അടിയന്തരാവസ്ഥ എന്നത് ഇന്നത്തെ തലമുറയ്‌ക്ക് തീരെ പരിചിതമല്ലാത്ത ഒന്നാണ്. നാം ബ്രിട്ടീഷുകാരുടെ അടിമകളായിരുന്നു എന്ന കാര്യം കുറേയൊക്കെ കേട്ടിട്ടുണ്ടാവും; അതിനെതിരെ നടന്ന ഘോര സമരചരിത്രം അറിയില്ലെങ്കിലും. ബ്രിട്ടീഷ് കാലത്തെക്കഴിഞ്ഞും ക്രൂരവും നീചവുമായിരുന്നു കോണ്‍ഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥ എന്ന് എത്രപേര്‍ക്കറിയാം?
ബ്രിട്ടീഷുകാര്‍ ചില പത്രങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ നിരോധനം കുറവായിരുന്നു. അവര്‍ ചിലരുടെ പ്രസംഗങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രസംഗിച്ചവരെ മുഴുവന്‍ ജയിലിലടച്ചിട്ടില്ല. അവരുടേതായ നിലയ്‌ക്ക് നിയമസഭകള്‍ ഉണ്ടായിരുന്നത് അവര്‍ പിരിച്ചുവിട്ടിട്ടില്ല. ചില പ്രതിഷേധ സന്ദര്‍ഭങ്ങളില്‍ നമ്മള്‍ രാജിവച്ചിട്ടുണ്ടെന്നു മാത്രം. ജാലിയന്‍വാലാബാഗ് ഉള്‍പ്പെടെ അവര്‍ പല സമരങ്ങള്‍ക്കു നേരെയും വെടിവച്ച് നമ്മുടെ ജനങ്ങളെ കൊന്നിട്ടുണ്ട്. അപ്പോള്‍ അവര്‍ നമ്മുടെ ശത്രുരാജ്യമായിരുന്നു. വേണ്ടിവന്നാല്‍ കൊല്ലും എന്ന് നമുക്കറിയാം. അതറിഞ്ഞുകൊണ്ടുതന്നെയായിരുന്നു നമ്മുടെ പൂര്‍വ്വികര്‍ സമരത്തിനിറങ്ങിയത്.
ദല്‍ഹി സുല്‍ത്താനേറ്റിന്റെ കാലത്തും ക്രൂരന്മാരായ മുഗള -മുസ്ലീം ഭരണാധികാരികളുടെ കാലത്തും നടന്ന ക്രൂരതയേക്കാള്‍ ഭീദിതമായിരുന്നു കോണ്‍ഗ്രസ്സിന്റെ ഭരണകാലത്തു നടന്ന അടിയന്തരാവസ്ഥ. ജാലിയന്‍വാലാബാഗില്‍ വെടിവച്ച ജനറല്‍ ഡയറിനെക്കഴിഞ്ഞും ക്രൂരരാകാന്‍ കോണ്‍ഗ്രസ് നേതാക്കളായ ഇന്ദിരയും മകന്‍ സഞ്ജയനും പോലീസുകാരോട് ആവശ്യപ്പെട്ടു. ജനാധിപത്യപരമായി, തീര്‍ത്തും അഹിംസാരീതിയില്‍ സമരം നടത്തിയ ഭാരതപൗരന്മാരെ ലാത്തി ഒടിയുന്നതുവരെ അടിച്ചു. കൈ കഴയ്‌ക്കുന്നതുവരെ ഇടിച്ചു. കാല്‍ കുഴയുന്നതുവരെ ചവുട്ടി. മനുഷ്യലിംഗത്തെ കോണ്‍ഗ്രസ്സുകാരന്റെ മനോവൈകൃതം ശമിക്കുന്നിടം വരെ അടിച്ചുടച്ചു. നഖത്തിനിടയില്‍ സൂചി കയറ്റി. കൈകാലുകളില്‍ കയര്‍ കെട്ടി വിമാനം പോലെ തൂക്കിയിട്ടു. പരസ്പരം പുറം തിരിച്ചു നിര്‍ത്തി ലിംഗം വലിപ്പിച്ചു. ഒരുവേള ലോക് നായക് ജയപ്രകാശ് നാരായണന് ജയിലില്‍ വച്ച് വിഷം കൊടുത്തു എന്ന വാര്‍ത്തപോലും പുറത്തുവന്നു. ജെ.പി. അത്തരമൊരു സംശയത്തെ തള്ളിക്കളഞ്ഞില്ല. സെപ്തംബര്‍ 27നു ശേഷം ‘അസ്വാഭാവിക കാരണങ്ങളാല്‍ തന്റെ ആരോഗ്യം ക്ഷയിച്ചു’ എന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.
ഈ ജനാധിപത്യധ്വംസനത്തെ ചില പത്രങ്ങള്‍ എതിര്‍ക്കുകയും ചിലര്‍ പഞ്ചപുച്ഛമടക്കി അനുസരിക്കുകയും ചെയ്തു. അനുസരിക്കാത്തവരെ അനുസരിപ്പിച്ച പാരമ്പര്യവും കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്നത് സോവിയറ്റു യൂണിയന്റെ നിഴല്‍ഭരണംകൂടിയായിരുന്നല്ലോ. സോവിയറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിനു ഡോളര്‍ ചെലവാക്കിയതിന്റെ കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന് വര്‍ഷംതോറും നല്‍കിവന്നിരുന്നതിനെ സംബന്ധിച്ച് സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബി.യുടെ തലവന്‍ ചെബ്രിക്കോവ് പാര്‍ട്ടി സെക്രട്ടിക്ക് എഴുതിയ കത്തിലെ വിവരങ്ങള്‍ പിന്നീട് പരസ്യമായി.
പത്ര സ്ഥാപനങ്ങളെയും വ്യക്തികളെയും വിലയ്‌ക്കെടുത്തതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. സോവിയറ്റ് യൂണിയനും അവര്‍ക്കുവേണ്ടി നയങ്ങള്‍ രൂപീകരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനും അനുകൂലമായി ഓരോ വര്‍ഷവും ആയിരക്കണക്കിനു ലേഖനങ്ങള്‍ ദേശീയവും പ്രാദേശികവുമായ പത്രങ്ങളില്‍ വരുത്തിയിരുന്നു. 1972ല്‍ 3789 ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത് 1975 ആയപ്പോഴേയ്‌ക്കും 5510 വരെയായി! അതായത് ഒരു ദിവസം 10 മുതല്‍ 15 ലേഖനം വരെ സോവിയറ്റ് യൂണിയനുവേണ്ടി ഭാരതത്തില്‍ പ്രചരിപ്പിച്ചു എന്നര്‍ത്ഥം! ആ തന്ത്രങ്ങളും അടവുകളും തന്നെ അടിയന്തരാവസ്ഥയിലും കോണ്‍ഗ്രസ് പുറത്തെടുത്തു.
ജയപ്രകാശ് നാരായണനെ അറസ്റ്റു ചെയ്യാനും ആര്‍എസ്എസ്സിനെ നിരോധിക്കാനും 1975 ജനുവരിയില്‍ത്തന്നെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ്സിനു ജനങ്ങളെ വഞ്ചിച്ചു നിലനില്‍ക്കുന്നതിന് ആരാണ് യഥാര്‍ത്ഥ തടസമെന്ന് നെഹ്‌റുവിനും പിന്നീട് ഇന്ദിരയ്‌ക്കും അറിയാമായിരുന്നു. യഥാര്‍ത്ഥ ദേശീയത വളര്‍ന്നുവന്നാല്‍ കപടദേശീയതയ്‌ക്കു നില്‍ക്കക്കള്ളിയില്ലാതാവും. അതുകൊണ്ട് കോണ്‍ഗ്രസ് എന്നും ശരിയായ ദേശീയതയെ ഭയപ്പെട്ടിരുന്നു. അതാണ് ആര്‍എസ്എസ്സിനെ ലക്ഷ്യം വയ്‌ക്കാന്‍ കാരണം.
അടിയന്തരാവസ്ഥയ്‌ക്കു മുമ്പുതന്നെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളെ നേരിടാന്‍ കൃത്രിമ ആള്‍ക്കൂട്ടവും ഇന്ദിരാസ്തുതിയും പ്രചരിപ്പിച്ചു. ജൂണ്‍ 20ന് ദല്‍ഹിയില്‍ വലിയ റാലി സംഘടിപ്പിക്കപ്പെട്ടു. ഇന്ദിരയും മക്കളായ സഞ്ജയും രാജീവും രാജീവിന്റെ ഭാര്യ ഇറ്റാലിയന്‍ പൗരത്വമുള്ള സോണിയ മെയ്‌നോയും വേദിയില്‍ നിറഞ്ഞിരുന്നു. നെഹ്‌റു കുടുംബത്തിന്റെ പരിപാടിയായതുകൊണ്ട് അത് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചില്ല. അതിന്റെ പേരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രിയായ ഐ.കെ.ഗുജ്‌റാളിനെ ഒരധികാരവുമില്ലാത്ത സഞ്ജയന്‍ ആക്ഷേപിച്ചു. താന്‍ അമ്മയുടെ കീഴിലെ മന്ത്രിയാണെന്നും മകന്റെ വാല്യക്കാരനല്ലെന്നും ഗുജ്‌റാള്‍ തിരിച്ചടിച്ചു. ജനാധിപത്യം ‘സംരക്ഷിക്കുന്ന’ കോണ്‍ഗ്രസ് ഗുജ്‌റാളിനെ പുറത്താക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ വിദേശ പത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കി. വാഷിങ്ടണ്‍ പോസ്റ്റ്, ബി.ബി.സി, ലണ്ടന്‍ ടൈംസ്, ന്യൂസ് വീക്ക്, ഡെയ്‌ലി ടെലഗ്രാഫ് തുടങ്ങിയവയിലെ ലേഖകരാണ് ആദ്യം പുറത്താക്കപ്പെട്ടവര്‍. ജയപ്രകാശ് നാരായണന്‍ നയിച്ചിരുന്ന ‘എവരി മാന്‍’, ‘പ്രജാനീതി’, ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ‘പ്രതിപക്ഷം’, അതുപോലെ ‘മാര്‍ച്ച് ഓഫ് ഇന്ത്യ’ എന്നീ പത്രസ്ഥാപനങ്ങള്‍ക്ക് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നു. ജനസംഘത്തിന്റെ ‘മദര്‍ലാന്റ്’, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ‘ഓര്‍ഗനൈസര്‍’ വീക്കിലി എന്നിവയെ നിരോധിച്ചു മുദ്രവച്ചു. ഇന്ദിരയുടെ പടം വേണ്ടത്ര വലിപ്പത്തില്‍ പ്രസിദ്ധീകരിക്കാതിരുന്നതിന് സ്റ്റേറ്റ്‌സ്മാന്‍ പത്രം ശിക്ഷിക്കപ്പെട്ടു. ജനാധിപത്യാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സോളി സൊറാബ്ജിയും മുന്‍ ജഡ്ജി താര്‍ക്കുണ്ഡെയും ചേര്‍ന്നു നടത്തിയ കണ്‍വെന്‍ഷനില്‍ സ്വാതന്ത്ര്യാനന്തര മന്ത്രിസഭാംഗമായിരുന്ന എം.സി.ഛഗ്ല പ്രസംഗിച്ചു. വാര്‍ത്ത കൊടുത്ത ബറോഡയിലെ ഭൂമിപുത്ര എന്ന വാരികയെയും അത് അച്ചടിച്ച, ഗാന്ധിജി സ്ഥാപിച്ച നവജീവന്‍ ട്രസ്റ്റ് പ്രസിനെയും നിരോധിച്ചു. ഇംഗ്ലീഷ് പത്രമായ ‘ഒപ്പീനിയന്‍’ നിരോധിക്കപ്പെട്ടു. സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിന്റെ പേരില്‍ ‘സെമിനാര്‍’ മാസിക സ്വയം അടച്ചുപൂ
ട്ടുന്നതായി പ്രഖ്യാപിച്ചു. സെന്‍സര്‍ഷിപ്പിനെതിരെ ദല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബില്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ച് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് സെന്‍സര്‍ഷിപ്പ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
സെന്‍സര്‍ഷിപ്പിനെതിരെ നിന്ന ഒരു പ്രധാന പത്രം ഇന്ത്യന്‍ എക്‌സ്പ്രസായിരുന്നു. എന്നാല്‍ തങ്ങള്‍ക്കു വഴങ്ങിയില്ലെങ്കില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും വിചാരണകൂടാതെ ജയിലിലടയ്‌ക്കുമെന്ന് അതിന്റെ ഉടമസ്ഥന്‍ രാംനാഥ് ഗോയങ്കയെ ഇന്ദിര ഭീഷണിപ്പെടുത്തി. നിവൃത്തിയില്ലാതെ കോണ്‍ഗ്രസ്സുകാര്‍ക്കുകൂടി ഉടമസ്ഥാവകാശം നല്‍കി പി
ടിച്ചു നില്‍ക്കേണ്ടിവന്നു അദ്ദേഹത്തിന്.
ഫിലിപ്പൈന്‍സിലെ സെന്‍സര്‍ഷിപ്പ് ചട്ടങ്ങളുടെയും അവ നടപ്പാക്കാന്‍ ഉണ്ടാക്കിയ സംവിധാനങ്ങളുടെയും വിശദാംശങ്ങള്‍, ദല്‍ഹിയിലെ വിമന്‍സ് ഹോസ്റ്റലിനു സമീപം വച്ച് സഞ്ജയ് ഗാന്ധിയെ പിടികൂടിയപ്പോള്‍ അപമാനത്തില്‍നിന്നു രക്ഷിച്ച ബിസിനസുകാരനായ കുല്‍ദീപ് നാരംഗ് എത്തിച്ചു കൊടുത്തു. (കുല്‍ദീപ് നയ്യാര്‍ – ദി ജഡ്ജ്‌മെന്റ, പുറം 39)
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതില്‍ കേരളത്തിനും പങ്കുണ്ട്. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ഇടക്കാല ഉത്തരവാണ് കോണ്‍ഗ്രസ്സിനു പിടിവള്ളിയായത്. ഇന്ദിരയെ കുറ്റവിമുക്തയാക്കിയില്ലെങ്കിലും പ്രധാനമന്ത്രിക്കസേര തല്‍ക്കാലത്തേക്കു തിരിച്ചുനല്‍കി. രാജ്യത്തെ അട്ടിമറിക്കാനാഗ്രഹിച്ച് അവസരംപാര്‍ത്ത് ഇരിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ആയുധംതന്നെ ജസ്റ്റിസ് കൃഷ്ണയ്യര്‍ നല്‍കി. കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും സ്വഭാവം അവര്‍ പുറത്തെടുത്തു.
അടിയന്തരാവസ്ഥയുടെ ഏറ്റവും ഭീകര ദുരന്തം അനുഭവിച്ച ഒരു കൂട്ടര്‍ രാജ്യത്തെ പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളായിരുന്നു. കോടിക്കണക്കിനു ഭാരതീയരെ കൈയിലിട്ട് അമ്മാനമാടിയ ‘മുടിയനായ പുത്രന്‍’ സഞ്ജയിന്റെ വിനോദ പരിപാടിയായിരുന്നു വന്ധ്യംകരണം! ദശലക്ഷക്കണക്കിനു മനുഷ്യരെ നീചമായ തരത്തില്‍ കൈകാര്യം ചെയ്തു. നവദമ്പതികള്‍, വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാന്‍ കാത്തിരിക്കുന്നവര്‍, വൃദ്ധര്‍, യുവതീയുവാക്കള്‍, രോഗികള്‍, കുട്ടികള്‍ എന്നുവേണ്ട എല്ലാത്തരത്തിലും പെട്ടവര്‍ കോണ്‍ഗ്രസ്സിന്റെ കത്തിക്ക് ഇരയായി. പോലീസും കോണ്‍ഗ്രസ്സുകാരും ഓടിച്ചിട്ടു പിടിച്ചാണ് ഓരോ ദിവസത്തെയും കണക്കൊപ്പിച്ചത്. ഒരു ദിവസം പതിനായിരം പേരുടെ ഞരമ്പു മുറിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിശ്ചയം. അതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അദ്ധ്യാപകര്‍ക്കും ലക്ഷ്യം നിശ്ചയിച്ചു. കണക്കൊത്തില്ലെങ്കില്‍ ശമ്പളം പിടിച്ചെടുത്തു. പെന്‍ഷന്‍ പറ്റി പിരിയാറായ ഒരദ്ധ്യാപികയെ, നിശ്ചയിച്ച കണക്കെത്തിക്കാത്തതിന്റെ പേരില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിടിച്ചു വയ്‌ക്കുമെന്നു ഭീഷണിപ്പെടുത്തി. നിവൃത്തികെട്ട് അവര്‍ നാട്ടിന്‍പുറവും നഗരവും ആളിനെ അന്വേഷിച്ച് അലഞ്ഞു നടന്നു. ഒടുവില്‍ ആരെയും കിട്ടാതെ വന്നപ്പോള്‍ വഴിയില്‍ കണ്ട മനോരോഗികളായ രണ്ടുപേരെ കൂട്ടിക്കൊണ്ടുപോയി ശിക്ഷയില്‍നിന്നു രക്ഷ നേടിയ കഥവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ സുവര്‍ണ കാലമായിരുന്നു അടിയന്തരാവസ്ഥ! എത്ര പണം വേണമെങ്കിലും ഉണ്ടാക്കാം. എന്തു തോന്ന്യാസവും കാണിക്കാം. ആരെങ്കിലും എതിര്‍ത്താല്‍ ഇന്ദിരയെ വിമര്‍ശിച്ചു എന്ന കള്ളപ്പരാതി പറഞ്ഞാല്‍ മാത്രം മതി. അയാള്‍ ഇരുട്ടറയിലാകും. ക്രൂരമായി പീഡിപ്പിക്കപ്പെടും. ഇതാണ് കോണ്‍ഗ്രസ് സംരക്ഷിക്കും എന്നു പറയുന്ന ജനാധിപത്യം!
നെഹ്‌റു പാരമ്പര്യം ഇന്ദിരയും തുടര്‍ന്നു. ഇഷ്ടമല്ലാത്ത മന്ത്രിമാരെയും നേതാക്കളെയും പുറത്താക്കി. ഉദ്യോഗസ്ഥരെ പീഡിപ്പിച്ചു. ജഡ്ജിമാരെ തരംതാഴ്‌ത്തി. ഒട്ടും സഹിക്കാന്‍ വയ്യാത്തവരെ കൊന്നുകളഞ്ഞു. രാഷ്‌ട്രീയ എതിരാളികളെ കള്ളക്കേസ് ഉണ്ടാക്കി ജയിലിലടച്ചു, ക്രൂരമായി മര്‍ദ്ദിച്ച് ജീവച്ഛവങ്ങളാക്കി. കോണ്‍ഗ്രസ്സിന്റെ കൈയിലെ അധികാരം സ്റ്റാലിനും ഹിറ്റ്‌ലറും കൂടിച്ചേര്‍ന്ന സത്വമായി പരിണമിച്ചു.
ഇതിനെതിരായ പ്രവര്‍ത്തനത്തില്‍ ഇടതുപക്ഷം പങ്കെടുക്കാതെ ഒഴിഞ്ഞുനിന്നു. അവരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരല്ല എന്നതുതന്നെ കാരണം. ജൂണ്‍ 13ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇന്ദിരയ്‌ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി.
‘ധാര്‍മ്മികമെന്നു പറയപ്പെടുന്ന അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന വലതുപക്ഷ പിന്തിരിപ്പന്മാരുടെ മുറവിളികള്‍ക്ക് അവരുടെ ദുഷ്ട രാഷ്‌ട്രീയലക്ഷ്യങ്ങളെ ഒളിച്ചുവയ്‌ക്കാനാവില്ല.’ സോവിയറ്റു യൂണിയന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കണം കമ്മ്യൂണിസ്റ്റു പാര്‍ട്ടി അങ്ങനെ പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റു റഷ്യയുടെ വാലാട്ടികളായിരുന്നല്ലോ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണാധികാരികളും കമ്മ്യൂണിസ്റ്റുകളും!
ജൂണ്‍ 16ന് പ്രതിപക്ഷ കക്ഷികള്‍ രാഷ്‌ട്രപതിയെക്കണ്ട് ഇന്ദിരയോട് രാജിവയ്‌ക്കാന്‍ ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷങ്ങളുടെ കൂട്ടത്തില്‍നിന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും വിട്ടുനിന്നു. വീണ്ടും പ്രതിപക്ഷങ്ങള്‍ ജൂണ്‍ 21, 22 തീയതികളില്‍ കൂടി ഇന്ദിര രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. അപ്പോഴും കമ്മ്യൂണിസ്റ്റുകക്ഷികള്‍ ചേരാതെ നിന്നു.
ഇതിനിടയിലാണ് ജസ്റ്റീസ് കൃഷ്ണയ്യര്‍ സുപ്രീം കോടതിയില്‍ അധികാരമില്ലാതെ പ്രധാനമന്ത്രിയായി ഇന്ദിരയ്‌ക്കു തല്‍ക്കാലം തുടരാം എന്ന ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. ആ സമയം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രതിപക്ഷ കക്ഷികള്‍ സംയുക്ത യോഗം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ആ യോഗത്തിലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പങ്കെടുത്തില്ല. സി.പി.ഐ. ഇന്ദിരയ്‌ക്കു പിന്തുണ കൊടുക്കാനും തീരുമാനിച്ചു. വലിയ റാലികളും സമ്മേളനങ്ങളും സത്യഗ്രഹങ്ങളും ജൂണ്‍ 29ന് നടത്തുമെന്ന് പ്രഖ്യാപിച്ചു. അധികാരാര്‍ത്തിപൂണ്ട കോണ്‍ഗ്രസ് ജൂണ്‍ 25ന് അര്‍ദ്ധരാത്രിക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
മൊറാര്‍ജി ദേശായി ചെയര്‍മാനായും ആര്‍എസ്എസ് നേതാവ് നാനാജി ദേശ്മുഖ് സെക്രട്ടറിയായും ലോക സംഘര്‍ഷസമിതി രൂപീകരിച്ചു. പതിവുപോലെ സോവിയറ്റു യൂണിയന്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി പ്രസ്താവനയിറക്കി.
അടിയന്തരാവസ്ഥയ്‌ക്ക് എതിരെ നടത്തിയ സത്യഗ്രഹസമരങ്ങള്‍ ഇതിനുമുമ്പ് പലരും ചര്‍ച്ച ചെയ്തു കഴിഞ്ഞതാണല്ലോ. അതുകൊണ്ട് വിശദീകരിക്കുന്നില്ല. ഒന്നുമാത്രം പറയാം, കോണ്‍ഗ്രസിന് അധികാരം കിട്ടിയപ്പോഴൊക്കെ അത് വ്യക്തി താല്‍പര്യത്തിനും കുടുംബതാല്‍പര്യത്തിനും വേണ്ടി പണയപ്പെടുത്തിയിട്ടുണ്ട്. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയ ഉടനെ ജവഹര്‍ലാല്‍ നെഹ്‌റു അത് മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ കാല്‍ക്കല്‍ വച്ചു. സ്വതന്ത്രഭാരതത്തിന്റെ ഗവര്‍ണര്‍ ജനറല്‍ ആക്കിക്കൊണ്ട് അദ്ദേഹത്തെ രാജ്യത്തിന്റെ പരമാധികാരിയാക്കി. അതിനുശേഷം രാജ്യത്തിന്റെ നയങ്ങളും പരിപാടികളും സോവിയറ്റു യൂണിയന്റെ നിര്‍ദ്ദേശമനുസരിച്ചായി! ഇടയില്‍ പ്രതീക്ഷയുടെ തിരിനാളം ഉയര്‍ത്തിയത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ്. അദ്ദേഹം തുടര്‍ന്നിരുന്നെങ്കില്‍ ഭാരതം പണ്ടേ ലോകശക്തിയായി മാറുമായിരുന്നു. എന്നാല്‍ അതിനെ നിഷ്‌കരുണം കെടുത്തിക്കളഞ്ഞു. പ്രസിദ്ധ പത്രപ്രവര്‍ത്തകനും ഔട്ട്‌ലുക്കിന്റെ എഡിറ്ററുമായിരുന്ന ഇന്ദര്‍ മല്‍ഹോത്ര പറഞ്ഞത്, ‘താഷിക്കന്റില്‍ ശാസ്ത്രി സംശയകരമായ സാഹചര്യത്തില്‍ മരിച്ചിരുന്നില്ലെങ്കില്‍ ഇന്ദിര ചിത്രത്തിലേ വരില്ലായിരുന്നു’ എന്നാണ്.
ഇന്ദിരയുടെ കാലമായപ്പോഴേയ്‌ക്കും അത് വ്യക്തിയുടെ അധികാര താല്‍പര്യത്തിനു മാത്രമാക്കി. അല്ലെങ്കില്‍ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനെ ഒരു രാഷ്‌ട്രീയത്തിലുമില്ലാത്ത ഒരു ഇരുപത്തൊന്‍പതുകാരന്‍ ഇട്ടു പന്തടിച്ചത്?
ആ ഗതികേട് ആവര്‍ത്തിക്കാതിരിക്കണം. യഥാര്‍ത്ഥ ജനാധിപത്യസംരക്ഷണം ആരുടെ കൈകളിലെന്ന് തിരിച്ചറിയണം. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസ് നടത്തിയ ഭരണഘടനാ ഭേദഗതികളില്‍ ഒന്ന് പ്രധാനമന്ത്രിയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണ്. ആ നിയമം നിലനിന്നിരുന്നുവെങ്കില്‍ ഇന്ന് എത്രയോ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും അഴിക്കുള്ളിലാകുമായിരുന്നു! പ്രതിഷേധിക്കാനും അതിനുമപ്പുറം നീചമായി ആക്ഷേപിക്കാനുമൊക്കെ അവര്‍ക്കു പറ്റുന്നത് യഥാര്‍ത്ഥ ജനാധിപത്യ സംരക്ഷകരുടെ കൈകളിലാണ് അധികാരം എന്നതുകൊണ്ടാണ്.
നമുക്കു നഷ്ടപ്പെട്ടു പോയ ജനാധിപത്യമൂല്യങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തണം. കപട ജനാധിപത്യവാദികളുടെ മുഖംമൂടി വലിച്ചുകീറണം. യഥാര്‍ത്ഥ ദേശീയവാദികളുടെ കൈകളിലേ രാജ്യം സുരക്ഷിതമായിരിക്കൂ എന്നു മനസ്സിലാക്കണം. സര്‍വ്വോപരി രാജ്യം ആപത്തിലകപ്പെടുമ്പോള്‍ വിഭജനവാദികളോ കപടവിപ്ലവകാരികളോ അധികാരമോഹികളോ രാജ്യത്തെ രക്ഷിക്കാനുണ്ടാകില്ല എന്ന ചരിത്രപാഠം നാമെല്ലാം ഉള്‍ക്കൊള്ളണം. അതിനായിരിക്കണം അടിയന്തരാവസ്ഥയുടെ ചരിത്രം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത്.
ഭാരത് മാതാ കീ ജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക