കൊച്ചി: ഭാരതത്തിന്റെ ജനാധിപത്യത്തിന് ചങ്ങലയിട്ട അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ മാതൃശക്തിയുടെ പങ്ക് വളരെ വലുത്. പോലീസിന്റെ ക്രൂരമര്‍ദനം നേരിട്ട് കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെട്ട ധീരവനിതകളുടെ സമരഗാഥകളുറങ്ങുന്നിടമാണ് ആലുവ മേഖല. ക്രൂര മര്‍ദനങ്ങളേറ്റ് ജയില്‍വാസമനുഷ്ഠിച്ച് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖ വനിതകളാണ് ആലുവ വെളിയത്തുനാട് വൈപ്പിന്‍മന വീട്ടില്‍ മായാദേവിയും തോട്ടയ്‌ക്കാട്ടു കുഴിക്കാട്ട് പുത്തന്‍വീട് സീതാലക്ഷ്മിയമ്മയും.
അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ മായാദേവിയുടെ അച്ഛന്‍ ഇരവി രവി നമ്പൂതിരിപ്പാടിനും അമ്മ ക്ഷീരസാഗര കന്യകയ്‌ക്കും സഹോദരന്‍ പ്രഭുദത്തശര്‍മ്മയ്‌ക്കും ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നിരുന്നു. വ്യത്യസ്തങ്ങളായ സമരത്തില്‍ മായാദേവിയും അച്ഛനും ജയിലിലടയ്‌ക്കപ്പെട്ടു. 1975 ഡിസംബര്‍ 11ന് ജനസംഘം വനിതാ നേതാവായിരുന്ന ടി.പി. വിനോദിനിയമ്മയുടെ നേതൃത്വത്തില്‍ 20 വനിതകള്‍ അടിയന്തരാവസ്ഥക്കെതിരെ ആലുവ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം വച്ച് പോലീസ് തടയുകയും 20 പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ വിനോദിനിയമ്മ, സീതാലക്ഷ്മിയമ്മ, ആനന്ദവല്ലി, മായാദേവി, ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ മജിസ്‌ട്രേറ്റിനുമുന്‍പില്‍ ഹാജരാക്കി ആലുവ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെ വിട്ടയ്‌ക്കുകയും ചെയ്തു. നേതാക്കളെന്ന് സംശയം തോന്നിയവരെയാണ് ജയിലിലടച്ചത്.
രണ്ടാഴ്ചയ്‌ക്ക് ശേഷം ജയില്‍ മോചിതരായി. അന്ന് മായാദേവിക്ക് 23 വയസേ ഉണ്ടായിരുന്നുള്ളു. 1976 ജനുവരി ഒന്നിന് ഏലൂര്‍ ഫാക്ട് കവലയില്‍ സീതാലക്ഷ്മിയമ്മയുടെ നേതൃത്വത്തില്‍ 20 വനിതകള്‍ സത്യഗ്രഹം നടത്തി. ഏലൂരിലെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഷിഫ്റ്റ് കഴിഞ്ഞ് ആയിരക്കണക്കിന് തൊഴിലാളികള്‍ എത്തുന്ന വൈകുേന്നരം നാലിന് നടന്ന ഈ സമരത്തെ വളരെ ക്രൂരമായിട്ടാണ് പോലീസ് നേരിട്ടത്. ഈ സമരത്തില്‍ മായാദേവിയുടെ അമ്മ ക്ഷീരസാഗരകന്യകയും അണിചേര്‍ന്നു. പോലീസുകാര്‍ മുഴുവന്‍ സമര വനിതകളെയും തല്ലിച്ചതച്ചു. അമ്മാളു അമ്മ, ലീലാവതി എന്നിവരെ പോലീസ് എടുത്തെറിയുകയായിരുന്നു. ദൂരെ തെറിച്ചുവീണ ലീലാവതിയുടെ തല കല്ലില്‍ ഇടിച്ച് പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു. അമ്മാളുവമ്മ തെറിച്ചുവീണത് പായ വില്ക്കുന്നവര്‍ക്കിടയിലായിരുന്നു. പോലീസ് കാണാതെ അവരെ രക്ഷപ്പെടുത്തി.
അമ്മ ക്ഷീരസാഗര കന്യക വീട്ടിലെത്തിയപ്പോള്‍ മര്‍ദനമേറ്റ കാര്യം പറഞ്ഞില്ലെന്ന് മായാദേവി പറഞ്ഞു. രണ്ടു വസ്ത്രങ്ങള്‍ ധരിച്ചിരുന്നതിനാല്‍ അടിയെല്ലാം വസ്ത്രത്തിലായിരുന്നു കൊണ്ടെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം മുഖവും ദേഹവുമെല്ലാം നീരുവച്ച് പൊങ്ങി. അമ്മയ്‌ത്ത് നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവന്ന് മായാദേവി ഓര്‍ക്കുന്നു. ഏലൂരില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുപ്പിക്കാതെ തന്നെ മറ്റൊരു സ്ഥലത്തേക്ക് സമരത്തിന്റെ ചുമതല ഉണ്ടായിരുന്ന സുന്ദരം പറഞ്ഞുവിടുകയായിരുന്നുവെന്ന് മായാദേവി പറയുന്നത്. വീട്ടിലെ എല്ലാവരും ഒരുമിച്ച് ജയിലില്‍ പോകേണ്ടായെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തോട്ടയ്‌ക്കാട്ടുകരയില്‍ നാരായണനിലയം വീട്ടില്‍ തങ്കമ്മ, താണ്ടിക്കല്‍ വീട്ടില്‍ തങ്കമ്മ, തണ്ടിയൂര്‍ വീട്ടില്‍ പാറുക്കുട്ടി, വെളിയത്തുനാട് ജ്യോതിസ്സ് വീട്ടില്‍ രതിദേവി, വെന്നിക്കോളില്‍ വീട്ടില്‍ അംബിക, എട്ടുപാറ വീട്ടില്‍ അഴകി, കുമ്മനോട് സി.ആര്‍. സുലോചന, കെ.സി. കാര്‍ത്യായനി, കന്നത്തേരി ചേലയ്‌ക്കല്‍ വീട്ടില്‍ കുഞ്ഞിപ്പിള്ള തുടങ്ങി സമരത്തില്‍ പങ്കെടുത്ത ധീരവനിതകള്‍ നിരവധിയാണ്. സമരപോരാട്ടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സംഘകാര്യകര്‍ത്താക്കള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കിയ അമ്മമാരുടെ നിര വളരെ നീണ്ടതാണ്. അടിയന്തരാവസ്ഥക്കെതിരെയുള്ള വനിതകളുടെ പോരാട്ടം ഭാരത ചരിത്രത്തിലെ ധീരമായ ഏടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: