മുംബൈ: യുദ്ധം മൂലവും വ്യാപാരതര്‍ക്കം മൂലവും അസ്ഥിരതകള്‍ മൂലവും ആഗോളസമ്പദ്ഘടന തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയുടെ സമ്പദ്ഘടന തകരാതെ നിലകൊള്ളുമെന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
ആഗോള സമ്പദ്ഘടന പ്രധാനമായും ഒരു ഇരട്ട ഷോക്കിലാണ്. വ്യാപാരനയത്തിലെ അസ്ഥിരത ഒരു ഭാഗത്ത് പ്രതിസന്ധി ഉണ്ടാക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ഭൗമരാഷ്‌ട്രീയ ആഘാതവും തലവേദനയാവുകയാണ്. ഈ ആഗോള അസ്ഥിരതകള്‍ക്കിടയിലും മെയ് 2025ലെ കണക്കുകള്‍ സുസ്ഥിരമായ ഇന്ത്യന്‍ സമ്പദ്ഘടനയുടെ ചിത്രമാണ് നല്‍കുന്നത്. വ്യാവസായിക, സേവന മേഖലകളിലെല്ലാം സുസ്ഥിരമായ സാമ്പത്തിക ഫലങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിസര്‍വ്വ് ബാങ്കിന്റെ ബുള്ളറ്റിനില്‍ പറയുന്നു.
ആഭ്യന്തര പണപ്പെരുപ്പം നിയന്ത്രണാധീനമാണ്. ഉപഭോക്തൃവിലസൂചികയുടെയും മൊത്തവിലസൂചികയുടെയും അടിസ്ഥാനത്തില്‍ കണക്കാക്കുന്ന പ്രധാന പണപ്പെരുപ്പവും കഴിഞ്ഞ നാല് മാസമായി അനുവദനീയമായ നിലവാരത്തിനുള്ളിലാണ്.
2024-25ലെ കാര്‍ഷിക സീസണില്‍ മികച്ച വിളവെടുപ്പ് ഉണ്ടായതിനാല്‍ ഭക്ഷ്യവിലയിലെ കയറ്റം നിയന്ത്രണാധീനമാണ്. ഇറാന്‍ -ഇസ്രയേല്‍ സംഘട്ടനം ആശങ്ക ഉളവാക്കുന്നുണ്ടെന്നും വീണ്ടും സമ്പദ്ഘടനയില്‍ അനിശ്ചിതാവസ്ഥ ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: