കൊല്ലം: കൊപ്രസംഭരണം നിലച്ചതോടെ കരുനാഗപ്പള്ളി പുതിയകാവില്‍ പ്രവര്‍ത്തിക്കുന്ന കേരഫെഡ് ഫാക്ടറിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്.
ഓണം മുന്നില്‍ക്കണ്ട് കൊപ്ര സംഭരിച്ച് സൂക്ഷിക്കുന്നത് ഇക്കുറി നടന്നില്ല. കേരഫെഡ് ഫാക്ടറി കൊപ്രയും എണ്ണയും ഇല്ലാത്തത് കാരണം കടുത്ത ബുദ്ധിമുട്ടിലേക്ക് നീങ്ങിയിട്ടുണ്ട്. സാധാരണനിലയില്‍ 1000 ടണ്‍ കൊപ്ര ഫാക്ടറിയില്‍ സ്റ്റോക്ക് ഉണ്ടായിരിക്കും. ഓണത്തിന് രണ്ടര മാസം മാത്രം ശേഷിക്കെ ഇക്കുറി അതില്ല. നിലവില്‍ ഏജന്‍സി വഴി ജില്ലകള്‍തോറും വിതരണം ചെയ്യാന്‍ ആവശ്യമായ എണ്ണയും ഫാക്ടറിയില്‍ ഇല്ല. ഓണത്തിന് മാത്രം 2700 ടണ്‍ ‘കേര’ മാര്‍ക്കറ്റില്‍ എത്തുകയാണ് പതിവ്. ഉടനടി കൊപ്ര സംഭരണം നടന്നില്ലെങ്കില്‍ ഓണം വ്യാപാരം പൂര്‍ണമായും നഷ്ടമാകും.
ഉല്പാദന വിഭാഗത്തില്‍ മൂന്ന് ഷിഫ്റ്റ് നടത്താനുള്ള ശേഷി ഫാക്ടറിക്ക് നിലവില്‍ ഉണ്ടെങ്കിലും ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഷിഫ്റ്റില്‍ 40 ടണ്‍ കൊപ്രയാണ് ക്രഷ് ചെയ്യുന്നത്. സാധാരണ നിലയില്‍ എപ്പോഴും 1000 ടണ്‍ കൊപ്ര ഫാക്ടറിയില്‍ സ്റ്റോക്ക് ഉണ്ടാകും. ഇപ്പോള്‍ 10 ടണ്‍ പോലും സ്‌റ്റോക്കില്ല. സ്ഥാപനത്തിലെ തൊഴിലാളികളും അസംതൃപ്തരാണ്. 11-ാം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനായി മുറവിളി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മന്ത്രിതല ചര്‍ച്ചയും ഉദ്യോഗസ്ഥതല ചര്‍ച്ചകളും നിരവധി തവണ നടന്നിട്ടുണ്ട്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായിട്ടില്ല. സ്ഥാപനത്തിലെ കയറ്റിറക്ക് തൊഴിലാളികളുടെ വേതനം കൂടി പുതുക്കി നിശ്ചയിച്ചിട്ട് അഞ്ച് വര്‍ഷത്തില്‍ ഏറെയായി. കഴിഞ്ഞദിവസം ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും ഫലപ്രാപ്തിയിലെത്തിയില്ല. തീരുമാനമെടുക്കാന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ അഭാവമാണ് കാരണം.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടും യൂറോപ്യന്‍ സാമ്പത്തികസഹായത്തോടും 1991ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് കേരഫെഡ്. കേരകര്‍ഷകരെ സഹായിക്കാനും കൊപ്രയുടെ വില നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു കമ്പനിയുടെ തുടക്കം. ഇങ്ങനെ പോയാല്‍ സംസ്ഥാനത്ത് പൂട്ടിപ്പോയ പൊതുമേഖല സ്ഥാപനത്തിന്റെ കൂട്ടത്തില്‍ കേരഫെഡും സ്ഥാനം പിടിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
















