത്യയുടെ ദൗത്യത്തിന് ഓരോ ഇന്ത്യക്കാരനും ജിഎസ് ടിയിലൂടെ ഒരു ചെറിയ കൈ സഹായം നല്‍കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ ഗബ്ബര്‍ സിംഗ് ടാക്സ്
ഗബ്ബര്‍ സിംഗ് ടാക്സ് എന്ന ജിഎസ് ടിയെ വിളിക്കുകയും സാധാരണക്കാരന്റെ ഉള്ളില്‍ സംശയങ്ങള്‍ വിതയ്‌ക്കുകയും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കിണഞ്ഞു ശ്രമിച്ചിരുന്നു. 18 ശതമാനം നികുതി എന്നത് വളരെ വലിയ നികുതിയാണ് എന്ന മണ്ടന്‍ ചിന്താഗതിയായിരുന്ന രാഹുല്‍ ഗാന്ധി ഉയര്‍ത്താന്‍ ശ്രമിച്ചത്. പക്ഷെ പണ്ട് ചെറിയ ചെറിയെ അനേകം നികുതികള്‍ കൂട്ടിയോജിപ്പിച്ച് ഒന്നാക്കുക മാത്രമാണ് ജിഎസ് ടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തത് എന്ന കാര്യം രാഹുല്‍ ഗാന്ധി അറിഞ്ഞിട്ടും അറിവില്ലായ്മ നടിക്കുകയായിരുന്നോ? എന്തായാലും ജനങ്ങള്‍ക്കിടയില്‍ ഈ നുണപ്രചാരണം ക്ലച്ച് പിടിക്കുന്നില്ലെന്ന് കണ്ട രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അതിവേഗം ഈ ദുഷ്പ്രചാരണത്തില്‍ നിന്നും പിന്‍മാറിയിരുന്നു.
ജിഎസ്ടിയായി ലഭിക്കുന്ന ഓരോ രൂപയും സര്‍ക്കാര്‍ എങ്ങിനെ ചെലവഴിക്കുന്നു?
ജിഎസ് ടിയായി ലഭിക്കുന്ന ഓരോ രൂപയും എങ്ങിനെയാണ് ചെലവഴിക്കുന്നത് എന്നതിന് വ്യക്തമായ കണക്ക് നമുക്കുണ്ട്. ഒരു രൂപയിലെ 38 പൈസ പലിശ, പെന്‍ഷന്‍, വായ്പാ തിരിച്ചടവ്, ഇന്‍ഷുറന്‍സ് അടവുകള്‍ എന്നിവയ്‌ക്കാണ് ഇന്ത്യ ഉപയോഗിക്കുന്നത്. 13 പൈസ ആയുധങ്ങള്‍ വാങ്ങാനും നിര്‍മ്മിക്കാനും സൈനികച്ചെലവിനും ഉപയോഗിക്കുന്നു. ഏകദേശം ആറ് പൈസയോളം റോഡുകളും പാലങ്ങളും നിര്‍മ്മിക്കാനാണ് ചെലവഴിക്കുക. ഏകദേശം നാല് പൈസയോളം ഗ്രാമങ്ങളിലെ ജലസേചനത്തിനും വൈദ്യുതി തുടങ്ങിയ ഭൗതികസാഹചര്യങ്ങള്‍ നല്‍കാനും ഉപയോഗിക്കും. ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകള്‍ക്കാണ് ബാക്കി ഉപയോഗിക്കും.
ജിഎസ് ടി എന്ന പരോക്ഷ നികുതി രാജ്യത്തിന്റെ നട്ടെല്ല്
ഒരു രാജ്യത്തിന് ഒരു വിപണിയും ഒരൊറ്റ നികുതിയും എന്നതായിരുന്നു ജിഎസ് ടിയുടെ പിന്നിലെ സങ്കല്‍പം. അപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സുതാര്യത കൈവരുന്നു. തുടക്കത്തില്‍ മാസത്തില്‍ ഒന്നര ലക്ഷം കോടിയായിരുന്ന ജിഎസ് ടി വരുമാനം ഇപ്പോള്‍ രണ്ട് ലക്ഷം കോടിയും കടന്ന് മുകളിലേക്ക് കുതിക്കുകയാണ്. ഇന്ന് ജിഎസ് ടി ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലായി തന്നെ മാറിയിരിക്കുന്നു. പ്രതിവര്‍ഷം 10 മുതല്‍ 12 ശതമാനം വരെ ജിഎസ് ടി പിരിവില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്.
ഇന്‍കം ടാക്സും കോര്‍പറേറ്റ് ടാക്സും പ്രത്യക്ഷ നികുതിയാണെങ്കില്‍ ജിഎസ് ടി എന്നത് പരോക്ഷ നികുതിയാണ്. ഇന്ന് ഈ നികുതി നല്‍കുന്നതില്‍ വ്യക്തികള്‍ക്കോ ബിസിനസുകാരനോ പരാതികള്‍ ഇല്ല. കാരണം എല്ലാം സുതാര്യമാണ്. ഇനി ജിഎസ് ടി നല്‍കാതെ നികുതി വെട്ടിക്കുന്നവരെ കണ്ടെത്താനും എളുപ്പമാണ്. അതിനാല്‍ ഇന്ന് ജിഎസ് ടി എന്ന ഈ പരോക്ഷനികുതി സമ്പ്രദായം രാജ്യനിര്‍മ്മാണത്തിന്റെ കാതലായ ഇന്ധനമായി മാറിയിരിക്കുന്നു. ഇക്കാര്യത്തില്‍ രാജ്യം അത് നടപ്പാക്കാന്‍ നട്ടെല്ല് കാട്ടിയ മോദി സര്‍ക്കാരിനോട് നമ്മള്‍ നന്ദി പറയണം.
ഇന്ത്യയിലെ ജിഎസ് ടിയുടെ വിജയം കണ്ട് മറ്റു രാജ്യങ്ങളും ജിഎസ് ടിയെ അനുകരിച്ച് രംഗത്ത് വരാന്‍ ശ്രമിക്കുകയാണ്. അതില്‍ മുന്‍നിരയിലാണ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: