കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന്
ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാനായില്ല. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പലതരത്തിലും ബന്ധപ്പെടാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല.കഴിഞ്ഞദിവസമാണ് കായലോട് പറമ്പായിയിൽ റസീനാ മൻസിലിൽ റസീനയെ (40) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആൾക്കൂട്ട വിചാരണയാണ് കാരണമെന്ന യുവതിയുടെ കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച വൈകീട്ട് കായലോട് അച്ചങ്കര പള്ളിക്കുസമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഇവർ ചോദ്യംചെയ്തിരുന്നു. റസീനയെ വീട്ടിലേക്കയച്ചശേഷം ഒപ്പമുണ്ടായിരുന്ന യുവാവിനെ കൈയേറ്റം ചെയ്യുകയും കൂട്ടവിചാരണ നടത്തുകയും ചെയ്തു.
എസ്ഡിപിഐ ഓഫീസിൽ എത്തിച്ചശേഷം ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷമാണ് യുവാവിനെ രാത്രി വൈകി വിട്ടയച്ചത്. യുവാവിന്റെ ഫോണും ടാബും പ്രതികളിൽനിന്ന് പിന്നീട് പൊലീസ് പിടിച്ചെടുത്തിരുന്നു.
എസ്ഡിപിഐക്കാരായ പറമ്പായിയിലെ എം സി മൻസിലിൽ വി സി മുബഷിർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടിയിൽ വി കെ റഫ്‌നാസ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: