മട്ടാഞ്ചേരി: ഒരുമാസത്തിനുള്ളില്‍ കേരള തീരത്തുണ്ടായ രണ്ട് കപ്പലപകടങ്ങള്‍ കപ്പല്‍ ചരക്ക് ഗതാഗത മേഖലയ്‌ക്കും തീരദേശത്തിനും ആഘാതമായി മാറുമെന്ന് വിലയിരുത്തല്‍. ഇതിനിടെ കപ്പല്‍ കമ്പനികള്‍ക്കെതിരെ കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇന്ധന, എണ്ണ നീക്കത്തിന് അടിയന്തര നടപടികളെടുക്കണമെന്ന് കപ്പല്‍ കമ്പനികളെ അറിയിച്ചു.
കപ്പലപകടങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തലത്തിലെ കേസ് നടപടികള്‍ വഴിമുട്ടിയിരിക്കുകയാണ്. മെയ് 25ന് കൊച്ചിക്ക് പടിഞ്ഞാറ് മുങ്ങിത്താഴ്ന്ന എംഎസ്‌സി എല്‍സ-3, ജൂണ്‍ 9ന് ബേപ്പൂരിന് പടിഞ്ഞാറ് അഗ്‌നിബാധയുണ്ടായ വാന്‍ ഹായ്- 503 കപ്പലുകള്‍ അതിതീവ്ര കടല്‍ മലിനീകരണ, പരിസ്ഥിതി ദുരിതത്തിനിടയാക്കുമെന്ന ആശങ്ക ആദ്യം മുതല്‍ ശക്തമാണ്. മത്സ്യപ്രജനനത്തെയും കടല്‍ജീവി സമ്പത്തുകളെയും കപ്പലുകളിലെ രാസപദാര്‍ത്ഥങ്ങള്‍ പ്രതികൂലമായി ബാധിക്കുകയും ദൂരവ്യാപക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതുമാണെന്ന് മത്സ്യ ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാല പഠനസംഘങ്ങളും ചൂണ്ടിക്കാട്ടുന്നു. കപ്പല്‍ ടാങ്കുകളിലെ ഇന്ധനനീക്കവും നിലവില്‍ പ്രതിസന്ധിയിലാണ്. ജൂലൈ 3ന് ഇന്ധനവും കണ്ടെയ്‌നറുകളും കപ്പലും നീക്കാമെന്ന എംഎസ്‌സി കമ്പനിയുടെ ഉറപ്പും ഇതിനുള്ള ചുമതല ഏറ്റെടുത്ത കമ്പനി പിന്‍വാങ്ങുകയും ചെയ്തതോടെ നടപ്പിലാകാത്ത അവസ്ഥയിലാണ്. അന്താരാഷ്‌ട്ര കമ്പനികള്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. കപ്പലിലെ 13 കാത്സ്യം കാര്‍ബൈഡ് കണ്ടെയ്‌നറുകളും എണ്ണ ചോര്‍ച്ചയുമാണ് ഏറെ അപകടകരം. ഇതിനിടെ അഗ്‌നിബാധയുണ്ടായ വാന്‍ഹായ് 503 കപ്പലിലെ എന്‍ജിന്‍ മുറിയിലുള്ള വെള്ളം നീക്കുന്നത് കനത്ത മഴയെ തുടര്‍ന്ന് വിഫലമായി.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കപ്പല്‍ നീക്കം അസാധ്യമാകുമെന്ന വിലയിരുത്തലുമുണ്ട്. കപ്പലിലെ സ്‌ഫോടന സ്വഭാവമുള്ള 157 കണ്ടെയ്‌നറുകളുടെ സ്ഥിതി വിവരശേഖരണത്തിലാണ് ഡയറക്ടര്‍ ജനറല്‍. ഇത് തീരദേശത്തും പുറംകടലിലും വന്‍കിട കപ്പലുകള്‍ക്കടക്കം യാത്രാ പ്രതിസന്ധിക്കിടയാക്കും. ഇരുകപ്പലുകളും നീക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. പരിസ്ഥിതി തകര്‍ച്ച മൂലമുള്ള മത്സ്യസമ്പത്തിന്റെ ശോഷണം കേരളത്തിലെ മത്സ്യബന്ധന, വിപണന, കയറ്റുമതി മേഖലയില്‍ വന്‍ തിരിച്ചടിക്ക് കാരണമാകുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്.













