ന്യൂദല്‍ഹി: യുകെയില്‍ ആഡംബര ഫ്ലാറ്റ് വാങ്ങാന്‍ വേണ്ടി ഉപയോഗിച്ചത് ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിക്ക് ആയുധക്കച്ചവടത്തില്‍ ലഭിച്ച കമ്മീഷന്‍ ഉപയോഗിച്ചാണെന്ന ആരോപണത്തില്‍ വിശദീകരണം തേടാന്‍ ഇഡി വിളിപ്പിച്ചെങ്കിലും രണ്ടാം തവണയും ഹാജരാവാതെ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര.
മകളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് ജൂണ്‍ 17ന് റോബര്‍ട്ട് വധേര ഹാജാരാകാതിരുന്നത്. നേരത്തെ ജൂണ്‍ 10നും ഇഡി വധേരയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. തൊട്ടു തലേന്നാള്‍ രാത്രി ഫ്ലൂ പിടിച്ചുവെന്ന് വിശദീകരിച്ചാണ് വധേര ആദ്യത്തെ നോട്ടിസിന് ഹാജരാകാതിരുന്നത്.
ഇക്കുറി തന്റെ വിദേശ യാത്ര പ്ലാനുകള്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് റോബര്‍ട്ട് വധേര മാധ്യമങ്ങളോട് പറഞ്ഞു. യുഎഇ, യുകെ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമേ വധേര തിരിച്ചെത്തൂ. എന്തായാലും ഇഡി വീണ്ടും റോബര്‍ട്ട് വധേരയ്‌ക്ക് പുതിയ നോട്ടീസ് അയച്ചിരിക്കുകയാണ്.
ദല്‍ഹിയില്‍ ഗുരുഗ്രാമില്‍ നടത്തിയ കോടികളുടെ ഭൂമി അഴിമതിക്കേസിലും ഇന്ത്യവിട്ട് യുകെയിലേക്ക് ഓടിപ്പോയ ആയുധക്കച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരി തനിക്ക് കിട്ടിയ കൈക്കൂലി ഉപയോഗിച്ച് ലണ്ടനില്‍ റോബര്‍ട്ട് വധേരയുടെ പേരില്‍ ആഡംബരസ്വത്തുക്കള്‍ വാങ്ങിയ കേസിലും ആണ് റോബര്‍ട്ട് വധേരയെ ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
വധേരയുടെ ലണ്ടനിലെ സ്വത്തും 2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്തെ ഇടപാടുകളും ഇഡി പരിശോധിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് റോബര്‍ട്ട് വധേരയുമായുള്ള ബന്ധം ഉപയോഗിച്ച് ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരി കോടികളുടെ ആയുധ ഇടപാട് നടത്തിയിരുന്നതായി പറയുന്നു. ഇതില്‍ നിന്നും കിട്ടിയ കോടികളുടെ കൈക്കൂലിയും കമ്മീഷനും ഉപയോഗിച്ചാണ് ലണ്ടനില്‍ ആഡംബര സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതെന്ന് ഇഡി ആരോപിക്കുന്നു. 2009ല്‍ ലണ്ടനില്‍ 12, ബ്രയാന്‍സ്റ്റോണ്‍ സ്ക്വയര്‍ ഹൗസാണ് റോബര്‍ട്ട് വധേരയുടെ പേരില്‍ വാങ്ങിയത്. പിന്നീട് കോടികള്‍ ചെലവഴിച്ച് ഈ വീട് മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു. ഈ ആഡംബരസ്വത്തുക്കളുടെ ഉടമസ്ഥാവകാശം റോബര്‍ട്ട് വധേരയുടെ പേരിലായതിനാലാണ് ഏത് പണം ഉപയോഗിച്ചാണ് ആഡംബര സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത് എന്ന് ഇഡി ചോദിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് റോബര്‍ട്ട് വധേരയും സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായി ഇഡി പറയുന്നു.
ലണ്ടനിലെ ആഡംബര വസതി വാങ്ങിയ ഇടപാടിലും റോബര്‍ട്ട് വധേരയും സഞ്ജയ് ഭണ്ഡാരിയും തമ്മിലുള്ള ബന്ധമാണ് ഇഡിയ്‌ക്ക് അറിയേണ്ടത്. ലണ്ടനിലെ സ്വത്തുവാങ്ങിയതിന് പിന്നിലെ ധാനകാര്യ ഇടപാട്, ഇരുവരും തമ്മിലുള്ള വ്യക്തിഗത ബന്ധം, ലണ്ടനിലെ സ്വത്തുക്കളും മലയാളി ബിസിനസുകാരനായ തമ്പിയും തമ്മിലുള്ള ബന്ധം, ഈ ഇടപാടുകളുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ എന്നിവ ഇഡി പരിശോധിച്ചിട്ടുണ്ട്.
2008ല്‍ ഹരിയാനയില്‍ നടത്തിയ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും റോബര്‍ട്ട് വധേരയ്‌ക്ക് നേരത്തെ ഇഡി നോട്ടീസ് അയച്ചിരുന്നു. ആ കേസില്‍ ഏപ്രില്‍ 17ന് ഇഡിയ്‌ക്ക് മുന്‍പില്‍ വധേര ഹാജരായിരുന്നു. 2018 മുതല്‍ റോബര്‍ട്ട് വധേര ഇഡിയുടെ അന്വേഷണത്തില്‍ ഉണ്ട്.
വധേരയുടെ അനുയായിയായ സഞ്ജയ് ഭണ്ഡാരി 2016ല്‍ ഇന്ത്യ വിട്ട് യുകെയിലേക്ക് ഓടിപ്പോയിരുന്നു. കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സഞ്ജയ് ഭണ്ഡാരിക്കുണ്ട്. ഇദ്ദേഹത്തെ വിട്ടുകിട്ടാന്‍ ലണ്ടനിലെ കോടതിയോട് ഇന്ത്യ അപേക്ഷിച്ചെങ്കിലും തീഹാര്‍ ജയിലിലേക്ക് പറഞ്ഞയക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിക്കുകയായിരുന്നു. തീഹാറില്‍ തട്ടിപ്പറിയും അക്രമവും നിറഞ്ഞ ഇടമാണെന്നായിരുന്നു അന്ന് ബ്രിട്ടനിലെ കോടതി വിധിച്ചത്.
ഇത് രാഷ്‌ട്രീയ പ്രതികാരമാണെന്ന് റോബര്‍ട്ട് വധേര പറയുന്നു. തനിയ്‌ക്കെതിരെ രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും റോബര്‍ട്ട് വധേര ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: