India

കാറ്റിന് എതിർദിശയിൽ പറക്കുന്ന കൊടി ; നഗരത്തിൽ എവിടെ നിന്ന് നോക്കിയാലും ഒരേ രീതിയിൽ കാണാൻ സാധിക്കുന്ന സുദർശന ചക്രം : പുരി ജഗന്നാഥന്റെ അത്ഭുതങ്ങൾ

Published by

ഭാരതത്തിലെ പ്രധാനമായ വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുരി ജഗന്നാഥക്ഷേത്രം. ഭഗവാൻ കൃഷ്ണന്റെ ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയെ ഓർമ്മിപ്പിക്കുന്ന ചടങ്ങായ ഈ ക്ഷേത്രത്തിലെ രഥോത്സവം പ്രസിദ്ധമാണ്.

ഒഡീഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ക്ഷേത്രം ഒഡീഷയിൽ നിന്നു മാത്രമല്ല, ഇന്ത്യയിലും ലോകത്തുനിന്നുമുള്ള വിശ്വാസികളെ കാലങ്ങളായി ആകർഷിച്ചുകൊണ്ടിരിക്കുന്നു. വളരെ വ്യത്യസ്തമായ പ്രതിഷ്ഠാ രീതിയാണ് ജഗന്നാഥ ക്ഷേത്രത്തിലേത്. 12–ാം നൂറ്റാണ്ടിൽ നിർമിച്ചതാണു ജഗന്നാഥക്ഷേത്രം. ജഗന്നാഥൻ അഥവാ കൃഷ്ണനാണു ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ

ബലരാമൻ, സുഭദ്ര എന്നിവരാണ് മറ്റ് പ്രതിഷ്ഠകൾ. വളരെ പ്രത്യേകതയുള്ള രീതിയിൽ, മറ്റെങ്ങും അധികം കാണാത്ത ആകൃതിയുള്ള പ്രതിഷ്ഠകളാണ് ഇവിടുത്തേത്. തടിയിലാണ് പ്രതിഷ്ഠകൾ എന്ന സവിശേഷതയുമുണ്ട്. ഇവ ഇടയ്‌ക്കിടെ ഇതേ രൂപത്തിൽ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കും.

ഈ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വൈവിധ്യം നിറഞ്ഞതാണ്. നിഗൂഢതകൾ നിറഞ്ഞ ക്ഷേത്രമെന്ന് വിശേഷിപ്പിക്കുന്നതിൽ ഒരു പാട് കാരണങ്ങൾ ഉണ്ട് .കടൽ തീരത്തോട് ചേർന്നാണ് ക്ഷേത്രം എങ്കിലും തിര ഇരമ്പൽ ക്ഷേത്രത്തിനുള്ളിൽ നിന്നാൽ കേൾക്കില്ല. ക്ഷേത്ര കവാടത്തിൽ നിന്നും ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കടലിരമ്പം ഇല്ലാതാകുന്നതായി അനുഭവപ്പെടും.

ക്ഷേത്രഗോപുരത്തിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കൊടി കാറ്റിന് എതിർദിശയിലാണ് പറക്കുന്നത്. ഇതിന് ശാസ്ത്രീയ വിശദീകരണം നൽകാൻ ഇതുവരെയും സാധിച്ചിട്ടില്ല. കൂടാതെ ഈ കൊടിക്കൂറ എന്നും മാറ്റി സ്ഥാപിക്കമെന്നും ക്ഷേത്രനിയമത്തിൽ ഉണ്ട്. നിത്യേന വൈകുന്നേരം 4 മണിയോടുകൂടി പ്രത്യേക പരിശീലനം ലഭിച്ച 2 ഭക്തർ കൊടിക്കൂറയുമായി ക്ഷേത്രഗോപുരത്തിനു മുകളിൽ കയറിയാണ് കൊടി മാറ്റുന്നത്.

നഗരത്തിന്റെ ഏതു ദിശയിൽ‍ നിന്നു നോക്കിയാലും ഒരേ രീതിയിൽ കാണുവാ‍ൻ സാധിക്കുന്ന സുദർശന ചക്രത്തിന്റെ മുകളിലായാണ് ഈ കൊടിക്കൂറ വരുന്നത്.കടുത്ത വെയിലും ക്ഷേത്രഗോപുരത്തിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല. കൂടാതെ ക്ഷേത്രഗോപുരത്തിനു മുകളിലൂടെ ഒരു പക്ഷി പോലും പറക്കാറില്ല എന്ന പ്രത്യേകതയും ഉണ്ട് .

ഈ ക്ഷേത്രത്തിൽ പ്രസാദം തയാറാക്കുന്നത്തിനു ഒരുപാട് പ്രത്യേകതകൾ ഉണ്ട്. എന്നും ഒരേ അളവിൽ ആണ് ഭക്ഷണം തയ്യാറാക്കുക. അത് തികയാതെ വരുകയോ മിച്ചം വരുകയോ ഇല്ല എന്ന പ്രത്യേകതയും ഉണ്ട്. ഏഴു കലങ്ങൾ ഒന്നിനു മീതേ ഒന്നായി വെച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏറ്റവും മുകളിലുള്ള കലത്തിലെ ഭക്ഷണമാണത്രേ ആദ്യം വേവുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by