ടെഹ്‌റാന്‍: ഇറാനിലെ യുഎസിന്റെ അതിശക്തമായ ആക്രമണത്തില്‍ ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഫൊര്‍ദോയില്‍ യുഎസ് ആറ് എംഒപി ബോംബുകള്‍ വര്‍ഷിച്ചതിലൂടെ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായി അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) വെളിപ്പെടുത്തി.
യുഎസ് ആക്രമണത്തിന് പിന്നാലെ ഫൊര്‍ദോ ആണവ കേന്ദ്രത്തിനു നേര്‍ക്ക് വീണ്ടും ആക്രമണമുണ്ടായെന്ന് ഇറാന്റെ മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നില്‍ ഇസ്രയേല്‍ ആണെന്ന് പറയുന്നു. ഇറാനിലെ ശക്തമായ ആക്രമണത്തില്‍ ആറ് വിമാനത്താവളങ്ങള്‍ ആക്രമിച്ചതായും പതിനഞ്ചിലധികം ഇറാനിയന്‍ വ്യോമ സേനാ വിമാനങ്ങള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ആസ്ഥാനം തകര്‍ത്തതായി ഐഡിഎഫ് വക്താവ് ജനറല്‍ എഫി ഡെഫ്‌റിന്‍ വ്യക്തമാക്കി. ഇസ്രയേലിന്റെ ഇന്നലത്തെ ആക്രമണത്തില്‍ ടെഹ്‌റാനിലെ എവിന്‍ ജയിലിന്റെ കവാടം തകര്‍ന്നു.
ഐഎഇഎയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ അടിയന്തര യോഗത്തിലാണ് ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായതായി അറിയിച്ചത്.
ഫൊര്‍ദോ സൈറ്റിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍നിന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിക്കുള്ളിലേക്ക് തുളച്ചുകയറുന്ന യുദ്ധോപകരണങ്ങളുടെ പ്രയോഗത്തില്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ള ഗര്‍ത്തങ്ങളാണിത്. വ്യോമാക്രമണത്തില്‍ അമേരിക്ക ഉപയോഗിച്ചിരിക്കുന്ന സ്‌ഫോടനാത്മക പേലോഡും സെന്‍ട്രിഫ്യൂജുകളുടെ കനത്ത വൈബ്രേഷന്‍ സെന്‍സിറ്റീവ് സ്വഭാവവും കണക്കിലെടുക്കുമ്പോള്‍ വിവരിക്കാന്‍ കഴിയാത്ത വലിയ നാശനഷ്ടമുണ്ടായിരിക്കാന്‍ സാധ്യതയുള്ളതായി റാഫേല്‍ ഗ്രോസി അഭിപ്രായപ്പെട്ടു.
അതേസമയം, മാസീവ് ഓര്‍ഡനന്‍സ് പെനിട്രേറ്റര്‍ (എംഒപി) ബോംബുകള്‍ ഭൂമിക്കടിയില്‍ ആഴത്തിലുള്ള കേന്ദ്രത്തിന് കനത്ത ആഘാതമേല്‍പ്പിച്ചെന്നാണ് വിലയിരുത്തല്‍. ബങ്കര്‍ തകര്‍ക്കുന്ന ബോംബുകള്‍ മല തുളച്ചുകയറിയതായി തോന്നുന്ന ആറ് ഗര്‍ത്തങ്ങളും മണ്ണിളകുകയും പൊടിയില്‍ മൂടപ്പെടുകയും ചെയ്ത പ്രതലവും ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്നുണ്ട്.
ഇറാനിലെ ഫൊര്‍ദോ ആണവ നിലയത്തിന് നേരേയുണ്ടായ യുഎസ് ആക്രമണം അവിടെ സ്ഥാപിച്ചിരുന്ന യുറേനിയം സമ്പുഷ്ടീകരണ സെന്‍ട്രിഫ്യൂജുകള്‍ക്കു കനത്ത നാശനഷ്ടമുണ്ടാക്കിയെന്നും ഒരുപക്ഷേ, പൂര്‍ണമായി നശിപ്പിച്ചെന്നും ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍, ഇതിന് സ്ഥിരീകരണമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭൂമിക്കടിയിലുണ്ടായ നാശനഷ്ടം ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി നിര്‍ണയിക്കാനാകില്ലെന്ന് ഉപഗ്രഹ ചിത്രീകരണത്തില്‍ വൈദഗ്ധ്യം നേടിയ സിഎന്‍എ കോര്‍പറേഷന്‍ അസോസിയേറ്റ് ഗവേഷകന്‍ ഡെക്കര്‍ ഈവ്ലെത്ത് അഭിപ്രായപ്പെട്ടു. നൂറുകണക്കിന് സെന്‍ട്രിഫ്യൂജുകള്‍ സ്ഥാപിച്ചിരുന്ന ഹാളിന്റെ ഉപഗ്രഹ ചിത്രീകരണത്തെ അടിസ്ഥാനമാക്കി മാത്രം നാശനഷ്ട തോത് വിലയിരുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: