India

ബഹിരാകാശത്ത് ചരിത്ര കുറിച്ച് ശുഭാംശു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍, 60 പരീക്ഷണങ്ങള്‍ നടത്തും

ശുഭാംശു ശുക്ലയുടെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്

Published by

ന്യൂയോര്‍ക്ക് : ബഹിരാകാശത്ത് ചരിത്ര കുറിച്ച് ശുഭാംശു ശുക്ല.ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇനി പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തില്‍ ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങള്‍ നടത്തും.

വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്.നിശ്ചിത സമയത്തിനും മുന്‍പാണ് നിലയവുമായി ബന്ധിച്ചത്. 28 മണിക്കൂര്‍ 50 മിനിട്ട് യാത്ര ചെയ്താണ് ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

ആക്‌സിയം ഫോര്‍ മിഷന്റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങുന്ന ശുഭാംശു ശുക്ലയും സംഘവും ആരോഗ്യം,കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ രംഗങ്ങളില്‍ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളാണ് നടത്തുക.

ബഹിരാകാശ യാത്രയ്‌ക്കിടെ ശുഭാംശു ശുക്ല രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.നമസ്‌കാരം എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്‌ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂര്‍ത്തമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷണങ്ങള്‍,സുരക്ഷിത തിരിച്ചുവരവ് എന്നിവയ്‌ക്ക് മതിയായ സമയം ലഭിക്കുന്നതിനാണ് 14 ദിവസത്തെ ദൈര്‍ഘ്യം തിരഞ്ഞെടുത്തിട്ടുളളത്. 14 ദിവസം ബഹിരാകാശയാത്രികര്‍ക്ക് സൂക്ഷ്മ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ആരോഗ്യപരമായ മാറ്റങ്ങള്‍ പഠിക്കാന്‍ മെഡിക്കല്‍ ടീമുകള്‍ക്ക് സമയം നല്‍കുകയും ചെയ്യും.

ശുഭാംശു ശുക്ലയുടെ യാത്രയ്‌ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്. 39 വയസുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് ഉണ്ട് അദ്ദേഹത്തിന്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക