ഡെറാഡൂണ്‍: ഹാപ്പി ബെര്‍ത്ത് ഡേ… ഹാപ്പി ബെര്‍ത്ത് ഡേ… ആ കുട്ടികള്‍ പാടി. ഹൃദയത്തില്‍ നിന്നുള്ള പിറന്നാള്‍ ആശംസയായിരുന്നു അത്. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് കണ്ണീരടക്കാനായില്ല. കാഴ്ചപരിമിതിയുള്ള കുട്ടികളുടെ ആ ആശംസാഗാനത്തിനു മുന്നില്‍ രാഷ്‌ട്രപതി വിങ്ങിപ്പൊട്ടി.
ഇന്നലെ രാഷ്‌ട്രപതിയുടെ അറുപത്തേഴാം പിറന്നാളായിരുന്നു. ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച രാഷ്‌ട്രപതി ഡെറാഡൂണിലെ നാഷണല്‍ ഇന്‍സിസ്റ്റിറ്റിയൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് വിഷ്വല്‍ ഡിസെബിളിറ്റിയില്‍ (എന്‍ഐഇപിവിഡി) എത്തി. കേന്ദ്രത്തിലെ കുട്ടികളുമായി രാഷ്‌ട്രപതി സംവദിച്ചു. അവര്‍ ഒരുക്കിയ പ്രദര്‍ശനം നടന്നു കണ്ടു, ഓരോരുത്തരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പൊതുസമ്മേളന വേദിയിലാണ് രാഷ്‌ട്രപതിയെ അമ്പരപ്പിച്ച് കുട്ടികള്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് ഗാനം ആലപിച്ചത്. രാഷ്‌ട്രപതി വികാരാധീനയായി. ഇതവര്‍ ഹൃദയത്തില്‍ നിന്നു പാടിയതാണ്, അത് ദൈവത്തിന്റെ ശബ്ദമാണ്, രാഷ്‌ട്രപതി പിന്നീട് പറഞ്ഞു. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ റിട്ട. ലഫ്. ജനറല്‍ ഗുര്‍മിത് സിങ്, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി എന്നിവര്‍ ചേര്‍ന്നു രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ സ്വീകരിച്ചു. കാഴ്ചപരിമിതിയുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ രാഷ്‌ട്രപതി പ്രശംസിച്ചു. ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങിയ നിരവധി പേര്‍ രാഷ്‌ട്രപതിക്ക് ജന്മദിനാശംസകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: